ബഹ്റൈൻ: ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനിലാണെങ്കിൽ അങ്ങോട്ട് കളിക്കാൻ പോകില്ലെന്ന നിലപാടിലുറച്ച് ബിസിസിഐ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ തീരുമാനത്തിൽ ഉറപ്പിച്ചു നിന്നതായാണ് റിപ്പോർട്ടുകൾ.
പിന്നാലെ ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തുകയും ചെയ്തു. ഇക്കാരണത്താൽ ഏഷ്യാ കപ്പ് വേദി പാകിസ്ഥാന് നഷ്ടമായാൽ ഇന്ത്യ വേദിയാകുന്ന ലോകകപ്പ് കളിക്കാൻ തങ്ങൾ വരില്ലെന്നാണ് പാക് ക്രിക്കറ്റ് അധികൃതരുടെ ഭീഷണി. എന്നാൽ എസിസി, ഐസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നായിരുന്നു ജെയ് ഷായുടെ പ്രതികരണം.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണു ബിസിസിഐ നിലപാട്. ബഹ്റൈനിൽ ഇന്നലെ നടന്ന എസിസി യോഗത്തിൽ ജെയ് ഷായും ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുമ്പോഴും മറ്റേതെങ്കിലും രാജ്യത്തു കളിക്കാമെന്ന നിലപാട് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പാക് ബോര്‍ഡ് സമ്മതിച്ചാൽ അബുദാബി, ദുബായ്, ഷാർജ നഗരങ്ങളിൽ ഏഷ്യാ കപ്പ് നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
ഏഷ്യാ കപ്പിനുള്ള പുതിയ വേദി ഏതെന്ന് മാർച്ചിൽ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പരമ്പരയ്ക്കായി പോയിട്ടില്ല.
ഏഷ്യാ കപ്പ് നഷ്ടമായാൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന ഭീഷണിയാണ് പാകിസ്ഥാൻ വിഷയത്തിൽ ഉയർത്തിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ജെയ് ഷായും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേഥിയും തമ്മിൽ തർക്കമുണ്ടായതായും ചില റിപ്പോർട്ടുകളുണ്ട്.
ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസി, എസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ഷായുടെ മറുപടി. മാർച്ചിൽ നടക്കുന്ന എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലായിരിക്കും ഏഷ്യാകപ്പ് വേദിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates