നിക്കോളാസ് ഓട്ടമെന്‍ഡി ap
Sports

'ലോകകപ്പ് ഫൈനല്‍ ആയിരുന്നു അര്‍ജന്റീനയ്ക്കായുള്ള എന്റെ അവസാന മത്സരം'; ഒടമെന്‍ഡി ബൂട്ടഴിച്ചു

ഒരു ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഉള്‍പ്പടെ രാജ്യത്തിനായി 139 മത്സരങ്ങളിലാണ് ഓട്ടമെന്‍ഡി ബൂട്ടണിഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയുടെ പ്രതിരോധ നിര കാക്കാന്‍ ഇനി കരുത്തനായ നിക്കോളാസ് ഒടമെന്‍ഡിയുടെ സാന്നിധ്യം ഉണ്ടാവില്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കി. ഇതോടെ പതിനേഴ് വര്‍ഷം നീണ്ട തന്റെ ഫുട്‌ബോള്‍ ജീവിതത്തിന് അദ്ദേഹം വിരാമമിട്ടു. ഒരു ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഉള്‍പ്പടെ രാജ്യത്തിനായി 139 മത്സരങ്ങളിലാണ് ഒടമെന്‍ഡി ബൂട്ടണിഞ്ഞത്.

ഈ വര്‍ഷം ഫിഫ ലോകകപ്പ് ഫൈനലില്‍ എത്തിയ അര്‍ജന്റീന ടീമിന്റെ ഭാഗമായിരുന്നു ഒടമെന്‍ഡി. ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച താരം ഒറ്റ ഗോളും നേടാനായിരുന്നില്ല.

'എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ വാക്കുകളാണ് ഞാന്‍ ഇന്ന് ഇവിടെ കുറിക്കുന്നത്. ലോകകപ്പ് ഫൈനലായിരുന്നു എന്റെ അവസാന മത്സരം. ഞങ്ങള്‍ ആഗ്രഹിച്ച ഫലമല്ല അതിന് ലഭിച്ചത്. എന്നിരുന്നാലും തലയുയര്‍ത്തിപ്പിടിച്ച് തന്നെയാണ് മടങ്ങുന്നത്. അവസാന നിമിഷം വരെ തങ്ങള്‍ക്ക് കഴിയാവുന്നതെല്ലാം നല്‍കിയാണ് ഈ ടീം പോരാടിയത്. ഒരു ലോക ചാമ്പ്യനാകണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച അര്‍ജന്റീനാ ടീമിനോട് നന്ദി പറയുന്നു.'- ഒടമെന്‍ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫൈനലില്‍ അധികസമയത്ത് സ്‌പെയിനിനോട് 1-0ന് പരാജയപ്പെട്ടതോടെ ലോകകിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ ശ്രമം വിഫലമായി. നായകന്‍ ലയണല്‍ മെസിയുടെ സാന്നിധ്യത്തില്‍ ഫൈനല്‍ ഒഴികെയുള്ള മത്സരത്തില്‍ അര്‍ജന്റീന മികച്ച പോരാട്ടമാണ് നടത്തിയത്. ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന് ശേഷം ഈജിപ്തിനെ പരാജയപ്പെടുത്തുകയും സെമി ഫൈനലില്‍ ശക്തമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ മറികടക്കുകയും ചെയ്തു. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് പതിനാറ് വര്‍ഷത്തിനുശേഷം സ്‌പെയിന്‍ ലോകകപ്പ് കിരീടം തിരികെ പിടിച്ചു.

പോര്‍ട്ടോ, വലന്‍സിയ, മാഞ്ചസ്റ്റര്‍ സിറ്റി, ബെന്‍ഫിക്ക തുടങ്ങിയ യൂറോപ്യന്‍ ക്ലബുകളില്‍ കളിച്ച ശേഷം അടുത്തിടെയാണ് ഒടമെന്‍ഡി അര്‍ജന്റീന ക്ലബായ റിവര്‍ പ്ലേറ്റില്‍ എത്തുന്നത്. അര്‍ജന്റീനയുടെ സുവര്‍ണതലമുറയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഈ പ്രതിരോധക്കാരന്‍ നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ചു. രാജ്യത്തെ എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചാണ് ഒടമെന്‍ഡി കളിക്കളത്തില്‍ നിന്ന് വിരമിക്കുന്നത്.

Argentina's Nicolás Otamendi retires from international football after 17-year career

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 640 lottery result

പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'