മ്യൂണിക്ക്: ജർമനി ആഗ്രഹിച്ച തുടക്കം തന്നെ അവർക്ക് സ്വന്തം നാട്ടിലെ യൂറോ കപ്പിൽ ലഭിച്ചു. സ്കോട്‍ലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജർമനി യൂറോയ്ക്ക് ഗംഭീര തുടക്കമിട്ടു. കളിയിലുടനീളം ജർമൻ ടീമിന്റെ സർവാധിപത്യമായിരുന്നു. യുവത്വവും പരിചയ സമ്പത്തും ചേർന്ന ടീം അക്ഷരാർഥത്തിൽ സ്കോട്‍ലൻഡിനു മറക്കാൻ സാധിക്കാത്ത വേദനയാണ് ഉദ്ഘാടന പോരാട്ടത്തിൽ സമ്മാനിച്ചത്.
ജർമൻ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗർ ദാനമായി നൽകിയ സെൽഫ് ഗോളാണ് സ്കോട്‍ലൻഡ് ആശ്വാസം ലഭിച്ച ഒരേയൊരു നിമിഷം. തുടക്കം മുതൽ ഒടുക്കം വരെ ജർമനി പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒപ്പം മറ്റ് ടീമുകൾക്ക് മുന്നറിയിപ്പും. നാലാം യൂറോ കിരീടമാണ് സ്വന്തം നാട്ടിൽ ജർമനി ലക്ഷ്യമിടുന്നത്.
കളി തുടങ്ങി പത്താം മിനിറ്റിൽ തന്നെ ജർമനി വല കുലുക്കി. ഫ്ളോറിയൻ വിയെറ്റ്സാണ് വല ചലിപ്പിച്ചത്. 19 കാരന്റെ ഗോൾ വന്നു 9 മിനിറ്റിനുള്ളിൽ അടുത്ത ഗോളും ജർമനി നേടി. ഇത്തവണ 21കാരനായ ജമാൽ മുസിയാലയുടെ വകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യ പകുതിക്ക് തൊട്ടു മുൻപ് സ്കോട്‍ലൻഡിനു അടുത്ത ആഘാതവും കിട്ടി. ബോക്സിൽ വച്ച് ജർമൻ ക്യാപ്റ്റൻ ഇൽകെ ഗുണ്ടോകനെ അപകടകരമാം വിധം ഫൗൾ ചെയ്തതിനു സ്കോട്ടിഷ് പ്രതിരോധ താരം റയാൻ പോർട്ടിയസിനു റഫറി ചുവപ്പ് കാർഡ് കാണിച്ചു. ഉദ്ഘാടന മത്സരത്തിന്റെ 44ാം മിനിറ്റിൽ തന്നെ താരം പുറത്ത്.
ഈ ഫൗളിനു ജർമനിക്കു പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത കയ് ഹവെർട്സ് പന്ത് ഗോൾ കീപ്പർക്ക് ഒരവസരവും നൽകാതെ വലയിലാക്കി. ആദ്യ പകുതിക്ക് പിരിയുമ്പോൾ തന്നെ ജർമനി മൂന്ന് ഗോളുകൾക്ക് മുന്നിൽ.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ജർമനി ഗോളിനായി ശ്രമം വീണ്ടും തുടങ്ങി. എന്നാൽ പത്ത് പേരുമായി സ്കോട്‍ലൻഡ് ആവും വിധം തടയാൻ ശ്രമിച്ചു. പിന്നീട് നാഗൽസ്മാൻ പകരക്കാരെ ഇറക്കി. ഹവെർട്സിനു പകരം നിക്കലാസ് ഫുൾക്രുഗിനെ കളത്തിലെത്തിച്ച നാഗൽസ്മാന്റെ തന്ത്രം അതിവേഗം തന്നെ ഫലം കണ്ടു.
ബോക്സിൽ വച്ച് ഇൽകെ ഗുണ്ടോകൻ ബാക്ക് ഹീലിലൂടെ നൽകിയ പാസ് ഫുൾക്രുഗ് കനത്ത ഷോട്ടിൽ വലയിലാക്കി. ജർമനി നാല് ഗോളുകൾക്ക് മുന്നിൽ. പിന്നീടും ജർമനി സ്കോർ ഉയർത്താൻ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.
അതിനിടെ കളിക്ക് വിപരീതമായി 87ാം മിനിറ്റിൽ റൂഡിഗറുടെ അബദ്ധം സെൽഫ് ഗോൾ രൂപത്തിലെത്തി. ജർമൻ പോസ്റ്റ് ലക്ഷ്യമാക്കി വന്ന പന്ത് പുറത്തേക്ക് ഹെഡ്ഡ് ചെയ്യാനുള്ള റൂഡിഗറുടെ ശ്രമം പാളി. ഗോൾ കീപ്പർ മാനുവൽ നൂയറിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് പന്ത് വലയിൽ. അതുവരെ നിരാശപ്പെട്ടിരുന്ന സ്കോട്‍ലൻഡ് ആരാധകർ ആർപ്പു വിളിച്ച ഏക നിമിഷം.
എന്നാൽ കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ടോണി ക്രൂസിന്റെ പകരക്കാരനായി എത്തിയ എംറെ ചാൻ ടീമിന്റെ അഞ്ചാം ഗോൾ വലയിലാക്കിസ്കോട്‍ലൻഡിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates