മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയ്ക്കു പിന്നാലെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യം പല ഭാഗത്തു നിന്നു ഉയര്‍ന്നിരുന്നു. എന്നാല്‍ ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടിയെടുക്കുകയില്ലെന്നു വ്യക്തമാക്കി ബിസിസിഐ. നിലവില്‍ 2027 വരെ ഗംഭീറുമായി കരാറുണ്ട്.
12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. രണ്ടും വൈറ്റ് വാഷാണ് എന്നതും വിമര്‍ശനത്തിന്റെ ശക്തി കൂട്ടി. ഇതോടെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകരും മുന്‍ താരങ്ങളടക്കമുള്ളവരും രംഗത്തെത്തിയത്.
ടെസ്റ്റ് തോല്‍വിയുടെ പേരില്‍ ഗംഭീറിനെ പുറത്താക്കാനോ നിലവിലെ ടീമിലുള്ള ഏതെങ്കിലും താരങ്ങള്‍ക്കെതിരെ നടപടിയ്‌ക്കോ ബിസിസിഐ ഇപ്പോള്‍ മുതിരുന്നില്ലെന്നു ബോര്‍ഡിനോടടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഗംഭീറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തിലാണ്. അതിനാല്‍ തന്നെ അതിവേഗം നടപടിയെടുത്തു ഈ ഘട്ടത്തില്‍ പുതിയ പ്രതിസന്ധിയുണ്ടാക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല. ടെസ്റ്റ് പ്രകടനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചു ബിസിസിഐ കോച്ചടക്കമുള്ളവരുമായി വിശദമായ ചര്‍ച്ചകള്‍ക്കു തയ്യാറെടുക്കുകയാണ്.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ താന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നു ഗംഭീര്‍ തോല്‍വിക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും പറഞ്ഞു.
'എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കിയതും ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോള്‍ പരിശീലകനായിരുന്നതും ഞാന്‍ തന്നെയാണ്,' ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട നേട്ടത്തെയും ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അവരുടെ സ്വന്തം മൈതാനത്ത് നേടിയ 2-2 സമനിലയും ചൂണ്ടിക്കാട്ടി ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates