ഹൈദരാബാദ്: ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ദി ഹണ്ട്രഡ് പോരാട്ടത്തിനുള്ള ടീമിലേക്ക് പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാർ അഹമദിനെ ലേലത്തിലൂടെ സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ലീഡ്‌സ് ടീമിന്റെ നടപടിക്കെതിരെ ഒരുകൂട്ടം ആരാധകര്‍ രംഗത്ത്. ഐപിഎല്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹോദര ടീമാണ് സണ്‍റൈസേഴ്‌സ് ലീഡ്‌സ്. സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമാണിത്. കാവ്യ മാരനാണ് ടീം ഉടമ. ഇന്ത്യക്കാര്‍ ഉടമകളായിട്ടുള്ള ഒരു ടീം പാകിസ്ഥാന്‍ താരത്തെ ടീമിലെത്തിക്കുന്നത് നീണ്ട കാലത്തിനു ശേഷമാണ്.
ഐപിഎല്‍ തുടങ്ങാനിരിക്കെയാണ് ദി ഹണ്ട്രഡിന്റെ താര ലേലം കഴിഞ്ഞ ദിവസം നടന്നത്. എതാണ്ട് രണ്ടേ മുക്കാല്‍ കോടി രൂപയ്ക്കാണ് അബ്രാറിനെ ടീം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് ചില ആരാധകര്‍ ആവശ്യപ്പെടുന്നത്.
സംഭവം വിവാദമായതിനു പിന്നാലെ സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ എക്‌സ് പേജ് അപ്രത്യക്ഷമായിരുന്നു. ഷെയിം ഓണ്‍ എസ്അര്‍എച്, ബോയ്‌ക്കോട്ട് എസ്ആര്‍എച് തുടങ്ങിയ ഹാഷ് ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങിലുമാണ്.
നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമസ്ഥതയില്‍ തന്നെയുള്ള മറ്റൊരു ടീം ഒരു പാക് താരത്തെ ടീമിലെടുക്കുന്നത്. ദി ഹണ്ട്രഡില്‍ എട്ട് ടീമുകളാണ് കളിക്കുന്നത്. സണ്‍റൈസേഴ്‌സിനെ കൂടാതെ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, എംഐ ലണ്ടന്‍, സതേണ്‍ ബ്രേവ് എന്നിവയാണ് ഐപിഎല്‍ കളിക്കുന്ന മറ്റു ടീമുകളുടെ സഹോദര ടീമുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates