വാഷിങ്ടൻ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഈ വർഷം ജൂണിൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി അരങ്ങേറാനിരിക്കെ ഇറാന്റെ പങ്കാളിത്തം വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. അമേരിക്ക- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യോഗ്യതാ പോരാട്ടം വിജയിച്ച് സ്ഥാനമുറപ്പിച്ച ഇറാന്റെ പങ്കാളിത്തം ചോദ്യ ചിഹ്നത്തിൽ നിൽക്കുന്നത്. തങ്ങളുടെ വേദി അമേരിക്കയിൽ നിന്നു മാറ്റണമെന്നു ഇറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിഫ അത് അംഗീകരിച്ചിട്ടില്ല. അതിനിടെ വിഷയത്തിൽ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുന്നു.
ഇറാന്റെ പങ്കാളിത്തത്തെ ചോദ്യം ചെയ്തുകൊണ്ട് അമേരിക്കൻ ഉദ്യോഗസ്ഥൻ മുന്നോട്ടുവെച്ച നിർദ്ദേശമാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. യോഗ്യതാ പോരാട്ടം ജയിച്ച് എത്തിയ ഇറാനെ ഒഴിവാക്കി തുടരെ മൂന്നാം വട്ടവും യോഗ്യത നേടാൻ സാധിക്കാതെ പുറത്തായ മുൻ ലോക ചാംപ്യൻമാർ കൂടിയായ ഇറ്റലിയെ പകരം കളിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥൻ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം. ഡോണൾഡ് ട്രംപിന്റെ പ്രതിനിധി പൊളോ സാംപോളിയാണ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയോടും ഈ നിർദ്ദേശം വച്ചിരിക്കുന്നത്. ഇറാൻ- യുഎസ് സംഘർഷം അയവില്ലാതെ നിൽക്കുന്ന പശ്ചാത്തലത്തിലുള്ള നിർദ്ദേശം പുതിയ രാഷ്ട്രീയ മാനങ്ങൾ കൂടിയുള്ളതാണ്.
ഇറാന് പകരം ഇറ്റലിയെ ലോകകപ്പിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ ട്രംപിനോടും ഇൻഫാന്റിനോയോടും നിർദ്ദേശിച്ചിട്ടുണ്ട്. അസൂറികളെ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ കാണുന്നത് ഒരു ഇറ്റലിക്കാരൻ എന്ന നിലയിലുള്ള എന്റെ ഒരു സ്വപ്നമാണ്. നാല് തവണ ലോക ചാംപ്യൻമാരായ അവർക്ക് അതിനുള്ള യോഗ്യതയുണ്ട്- സാംപോളി പറഞ്ഞു.
തുടർച്ചയായി മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലിയുടെ അഭാവം ഈ നിർദ്ദേശത്തിന് പ്രാധാന്യം നൽകുന്നു. എന്നാൽ നിലവിൽ സാംപളിയുടേത് അദ്ദേഹത്തിന്റെ മാത്രം ആഗ്രഹമാണ്. ഫിഫയോ മറ്റ് ഭരണസമിതികളോ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. നിലവിൽ ഇറാൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്നു തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഒരു ടീം പിന്മാറുകയാണെങ്കിൽ പകരം ടീമിനെ തീരുമാനിക്കാനുള്ള അധികാരം ഫിഫയ്ക്കുണ്ട്. എന്നാൽ സാധാരണയായി അതേ ഭൂഖണ്ഡത്തിൽ നിന്നുള്ള മറ്റൊരു ടീമിനെയാണ് പരിഗണിക്കാറുള്ളത്. അങ്ങനെയെങ്കിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ നിന്നുള്ള മറ്റൊരു ടീമിനായിരിക്കും മുൻഗണന. അതിനാൽ ഇറ്റലിയുടെ ഉൾപ്പെടുത്തൽ അത്ര എളുപ്പമാകില്ലെന്നു ചുരുക്കം.
ജൂൺ 11നു ടൂർണമെന്റ് ആരംഭിക്കാനിരിക്കെ ഇറാൻ മത്സരിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ്. ഇനി ഇറാൻ പിൻമാറിയാൽ തന്നെ ഇറ്റലിയെ കളിപ്പിക്കണമെങ്കിൽ ഫിഫ പ്രത്യേക നിയമം കൊണ്ടു വന്നു കളിപ്പിക്കേണ്ടി വരും. വിഷയത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കിൽ വരും ആഴ്ചകളിൽ നിർണായക തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates