മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന പ്രഖ്യാപനത്തിന് മറുപടിയുമായി ബിസിസിഐ. മത്സരത്തിനായി ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യും. മാച്ച് റഫറി ഔദ്യോഗികമായി ഇന്ത്യക്ക് വാക്കോവർ നൽകുന്നത് വരെ സ്റ്റേഡിയത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യും. മുൻകൂട്ടി നിശ്ചയിച്ച പരിശീലനങ്ങളിലും പ്രീ-മാച്ച് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. മത്സര ദിവസം ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ടീം എത്തും. ടോസ് സമയത്ത് എതിർ ടീം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ സാധാരണ മാച്ച് റഫറി 'വാക് ഓവർ' നൽകും. അത് വരെ ഗ്രൗണ്ടിൽ തുടരാനാണ് ടീമിന്റെ പ്ലാനിങ് എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഐസിസിയുടെ പ്ലേയിംഗ് കണ്ടീഷൻസ് പ്രകാരം, ഒരു ടീം മത്സരം കളിക്കില്ലെന്ന് പ്രഖ്യാപിച്ചാൽ മാത്രം 'വാക് ഓവർ' അനുവദിക്കില്ല. ടോസ് സമയത്ത് എതിർ ടീം ഹാജരായില്ലെങ്കിൽ മാത്രമാണ് 'വാക് ഓവർ' അനുവദിക്കുന്നത്. പാകിസ്ഥാൻ ടോസ് സമയത്ത് ഗ്രൗണ്ടിൽ എത്തിയില്ലെങ്കിൽ മത്സരത്തിൽ ഇന്ത്യയെ വിജയി ആയി പ്രഖ്യാപിക്കുകയും രണ്ട് പോയിന്റ് നൽകുകയും ചെയ്യും.
അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഐസിസി നൽകിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. കൊളംബോയിലാണ് മത്സരം നടക്കുന്നത്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയില്ലെങ്കിൽ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും.
ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates