കൽപ്പറ്റ: കേണൽ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്കോറിനായി കേരളം പൊരുതുന്നു. മൂന്നാം ദിനം ബാറ്റിങ് തുടരുന്ന കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 335 റൺസെന്ന നിലയിൽ. കേരളത്തിനായി വരുൺ നായനാരും പിന്നാലെ ഷോൺ റോജറും സെഞ്ച്വറികൾ നേടി. ഷോൺ ക്രീസിൽ തുടരുന്നു.
വരുണിന്‍റേയും ഷോണിന്‍റെയും ഇന്നിങ്സുകളാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. 2 വിക്കറ്റിന് 231 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിനം കളി തുടങ്ങിയത്. സ്കോർ 259 ൽ നിൽക്കെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. 122 റൺസായിരുന്നു വരുൺ നേടിയത്. 17 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്‌സ്. തുടർന്നെത്തിയ രോഹൻനായർ ഏകദിന ശൈലിയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും 25 റൺസെടുത്ത് പുറത്തായി.
അതിനിടെ ഷോൺ റോജർ സെഞ്ച്വറി പൂർത്തിയാക്കി. ഷോൺ 114 റൺസുമായാണ് ബാറ്റിങ് തുടരുന്നത്. 20 റൺസുമായി അഹമ്മദ് ഇമ്രാനാണ് താരത്തിനൊപ്പം പുറത്താകാതെ നില്‍ക്കുന്നത്.
ടൂർണമെന്റിൽ ഈ സീസണിലെ ഷോണിന്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ മത്സരത്തിൽ ചണ്ഡീഗഢിനെതിരെയും ഷോൺ സെഞ്ച്വറി നേടിയിരുന്നു. മഴയെ തുടർന്ന് ഇന്നലെ കളി നേരത്തെ നിർത്തിയിരുന്നു. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് രണ്ടും അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates