ബെര്‍ലിനിലെ ഒളിംപിക്സ് സ്റ്റേഡിയം എക്സ്
Sports

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു; മത്സരങ്ങള്‍ ഇങ്ങനെ

പെട്ടത് ബെല്‍ജിയം, കരുത്തോടെ ഓസ്ട്രിയ

സമകാലിക മലയാളം ഡെസ്ക്

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഓസ്ട്രിയ, റുമാനിയ ടീമുകള്‍. ഫ്രാന്‍സും ബെല്‍ജിയവും രണ്ടാം സ്ഥാനക്കാര്‍.

സ്വിറ്റ്‌സര്‍ലന്‍ഡ്- ഇറ്റലി

ഇറ്റലി- ക്രൊയേഷ്യന്‍ പോരാട്ടം

ആതിഥേയരായ ജര്‍മനി ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നു രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. ഒരു ജയവും രണ്ട് സമനിലകളുമാണ് അവര്‍ക്ക്. 2020ല്‍ ക്വാര്‍ട്ടറിലെത്തിയതാണ് യൂറോയിലെ മികച്ച പ്രകടനം. ഇറ്റലി നിലവിലെ ചാമ്പ്യന്‍മാരാണ്. കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യം. 1968ലാണ് അവര്‍ ആദ്യമായി യൂറോപ്യന്‍ ചാമ്പ്യന്‍മാരായത്. ഇത്തവണ ഒരു ജയം ഒരു സമനില ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായണ് ഇറ്റലി അവസാന 16ലേക്ക് കടന്നത്.

ജര്‍മനി- ഡെന്‍മാര്‍ക്

ജര്‍മന്‍ ടീം അംഗങ്ങള്‍ പരിശീലനത്തിനിടെ

സ്വന്തം നാട്ടിലെ പോരില്‍ കിരീടം ഉയര്‍ത്തി പത്ത് വര്‍ഷത്തെ അന്താരാഷ്ട്ര കിരീട വരള്‍ച്ചയ്ക്ക് വിരാമമിടുകയാണ് ജര്‍മന്‍ ലക്ഷ്യം. 2018, 22 ലോകകപ്പുകളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതടക്കമുള്ള തിരിച്ചടികളില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് അവര്‍ മുന്നില്‍ കാണുന്നത്. 28 വര്‍ഷത്തെ യൂറോ കിരീടമെന്ന കാത്തിരിപ്പും അവര്‍ക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. 1972, 80, 96 വര്‍ഷങ്ങളില്‍ ജര്‍മനി കിരീടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിച്ചാണ് ഡെന്‍മാര്‍ക് അവസാന 16 ഉറപ്പിച്ചത്. 1992ല്‍ യൂറോ കപ്പ് നേടിയ ടീമാണ് ഡെന്‍മാര്‍ക്. മറ്റൊരു കിരീടമാണ് അവര്‍ ലക്ഷ്യമിടുന്നത്.

ഇംഗ്ലണ്ട്- സ്ലോവാക്യ

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍

ആദ്യ യൂറോ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഫൈനലിലെത്തിയിട്ടും ഇറ്റലിയോടു തോറ്റു. മികച്ച താരങ്ങളുടെ സാന്നിധ്യുമുണ്ടായിട്ടും പ്രതീക്ഷക്കൊത്ത പ്രകടനം ഇംഗ്ലണ്ട് ഇതുവരെ പുറത്തെടുത്തിട്ടില്ല. മൂന്ന് കളിയില്‍ നിന്നു രണ്ട് ഗോളുകള്‍ മാത്രമാണ് അവര്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങി. ഈ യൂറോയില്‍ ആദ്യ അട്ടിമറി നടത്തിയവരാണ് സ്ലോവാക്യ. ബെല്‍ജിയത്തെ അട്ടിമറിച്ചാണ് അവര്‍ വിജയം പിടിച്ചത്. ചെക്കോസ്ലോവാക്യയായിരുന്ന കാലത്ത് 1976ല്‍ അവര്‍ യൂറോ നേടിയിട്ടുണ്ട്.

സ്‌പെയിന്‍- ജോര്‍ജിയ

സ്പാനിഷ് ടീം

ഈ യൂറോയില്‍ മൂന്നില്‍ മൂന്ന് കളികളും ജയിച്ച ഒരേയൊരു ടീമാണ് സ്‌പെയിന്‍. മൂന്നിലും ആധികാരിക ജയം. മൂന്ന് തവണ യൂറോ കിരീടം നേടിയതിന്റെ മികവും അവര്‍ക്കുണ്ട്. അവസാന ഗ്രൂപ്പ് പോരില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചാണ് ജോര്‍ജിയ വരുന്നത്. അവരുടെ അരങ്ങേറ്റ യൂറോ കപ്പ് കൂടിയാണിത് എന്നതും ശ്രദ്ധേയം.

ഫ്രാന്‍സ്- ബെല്‍ജിയം

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ

രണ്ട് തവണ കിരീടം നേടിയ ഫ്രാന്‍സ് കരുത്തരാണ്. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ അവര്‍ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2012ലെ യൂറോ കപ്പിനു ശേഷം ആദ്യമായാണ് ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായല്ലാതെ പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്. സ്ലോവാക്യയോടു അപ്രതീക്ഷിത അട്ടിമറി തോല്‍വി നേരിടേണ്ടി വന്നത് ബെല്‍ജിയത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഗ്രൂപ്പില്‍ രണ്ടാമതായതോടെ അവസാന 16ല്‍ എതിരാളികള്‍ കരുത്തരായ ഫ്രാന്‍സായി. 1980ല്‍ കിരീടം നേടിയവരാണ് ബെല്‍ജിയം.

പോര്‍ച്ചുഗല്‍- സ്ലോവേനിയ

ജോര്‍ജിയ പോര്‍ച്ചുഗല്‍ മത്സരത്തിനിടെ

അവസാന പോരില്‍ ജോര്‍ജിയയോടു തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനക്കാരായി തന്നെ പ്രീ ക്വാര്‍ട്ടറിലെത്തി. 2016 ചാമ്പ്യന്‍മാരാണ് പോര്‍ച്ചുഗല്‍. മറ്റൊരു കിരീടവും അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസാനിപ്പിക്കാനാണ് സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോന റൊണാള്‍ഡോ ലക്ഷ്യമിടുന്നത്. മൂന്നില്‍ മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിച്ചാണ് സ്ലോവേനിയ വരുന്നത്. കഴിഞ്ഞ തവണ യൂറോ യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. ഇതാദ്യമായാണ് അവര്‍ യൂറോയുടെ നോക്കൗട്ട് ഉറപ്പിക്കുന്നത്.

റുമാനിയ- നെതര്‍ലന്‍ഡ്‌സ്

റുമാനിയന്‍ താരങ്ങളുടെ ആഹ്ലാദം

ഓസ്ട്രിയയോടേറ്റ തോല്‍വി ഡച്ച് പടയെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാക്കി. എങ്കിലും റുമാനിയ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അവസാന 16ല്‍ എതിരാളികളായത് നെതര്‍ലന്‍ഡ്‌സിനു അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്. 1988ല്‍ യൂറോ ചാമ്പ്യന്‍മാരാണ് ഓറഞ്ച് സംഘം. അന്ന് കളിക്കാരനായി ടീമിലുണ്ടായിരുന്ന റൊണാള്‍ഡ് കൂമാനാണ് ഇന്ന് ഹോളണ്ടിന്റെ പരിശീലകന്‍. കഴിഞ്ഞ തവണ യോഗ്യത നേടാന്‍ സാധിക്കാത്ത റുമാനിയ ഇത്തവണ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അവസാന 16 ഉറപ്പിച്ചത്. 2000ത്തിലെ യൂറോയില്‍ ക്വാര്‍ട്ടറിലെത്തിയതാണ് മികച്ച പ്രകടനം.

ഓസ്ട്രിയ- തുര്‍ക്കി

ഓസ്ട്രിയന്‍ നായകന്‍ സാബിറ്റ്സര്‍

ജര്‍മന്‍ ആധുനിക ഫുട്‌ബോളിന്റെ ഗോഡ്ഫാദറായി അറിയപ്പെടുന്ന റാല്‍ഫ് റാഗ്നിക്കിന്റെ കീഴില്‍ മിന്നും ഫോമിലാണ് ഓസ്ട്രിയ. ഫ്രാന്‍സിനെ വിറപ്പിച്ച് കീഴടങ്ങിയ അവര്‍ നെതര്‍ലന്‍ഡ്‌സിനെ 3-2നു വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കഴിഞ്ഞ തവണയും അവസാന 16ല്‍ ഓസ്ട്രിയ ഇടം കണ്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമാണ് തുര്‍ക്കി പുറത്തെടുത്തത്. രണ്ട് ജയങ്ങളുമായാണ് അവര്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 2008ല്‍ സെമിയിലെത്തിയതാണ് ഇതുവരെയുള്ള യൂറോയിലെ മികച്ച പ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT