2017ലെ ബോർഡർ- ഗാവസ്കർ ട്രോഫി പോരാട്ടത്തിൽ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇന്ത്യക്കെതിരെ നടത്തിയ വിവാദ ഡിആർഎസ് വിഷയത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര. ഓസ്‌ട്രേലിയയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് പരമ്പര വിജയങ്ങളിലൊന്ന് അന്ന് സ്വന്തമാക്കിയിരുന്നു. വാശിയേറിയ പരമ്പരയിൽ ഒട്ടേറെ വിവാദ നിമിഷങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാദമാണ് സ്റ്റീവ് സ്മിത്തിന്റെ ഡിആർഎസ് എടുക്കൽ. റിപ്ലേകൾ കാണാനും ഡിആർഎസ് തീരുമാനങ്ങൾ എടുക്കാനും ഓസ്‌ട്രേലിയ തങ്ങളുടെ ഡ്രസിങ് റൂമിലെ ടെലിവിഷൻ ലൈവ് ഫീഡ് ആണ് ഉപയോഗിച്ചിരുന്നതെന്നാണ് പൂജാരയുടെ വെളിപ്പെടുത്തൽ.
ബംഗളൂരു ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സിൽ 188 റൺസ് ലക്ഷ്യം പിന്തുടരുന്നതിനിടെ ഉമേഷ് യാദവിന്റെ പന്തിൽ എൽബിഡബ്ല്യു കുരുക്കിൽ പെട്ട സ്റ്റീവ് സ്മിത്തിനെ അമ്പയർ ഔട്ട് വിധിച്ചു. എന്നാൽ ക്രീസ് വിട്ടുപോകുകയോ റിവ്യൂവിനായി നോൺ- സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന പീറ്റർ ഹാൻഡ്കോംബിനോട് അഭിപ്രായം ചോദിക്കുകയോ ചെയ്യുന്നതിനു പകരം സ്മിത്ത് നേരെ ഓസ്‌ട്രേലിയൻ ഡ്രസിങ് റൂമിലേക്ക് നോക്കി അഭിപ്രായം തേടുകയായിരുന്നു. ഇതാണ് വിവാദമായത്.
ഇതിനെതിരെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഇന്ത്യൻ കളിക്കാരും വലിയ പ്രതിഷേധമുയർത്തിയിരുന്നു. അമ്പയർമാർ ഇടപെടുകയും, അനുവദനീയമായ സമയം കഴിഞ്ഞതിനാൽ സ്മിത്തിന് റിവ്യൂ അനുവദിക്കാതിരിക്കുകയും ചെയ്തു. തുടർന്ന് അതൊരു ബുദ്ധിശൂന്യമായ പ്രവൃത്തിയായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പിന്നീട് സമ്മതിച്ചു. എന്നാൽ അത് വെറുമൊരു അബദ്ധമായിരുന്നില്ലെന്നും ഓസ്‌ട്രേലിയൻ ടീമിന്റെ തന്ത്രമായിരുന്നെന്നും വെളിപ്പെടുത്തുകയാണ് പൂജാര.
'നിങ്ങൾ അവരുടെ ഡിആർഎസ് തീരുമാനങ്ങൾ നോക്കിയാൽ അവയെല്ലാം കൃത്യമായിരുന്നുവെന്ന് മനസിലാകും. അത് എടുക്കണോ വേണ്ടയോ എന്ന് അവർക്ക് മുൻകൂട്ടി തന്നെ അറിയാമായിരുന്നു. അതുവരെ ഓസ്‌ട്രേലിയക്ക് അവരുടെ ഡ്രസിങ് റൂമിൽ ലൈവ് ഫീഡ് ഉണ്ടെന്ന കാര്യം നമുക്കാർക്കും അറിയുമായിരുന്നില്ല.'
'സാധാരണയായി ഡ്രസ്സിങ് റൂം ഫീഡ് അൽപ്പം വൈകിയാണ് വരാറുള്ളത്. എന്നാൽ അവർക്ക് ലൈവ് ഫീഡ് ലഭ്യമായിരുന്നു. അതിനാൽ, ആരുടെയെങ്കിലും കണ്ണിൽ പെടാത്ത രീതിയിൽ അവർ ഡ്രസിങ് റൂമിലേക്ക് ഒളിഞ്ഞു നോക്കുകയും, തുടർന്ന് ഡിആർഎസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും. അത് ഒരു തരത്തിൽ അനീതിയായിരുന്നു. നിങ്ങൾ നിയമത്തിലെ പഴുതുകൾ കണ്ടെത്തുകയാണ്. മറ്റേതെങ്കിലും ടീം ഇത് ചെയ്തിരുന്നെങ്കിൽ അവർ എതിർക്കുമായിരുന്നു. എന്നാൽ തങ്ങൾ തന്നെ അത് ചെയ്തതിൽ അവർക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല.'
'ആ പരമ്പരയിൽ ഒരുപാട് കാര്യങ്ങൾ നടന്നു. ഇന്ത്യയിൽ ഒരു പരമ്പര നേടാൻ അവർ തീവ്രമായി ആഗ്രഹിച്ചിരുന്നു. അവരെ അഭിനന്ദിക്കണം. അവർ കൃത്യമായ തയ്യാറെടുപ്പോടെയാണ് വന്നത്. 2012ലെ ഇംഗ്ലണ്ടിന് ശേഷം സ്വന്തം നാട്ടിൽ നമുക്ക് ഓസ്‌ട്രേലിയയോട് തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭയം ഞങ്ങളുടെയുള്ളിൽ ഉണ്ടാക്കിയ ആദ്യ ടീം ഓസ്‌ട്രേലിയയായിരുന്നു. അതിനുമുമ്പ് അവർക്ക് കാര്യമായ മത്സരം പോലും കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുള്ള കളിക്കാർ അവർക്കുണ്ടായിരുന്നു. എന്നാൽ കളിക്കളത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. അവയിൽ പലതും സംഭവിക്കാൻ പാടില്ലാത്തവയാണെന്ന് എനിക്ക് തോന്നുന്നു. അത്തരം കാര്യങ്ങൾ കുറച്ചുകൂടി വ്യക്തിപരമായി മാറാറുണ്ട്.'
'ആ പരമ്പരയിൽ ഞാനും സ്ലെഡ്ജിങ് നടത്തിയിട്ടുണ്ട്. കാമറ ഞങ്ങളുടെ നേരെയാണോ എന്നും സ്റ്റംപ് മൈക്ക് എന്തെങ്കിലും പിടിച്ചെടുക്കുന്നുണ്ടോ എന്നും ഞങ്ങൾ പരിശോധിക്കാറുണ്ടായിരുന്നു. എന്നാൽ അത്തരം ഒരു സാഹചര്യത്തിൽ പെടാൻ നിങ്ങൾ ആഗ്രഹിക്കില്ല. എതിരാളികൾ വലിയ രീതിയിൽ സ്ലെഡ്ജിങ് നടത്തുമ്പോഴാണ് നിങ്ങൾ ആ രീതിയിലേക്ക് പോകുന്നത്. അവിടെ ഇനി ഞാൻ പിന്നോട്ടില്ല എന്ന അവസ്ഥയിലേക്ക് നിങ്ങൾ എത്തും. ആത്യന്തികമായി, ഒരു വിക്കറ്റ് വീഴ്ത്തുക എന്നതാണ് ലക്ഷ്യം. എന്നാൽ പലപ്പോഴും നിങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്താൻ ഇടയാകുന്നു. അതിൽ നിങ്ങൾക്ക് ഒരിക്കലും അഭിമാനിക്കാൻ കഴിയില്ല'- പൂജാര വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates