ധാക്ക: ടി20 ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മാധ്യമ പ്രവർത്തകർക്ക് ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിഎന്നാണ് വിശദീകരണം.
എന്നാൽ ടീമുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നതിന്റെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്.
ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിബി പുതുക്കിയ പ്രവേശന ചട്ടങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. “ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഭാഗമായി പുതുക്കിയ പ്രവേശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തുകയാണ്, മാധ്യമ പ്രതിനിധികളടക്കം സ്റ്റേഡിയം കോംപ്ലക്സിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും ഈ നടപടികൾ ബാധകമായിരിക്കും,” ബിസിബിയുടെ പ്രസ്താവനയിൽ പറയുന്നു.
പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം, മാധ്യമ പ്രവർത്തകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായി ഗേറ്റ് 1 മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. മത്സര ദിവസങ്ങൾ, ഔദ്യോഗിക വാർത്താസമ്മേളനങ്ങൾ, ബിസിബി സംഘടിപ്പിക്കുന്ന പരിപാടികൾ, മുൻകൂട്ടി അറിയിക്കുന്ന തിരഞ്ഞെടുത്ത പരിശീലന സെഷനുകൾ എന്നിവയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടി20 പുരുഷ ലോകകപ്പിൽ ബംഗ്ലാദേശിനെ ഒഴിവാക്കി പകരം ഐസിസി സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ സുക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് മത്സരത്തിൽ നിന്ന് പിന്മാറിയത്. ഇതിനെതിരെ വലിയ വിമർശനം ബിസിബി നേരിടുന്നതിനിടെയാണ് മാധ്യമപ്രവർത്തർക്ക് ക്രിക്കറ്റ് ബോർഡ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates