ബ്രെറ്റ് ലീ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ FIle Photos
Sports

ക്രിക്കറ്റിലെ 'ഗോട്ട്' സച്ചിനല്ലെന്ന് ബ്രെറ്റ് ലീ; തെരഞ്ഞെടുത്തത് മറ്റൊരു ഇതിഹാസത്തെ

ടെസ്റ്റിലും ഏകദിനത്തിലും 10,000ത്തിലേറെ റണ്‍സും 250ലധികം വിക്കറ്റുകളും നേടിയ ഏക ക്രിക്കറ്റ് താരമാണ് ജാക് കാലിസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സിഡ്‌നി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും എന്നാല്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം മറ്റൊരാളെന്നും ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസിനെയാണ് ലീ 'ഗോട്ടാ'യി തെരഞ്ഞെടുക്കുന്നത്. ബിയര്‍ ബൈസെപ്‌സ് പോഡ്കാസ്റ്റിലാണ് ബ്രെറ്റ് ലീ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സച്ചിന്റെ ബാറ്റിങ് മികവിനെ പുകഴ്ത്തുമ്പോഴും, ഒരു ക്രിക്കറ്റ് താരമെന്ന എന്ന നിലയില്‍ സകല മേഖലകളിലും നല്‍കിയ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ കാലിസ് മുന്നിലാണെന്ന് ബ്രെറ്റ് ലീ പറയുന്നു. 'ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ക്രിക്കറ്റര്‍ ജാക് കാലിസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച കണക്കുകളും സ്റ്റാറ്റസുകളും അദ്ദേഹത്തിന്റെ പേരിലാണ്. ആ കണക്കുകള്‍ ഒരിക്കലും കള്ളം പറയില്ല, അദ്ദേഹം അത്രമേല്‍ മികച്ച താരമാണ്.'

ബാറ്റിങ്ങില്‍ മാത്രം കേന്ദ്രീകരിക്കാതെ, ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയ കാലിസിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച താരമെന്ന് വിശേഷിപ്പിക്കാന്‍ ലീയെ പ്രേരിപ്പിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും 10,000ത്തിലേറെ റണ്‍സും 250ലധികം വിക്കറ്റുകളും നേടിയ ഏക ക്രിക്കറ്റ് താരമാണ് ജാക് കാലിസ്.

അന്താരാഷ്ട്ര തലത്തില്‍ എതിരാളികളായിരുന്ന ബ്രെറ്റ് ലീയും കാലിസും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഒന്നിച്ച് കളിച്ചിട്ടുണ്ട്. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഒരുമിച്ച് ഡ്രസ്സിങ് റൂം പങ്കിട്ട ഓര്‍മ്മകളും ലീ പങ്കുവെച്ചു. മത്സരങ്ങള്‍ക്ക് മുന്നോടിയായി കാലിസ് കാണിച്ചിരുന്ന ശാന്തത അത്ഭുതപ്പെടുത്തിയിരുന്നു. ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പോലും അദ്ദേഹം തികച്ചും ശാന്തനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് മിനിറ്റില്‍ 30 മാത്രമാണെന്ന് തോന്നുമാറ് തികച്ചും റിലാക്‌സ്ഡ് ആയാണ് അദ്ദേഹം കാണപ്പെട്ടിരുന്നതെന്നും ലീ പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികളും 34,000ത്തിലധികം റണ്‍സും നേടി ബാറ്റിങ് ലോകം ഭരിച്ചപ്പോള്‍, ബാറ്റിങ്ങിനൊപ്പം തന്നെ മികച്ച മീഡിയം ഫാസ്റ്റ് ബൗളങ്ങിലൂടെയും സ്ലിപ്പിലെ മനോഹരമായ ക്യാച്ചുകളിലൂടെയും മത്സരം തിരിക്കാന്‍ കെല്‍പ്പുള്ള ഒരു കംപ്ലീറ്റ് പാക്കേജായിരുന്നു കാലിസ്. ബാറ്ററും ക്രിക്കറ്ററും തമ്മിലുള്ള വേര്‍തിരിവ് ചൂണ്ടിക്കാട്ടിയാണ് ബ്രെറ്റ് ലീ ജാക് കാലിസിനെ തന്റെ 'ഗോട്ട്' ആയി തെരഞ്ഞെടുത്തത്.

Brett Lee Snubs Sachin Tendulkar As Cricket's GOAT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

'എന്റെ ദൈവമേ, ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല'; യഷിനെ വാനോളം പുകഴ്ത്തി നയൻതാര

ക്ലോറിൻ വെള്ളത്തിൽ കുളിച്ചാൽ മുടി കൊഴിയുമോ?

ഉപഭോക്താക്കള്‍ക്ക് യുപിഐ തുടര്‍ന്നും സൗജന്യം, വ്യാപാരികള്‍ക്ക് 'നാമമാത്ര' നിരക്ക്: വിശദീകരണവുമായി കേന്ദ്രം

'അയാളുടെ ഹൃദയം അതിരുകളില്ലാത്ത ആകാശം പോലെ സ്വതന്ത്രമായിരുന്നു'; ​ഗെറ്റപ്പുകളിൽ ഞെട്ടിച്ച് യഷ്, 'ടോക്സിക്' ട്രെയ്‌ലർ