M Najmul Islam  x
Sports

ബംഗ്ലാദേശ് ക്രിക്കറ്റിലെ പൊരിഞ്ഞ അടി, താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം; നജ്മുല്‍ ഹുസൈനെ പുറത്താക്കി

ബംഗ്ലാദേശ് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വിവാദങ്ങള്‍ക്കും താരങ്ങളുടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) ബഹിഷ്‌കരണ ഭീഷണികള്‍ക്കുമൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു എം നജ്മുൽ ഹുസൈനെ പുറത്താക്കി. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. ബംഗ്ലാദേശ് താരങ്ങള്‍ക്കെതിരെ നജ്മുൽ നടത്തിയ പ്രസ്താവനകളാണ് വിവാദത്തിലേക്ക് ബഹിഷ്‌കരണത്തിലേക്കും നയിച്ചത്. പിന്നാലെയാണ് നടപടി.

അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പിനായി ബംഗ്ലദേശ് ടീം ഇന്ത്യയിലേക്കു പോകില്ലെന്ന് നജ്മുൽ ഇസ്ലാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറയുന്നതിനിടെ ബംഗ്ലദേശ് താരങ്ങള്‍ക്ക് മാച്ച് ഫീ ഇനത്തില്‍ വരുന്ന നഷ്ടത്തിനു നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് വലിയ കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ബിസിബിയെ താരങ്ങള്‍ പിന്തുണച്ചില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നല്‍കില്ലെന്നുമാണ് നജ്മുൽ ഇസ്ലാം പറഞ്ഞത്. ഇതോടെ താരങ്ങള്‍ ബിപിഎല്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കുകയായിരുന്നു.

ലോകകപ്പ് വിവാദം കത്തി നില്‍ക്കുന്നതിനിടെ ഇന്ത്യയുമായുള്ള സംഘര്‍ഷം സംയമനത്തോടെ കൈകാര്യം ചെയ്യണമെന്ന് മുന്‍ ബംഗ്ലദേശ് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇന്ത്യന്‍ ഏജന്റ് എന്ന് നജ്മുൽ ആക്ഷേപിച്ചതും വിവാദമായി. ഇതിനെതിരെയും താരങ്ങളടക്കം രംഗത്തെത്തി. പിന്നാലെയാണ് നഷ്ടപരിഹാര പ്രശ്‌നവും പൊന്തി വന്നത്.

താരങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നജ്മുൽ ഇസ്ലാമിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. താരങ്ങള്‍ക്കെതിരെ ഡയറക്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ താരങ്ങള്‍ ബിപിഎല്‍ ബഹിഷ്‌കരിക്കുമെന്നു ഭീഷണി മുഴക്കി. ഇതോടെയാണ് നോട്ടീസ് നല്‍കിയത്. പിന്നാലെയാണ് നടപടി.

നജ്മുൽ നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ഖേദം പ്രകടിപ്പിക്കുന്നതായി ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ മൂലമുണ്ടായ ആശങ്ക ബിസിബി അംഗീകരിക്കുകയും പ്രൊഫഷനലിസം, ക്രിക്കറ്റ് താരങ്ങളോടുള്ള ബഹുമാനം, ക്രിക്കറ്റ് കളിയെ പരിപോഷിപ്പിക്കുന്ന മൂല്യങ്ങള്‍ എന്നിവയോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. വിഷയത്തില്‍, ബന്ധപ്പെട്ട അംഗത്തിനെതിരെ ബോര്‍ഡ് ഇതിനകം തന്നെ ഔദ്യോഗിക അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാരണം കാണിക്കല്‍ കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ 48 മണിക്കൂറിനുള്ളില്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാന്‍ ആ വ്യക്തിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബിസിബി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐപിഎല്‍, ടി20 ലോകകപ്പ് വിഷയങ്ങളില്‍ ഇന്ത്യക്കെതിരെ നിലപാടെടുത്ത് നില്‍ക്കുന്നതിനിടെയാണ് അവരുടെ ബോര്‍ഡില്‍ തന്നെ വന്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഇത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരങ്ങളെ വരെ ബാധിച്ചിരിന്നു.

താരങ്ങള്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയതോടെ വ്യാഴാഴ്ച നടക്കേണ്ട നവോഖാലി എക്‌സ്പ്രസ്- ചാറ്റോഗ്രാം റോയല്‍സ് പോരാട്ടം തുടങ്ങാനായില്ല. പ്രാദേശിക സമയം ഒരു മണിക്കു തുടങ്ങേണ്ടി പോരാട്ടത്തിനായി ടോസ് ചെയ്യാന്‍ മാച്ച് റഫറി ഷിപാര്‍ അഹമദ് 12.30 ഓടെ ഗ്രൗണ്ടിലെത്തിയിരുന്നു. എന്നാല്‍ മറ്റൊരാളും അവിടേയ്‌ക്കെത്തിയില്ല. അദ്ദേഹം താരങ്ങളെ കാത്ത് ഏറെ നേരം ഒറ്റയ്ക്ക് മൈതാനത്തു നിന്നു. എന്താണ് സംഭവിക്കുന്നതെന്നു തനിക്കറിയില്ല എന്നായിരുന്നു മാച്ച് റഫറിയുടെ പ്രതികരണം.

ബുധനാഴ്ച ധാക്ക ക്രിക്കറ്റ് ലീഗിലും കളിക്കാര്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് മത്സരം മുടങ്ങിയിരുന്നു. നജ്മുൽ ഇസ്ലാം രാജിവച്ചില്ലെങ്കില്‍ ബിപിഎല്‍ പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്നായിരുന്നു ബംഗ്ലാദേശ് താരങ്ങള്‍ ഭീഷണി മുഴക്കിയത്.

ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ടീം വിളിച്ചെടുത്ത ഏക ബംഗ്ലാ താരം മുസ്തഫിസുര്‍ റഹ്മാനായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരത്തെ സ്വന്തമാക്കിയെങ്കിലും പിന്നീട് ഒഴിവാക്കി. മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി നിരസിച്ചെങ്കിലും ബിസിബി ഇതുവരെ വഴങ്ങിയിട്ടില്ല.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് മുസ്തഫിസുറിനെ ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മുസ്തഫിസുറിനെ ടീമില്‍ കളിപ്പിക്കരുതെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിസിസിഐ കെകെആറിനോട് മുസ്തഫിസുറിനെ ടീമില്‍ നിന്നു ഒഴിവാക്കണണെന്നു ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് താരത്തെ ഒഴിവാക്കിയത്. പിന്നാലെയാണ് ബംഗ്ലാദേശ് ബോര്‍ഡ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

The Bangladesh Cricket Board (BCB) on Thursday sacked director M Najmul Islam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിജീവിതയെ അധിക്ഷേപിച്ചു; ഫെനി നൈനാനെതിരെ കേസെടുത്ത് പൊലീസ്

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

'ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പിടിയിലായത് ഗുണ്ടാ നേതാവ് മരട് അനീഷ്, അറസ്റ്റ്

SCROLL FOR NEXT