ന്യൂഡൽഹി: ഇന്ത്യയിൽ സൗഹൃദമത്സരത്തിനായി ബ്രസീൽ ടീം എത്താനിരിക്കേ എ.ഐ എഫ്.എഫിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. 'പട്ടിണിക്കാരന്റെ വീട്ടിലെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യാൻ വിളിക്കുന്നത്' പോലെയാണ് ഇന്ത്യൻ ഫുട്ബോൾ അധികൃതരുടെ നടപടിഎന്നാണ് താരത്തിന്റെ വിമർശനം. ഇന്ത്യയും ബ്രസീലും തമ്മിലുള്ള മത്സരം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
"ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന്റെ സമയമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. അതേ സമയത്ത് തന്നെയാണ് ആസിയാൻ കപ്പ് ടൂർണമെന്റ് നടക്കുന്നത്. ആ മത്സരങ്ങൾക്കായി ദേശീയ ടീമിനെ എങ്ങനെ രൂപീകരിക്കുമെന്നതിൽ തന്നെ വ്യക്തതയില്ല,ഇതേ സമയത്താണ് ബ്രസിൽ എത്തുന്നത്. ബ്രസീലിനെതിരായ പ്രദർശന മത്സരത്തിന് പ്രാധാന്യം നൽകുന്നത് ടീമിന്റെ തയ്യാറെടുപ്പിനെ ബാധിക്കും'' ബൈച്ചുങ്ങ് ബൂട്ടിയ പറഞ്ഞു.
വർഷങ്ങളായി ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു വലിയ ടീമിനെതിരെ മത്സരം സംഘടിപ്പിക്കുന്നത് ഫെഡറേഷന്റെ വീഴ്ചകൾ മറച്ചു വെക്കാനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐ എസ് എല്ലിൽ കോർപ്പറേറ്റ് ഗ്രൂപ്പായ ടാറ്റയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജംഷഡ്‌പൂർ എഫ് സി ക്ലബ് അടച്ചു പൂട്ടുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ തെളിവാണെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി.
"സീനിയർ ടീമിനെക്കുറിച്ച് ഞാൻ ഒന്നും പറയേണ്ടതില്ല, അണ്ടർ-17 ടീമുകൾക്ക് പോലും ഏഷ്യൻ ടൂർണമെന്റുകളിൽ യോഗ്യത നേടാൻ കഴിയുന്നില്ല. ദേശീയ ലീഗ് അനിശ്ചിതത്വത്തിലാണ്. ജൂനിയർ തലത്തിലുള്ള പല പദ്ധതികളും അവതാളത്തിലാണ്. ഗ്രാസ്‌റൂട്ട് ഫുട്ബോൾ വികസിപ്പിക്കാൻ ആവശ്യമായ സാമ്പത്തിക പിന്തുണയും ലഭിക്കുന്നില്ല" അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates