റിയോ ഡി ജനീറോ: ജൂൺ 11 മുതൽ അമേരിക്ക, മെക്സിക്കോ കാനഡ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനായി ടീമുകൾ ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ലോകകപ്പിനുള്ള 26 അംഗ ടീമിനെ ഈയാഴ്ച മുതൽ ടീമുകൾ പ്രഖ്യാപിച്ചു തുടങ്ങും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് ഫുട്ബോൾ.
നിലവിലെ ചാംപ്യൻമാരായ അർജന്റീന, മുൻ ചാംപ്യൻമാരായ ബ്രസീൽ ടീമുകൾ പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ചാംപ്യൻമാരായ ഫ്രാൻസ് ആയിരിക്കും ആദ്യം 26 അംഗ ടീമിനെ പ്രഖ്യാപിക്കുക എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 14 ആയിരിക്കും പ്രഖ്യാപനം. ബെൽജിയം 15നും പോർച്ചുഗൽ 19നും ടീം പ്രഖ്യാപിക്കും. ജർമനി 21നും ഇംഗ്ലണ്ട് 22നും സ്പെയിൻ 25നും ടീമുകളെ പ്രഖ്യാപിക്കുമെന്നാണ് ഫിഫയ്ക്കു ലഭിച്ചിട്ടുള്ള വിവരം. അർജന്റീനയുടെ ടീം പ്രഖ്യാപനം മെയ് 30നായിരിക്കുമെന്നാണ് വിവരം.
ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി നിലവിൽ 55 അംഗ താരങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിൽ സൂപ്പർ താരം നെയ്മർ ഇടംപിടിച്ചിട്ടുണ്ട്. 3 വർഷങ്ങൾക്കു ശേഷമാണ് താരം വീണ്ടും ദേശീയ ടീമിലേക്ക് എത്തുന്നത്. വെറ്ററൻ താരം തിയാഗോ സിൽവയും പ്രാഥമിക പട്ടികയിലുണ്ട്.
അർജന്റീനയും കഴിഞ്ഞ ദിവസമാണ് പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചത്. 2022ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച വെറ്ററൻ ഇതിഹാസം ലയണൽ മെസി ഈ ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തിൽ നേരത്തെ ചിലർ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മെസിയ്ക്ക് സ്വയം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് പരിശീലകൻ ലയണൽ സ്കലോനി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates