സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ടൂർണമെന്റുകളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കം ഫുട്ബോൾ ലോകത്ത് വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. പിന്നാലെ ഫിഫയ്ക്കുള്ളിലും അതിന്റെ പൊട്ടിത്തെറി കണ്ടു തുടങ്ങി. ഇൻഫാന്റിനോയുടെ മുതിർന്ന ഉപദേഷ്ടാവ് കാർലോസ് കോർഡെറോ തന്റെ പദവി രാജിവച്ചു. ഓഹരി വിൽപ്പന തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇൻഫാന്റിനോയുടെ വലം കൈയായി പ്രവർത്തിക്കുന്ന കോർഡെറോ പദവിയിൽ നിന്നു രാജിവച്ചത്. കരാർ ഫുട്ബോളിനെ അപകടകരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് രാജി.
ഗോൾഡ‍്മാൻ സാക്സിലെ മുൻ വൈസ് ചെയർമാനും യുഎസ് സോക്കർ ഫെഡറേഷൻ മുൻ അധ്യക്ഷനുമാണ് കോർഡെറോ. 2021ലാണ് ലോകമെമ്പാടും ഫുട്ബോൾ വളർത്തുന്നതിനുള്ള തന്ത്രപരമായ പദ്ധതികൾ തയ്യാറാക്കാൻ സഹായിക്കുന്നതിനായി കോർഡെറോയെ ഇൻഫാന്റിനോ മുതിർന്ന ഉപദേഷ്ടാവായി നിയമിച്ചത്. ഫിഫയുടെ ചട്ടക്കൂട് ആധുനികവത്കരിക്കുക, പുരുഷ, വനിതാ, യൂത്ത് ഫുട്ബോൾ വികസിപ്പിക്കുക തുടങ്ങിയവ നിർവഹിക്കാൻ അനുയോജ്യനായ വ്യക്തി എന്നു വിശേഷിപ്പിച്ചാണ് അന്ന് ഇൻഫാന്റിനോ കോർഡെറോയെ നിയമിച്ചത്.
ഫിഫയുടേയും ലോകകപ്പിലേയും മറ്റ് പ്രധാന ടൂർണമെന്റുകളിലേയും ഓഹരികൾ വാങ്ങാൻ സ്വകാര്യ നിക്ഷേപകരെ അനുവദിക്കുന്ന വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കാനുള്ള നീക്കത്തെ കോർഡെറോ പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്നു. പിന്നാലെയാണ് നിർണായക രാജി.
'ഫുട്ബോളിന്റെ ഭാവി പണയം വയ്ക്കുന്നു'
'ഈ നിർദ്ദേശത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. ഫിഫയുടേയും അധ്യക്ഷന്റേയും ഈ നീക്കത്തെ ഞാൻ ശക്തമായി എതിർക്കുന്നു. ഇത് ഫിഫയിലെ അംഗ രാജ്യങ്ങൾക്കും ഫുട്ബോളിനും കായിക രംഗത്തിന്റെ ദീർഘകാല ഭാവിക്കും ദോഷകരമായി ബാധിക്കുന്ന ഒരു കരാറാണ്.'
'എന്റെ ജീവിതത്തിൽ ഫുട്ബോളിനു വലിയ പ്രാധാന്യമുണ്ട്. ബാങ്കിങ് രംഗത്തെ 35 വർഷത്തെ പരിചയത്തിൽ നിന്നു ഈ ആസ്തിയുടെ മൂല്യവും ഇതിന്റെ ഒരു ഭാഗം സ്വകാര്യ നിക്ഷേപകർക്ക് വിട്ടുനൽകിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് ഈ നിർദ്ദേശം തള്ളിക്കളയാൻ ഞാൻ അംഗ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.'
'ഫിഫയ്ക്ക് നിലവിൽ തന്നെ അസാധാരണ സാമ്പത്തിക സ്രോതസുകൾ ഉണ്ട്. കട ബാധ്യതകളൊന്നുമില്ലാത്ത സംഘടനയുടെ പക്കൽ ശതകോടിക്കണക്കിനു ഡോളറിന്റെ കരുതൽ ശേഖരവുമുണ്ട്. ഈ സാഹചര്യത്തിൽ 4.2 ബില്ല്യൺ ഡോളർ സമാഹരിക്കുന്നതിനായി ഫുട്ബോളിന്റെ ഏറ്റവും മൂല്യവത്തായ ആസ്തിയുടെ ഒരു ഭാഗം സ്ഥിരമായി വിൽക്കുന്നത് യുക്തിസഹമല്ല. വ്യക്തമായ ഒരു ന്യായീകരണവും ഇല്ലാതെ ഫുട്ബോളിന്റെ ഭാവി പണയം വയ്ക്കുകയാണ് ഇവർ.'
'ഫിഫയിലെ 211 അംഗ രാജ്യങ്ങളും ഇതിനെതിരെ ശബ്ദമുയർത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഇത്തരം വലിയ തീരുമാനങ്ങൾ ഫുട്ബോളിന്റെ നന്മയ്ക്കായി വേണം എടുക്കാൻ. അതിൽ നിന്നു ലാഭം കൊയ്യാൻ നോക്കുന്നവർക്ക് വേണ്ടിയാകരുത്'- രാജി പ്രഖ്യാപിച്ച് കോർഡെറോ വ്യക്തമാക്കി.
ഫിഫയുടെ നീക്കം
ഫിഫ ലോകകപ്പ്, ക്ലബ് ലോകകപ്പ് മറ്റ് സുപ്രധാന ടൂർണമെന്റുകൾ എന്നിവയുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഫോർവേഡ് എന്റർപ്രൈസ് (എഫ്എഫ്ഇ) എന്ന പേരിൽ 20 ബില്ല്യൺ ഡോളറിന്റെ വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശപ്രകാരം ഫിഫയുടെ 20 ശതമാനം വരെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് ഏതാണ്ട് 4.2 ബില്ല്യൺ ഡോളർ സമാഹരിക്കാനാണ് നീക്കം. ജോഷ്വ ക്രഷ്നർ സ്ഥാപിച്ച യുഎസിലെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഫേമിനേയാണ് പ്രധാന നിക്ഷേപകരായി ഫിഫ കണ്ടെത്തിയത്. ഈ നീക്കമാണ് അടപടലം പാളി വൻ വിവാദമായി മാറിയിരിക്കുന്നത്.
ഫിഫയുടെ നീക്കത്തിൽ കഴിഞ്ഞ ദിവസം 55 അംഗ രാജ്യങ്ങളുള്ള യൂറോപ്യൻ ഫുട്ബോൾ ബോഡിയായ യുവേഫ രംഗത്തെത്തിയിരുന്നു. ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകൾ തങ്ങൾ ബഹിഷ്കരിക്കുമെന്നാണ് യുവേഫ ഫിഫയ്ക്കു നൽകിയ മുന്നറിയിപ്പ്. ഏഷ്യ, ആഫ്രിക്ക, കോൺകാകാഫ്, കോൺമെബോൾ അടക്കമുള്ള ഫുട്ബോൾ കൂട്ടായ്മകളും ഫിഫയുടെ നീക്കത്തെ എതിർത്തതോടെ നിലവിൽ വെട്ടിലായിരിക്കുകയാണ് ഇൻഫാന്റിനോ. അതിനിടെയാണ് ഫിഫയിലെ ഇൻഫാന്റിനോയുടെ വിശ്വസ്തൻ തന്നെ രാജിവച്ച് പുറത്തു പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates