ധാക്ക: ഐപിഎൽ മാതൃകയിൽ സംഘടിപ്പിച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടമായ ബംഗ്ലാദേശ് പ്രീമിയർ ലീഗ് (ബിപിഎൽ) ഈ വർഷം നടക്കില്ല. ഈ സീസണിലെ പോരാട്ടം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് റദ്ദാക്കി. അഴിമതിയും സാമ്പത്തിക തിരിമറികളും വാതുവെപ്പ് വിവാദങ്ങളുമടക്കം ടൂർണമെന്റ് കൈവിട്ടതോടെയാണ് റദ്ദാക്കൽ നടപടി. ടൂർണമെന്റ് പൂർണമായും ഉടച്ചുവാർത്ത് പുനഃസംഘടിപ്പിക്കുമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ തമീം ഇഖ്ബാൽ വ്യക്തമാക്കി.
ലീഗിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ചില ഫ്രാഞ്ചൈസികൾ പരാജയപ്പെട്ടു. അതിനാലാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഈ വർഷം ബിപിഎൽ നടക്കില്ല- തമീം ഇഖ്ബാൽ തുറന്നു പറഞ്ഞു.
2012ലാണ് ബിപിഎൽ പോരാട്ടങ്ങൾ ആരംഭിച്ചത്. ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 പോരാട്ടമാണിത്. എന്നാൽ ഇന്ത്യയിലെ ഐപിഎൽ, ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ്, വെസ്റ്റ് ഇൻഡീസിലെ കരീബിയൻ പ്രീമിയർ ലീഗ് അടക്കമുള്ളവയുടെ ജനപ്രീതി ടൂർണമെന്റിനു ഇതുവരെ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
കുടിശ്ശിക നൽകുന്നതിലെ വീഴ്ചകൾ, ബാങ്ക് ഗ്യാരണ്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബംഗ്ലാദേശ് ബോർഡ് നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബിപിഎല്ലിലൂടെ മാത്രം ബോർഡിന് 33 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നു തമീം പറയുന്നു. ബിപിഎൽ എന്നത് സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള മികച്ച വഴിയാണ്. എന്നാൽ അത് കൃത്യമായി നടപ്പാക്കണം. ബിസിബിക്ക് ടൂർണമെന്റിൽ നിന്ന് ലാഭമാണ് വേണ്ടത് നഷ്ടമല്ല. നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച ശേഷമെ ഇനി ടൂർണമെന്റ് തുടങ്ങു. നഷ്ടത്തിൽ ടൂർണമെന്റ് നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്ത് ബിപിഎൽ വലിയ പ്രതിസന്ധിയിലാണ്. ടൂർണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് മെയ് മാസത്തിൽ ഒരു കളിക്കാരനേയും ഒന്നിലധികം ടീം അഫീഷ്യലുകളേയും ബിസിബി സസ്പെൻഡ് ചെയ്തിരുന്നു. മാത്രമല്ല കളിക്കാരെ വിമർശിക്കുകയും അവരുടെ സാമ്പത്തിക മൂല്യങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത ബിസിബി അംഗമായിരുന്ന നജ്മുൽ ഇസ്ലാം നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ ടൂർണമെന്റ് ബഹിഷ്കരിച്ചതും കഴിഞ്ഞ സീസണിൽ വൻ തിരിച്ചടിയായി.
നിലവിലുള്ള ഫ്രാഞ്ചൈസികളുമായി ബിസിബി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം ഏപ്രിൽ, മെയ് മാസത്തോടെ ഫ്രാഞ്ചൈസി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനാണ് ബോർഡ് ആലോചിക്കുന്നത്. മാത്രമല്ല വിദേശ ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തുന്നതിനും ബോർഡ് തുറന്ന സമീപനം സ്വീകരിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates