സിഡ്നി: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വമ്പൻ അട്ടിമറി തോൽവി നേരിടേണ്ടി വന്ന ഓസ്ട്രേലിയ വൻ അഴിച്ചുപണി രണ്ടാം ടെസ്റ്റിനു മുൻപ് ടീമിൽ വരുത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരേയൊരു മാറ്റം മാത്രമാണ് ടീമിൽ സംഭവിച്ചത്. ഒന്നാം ടെസ്റ്റ് കളിച്ച ഓപ്പണർ ജാക്ക് വെതറാൾഡ് മാത്രം പുറത്തായി. ഇടംകൈയൻ ബാറ്റർ മാത്യു റെൻഷോയാണ് പകരം ടീമിലെത്തിയത്. ടീമിലെ യുവ താരങ്ങളെ കളിപ്പിക്കണമെന്നു മുൻ നായകൻമാരും ഇതിഹാസങ്ങളുമൊക്കെ മുറവിളി കൂട്ടിയെങ്കിൽ മികവില്ലാത്തതിന്റെ പേരിൽ പുറത്താകൽ നേരിടേണ്ടി വന്നത് വെതറാൾഡിനു മാത്രം.
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 198 റൺസിൽ ഓൾ ഔട്ടായപ്പോൾ വെതറാൾഡിന്റെ രണ്ടിന്നിങ്സിലേയും സ്കോർ 23, 0 എന്നിങ്ങനെയാണ്. 2023ൽ ഡൽഹിയിൽ അരങ്ങേറിയ ടെസ്റ്റിനു ശേഷം റെൻഷോ മൂന്ന് വർഷമായി ടീമിനു പുറത്താണ്. അപ്രതീക്ഷിതമായാണ് താരത്തിനു ടീമിലേക്ക് വിളിയെത്തിയത്. ഡേവിഡ് വാർണർക്കു പകരം കൺകഷൻ സബായാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്.
ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട മർനസ് ലാബുഷെയ്നിനെ നിലനിർത്തിയതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 31 റൺസ് കണ്ടെത്തിയെങ്കിലും താരത്തിൽ നിന്നു കൂടുതൽ മികച്ച പ്രകടനങ്ങൾ ടീം പ്രതീക്ഷിക്കുന്നതായി പരിശീലകൻ ആൻഡ്രു മക്ഡൊണാൾഡ് വ്യക്തമാക്കി.
വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ്, ഫാസ്റ്റ് ബൗളർ സ്കോട് ബോളണ്ട് എന്നിവർ റിസർവ് ഓപ്ഷനുകളായി ടീമിലുണ്ട്. ഈ മാസം 22 മുതലാണ് പരമ്പരയിലെ രണ്ടാം പോരാട്ടം. ഈ മത്സരം ജയിക്കേണ്ടത് ഓസീസിന് അനിവാര്യമാണ്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ ബംഗ്ലാദേശിനു രണ്ടാം പോര് സമനിലയിൽ ആക്കിയാൽ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് അവരെ കാത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates