സാന്റ ക്ലാര: ബോസ്നിയ ഹെർസഗോവിനയെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് വീഴ്ത്തി അമേരിക്ക ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. രണ്ടാം പകുതി 60 മിനിറ്റ് പിന്നിട്ടപ്പോൾ 10 പേരായി ചുരുങ്ങിയിട്ടും യുഎസിനെ തടയാൻ ബോസ്നിയയ്ക്കു സാധിച്ചില്ല. ഫൊലാരിൻ ബലോഗനും (45) മാലിക് ടിൽമാനുമാണ് (79) യുഎസ്എയ്ക്കായി വല ചലിപ്പിച്ചത്. മറുപടിക്കായി ബോസ്നിയ പലകുറി ശ്രമിച്ചെങ്കിലും യുഎസ്എ പ്രതിരോധം അതിനു സമ്മതിച്ചില്ല. പ്രീ ക്വാർട്ടറിൽ യുഎസ്എയ്ക്ക് ബെൽജിയത്തെ നേരിടും.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൽ മാത്രമുള്ളപ്പോഴാണ് യുഎസ്എ ആദ്യ ഗോൾ വലയിലിട്ട് ലീഡ് പിടിക്കുന്നത്. മധ്യവരയ്ക്ക് സമീപത്തു നിന്നു മാലിക് ടിൽമാൻ നൽകിയ പാസ് ബോസ്‌നിയ ഡിഫൻഡറുടെ കാലിൽ തട്ടി ഫൊലാരിൻ ബലോഗന് ലഭിക്കുകയായിരുന്നു. ബോക്സിനകത്തു വച്ച് പന്ത് ലഭിച്ച ബലോഗൻ ഇടം കാൽ കൊണ്ട് പന്ത് വലയിലേക്ക് പായിച്ചു. ബോസ്‌നിയ ഗോൾ കീപ്പർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നേരത്തെ 32ാം മിനിറ്റിലും ബലോഗൻ ബോസ്നിയയുെട ഗോൾ വല കുലുക്കിയിരുന്നു. എന്നാൽ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി.
രണ്ടാം പകുതിയിൽ ബോസ്നിയ ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചു. പാഴായ നിരവധി ഷോട്ടുകൾ മാത്രം മിച്ചം വന്നു. ഭാഗ്യവും അവരെ തുണച്ചില്ല.
യുഎസ്എ മുന്നേറ്റം തുടരുന്നതിനിടെയാണ് ടീമിനെ ഞെട്ടിച്ച് റെഡ് കാർഡ് പിറന്നത്. ആദ്യ ഗോൾ നേടിയ ബലോഗനാണ് പുറത്തു പോകേണ്ടി വന്നത്. ബോസ്നിയൻ താരം തരിക് മുഹെറമോവിചിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ താരത്തിന്റെ കണങ്കാലിൽ ചവിട്ടിയതിനാണ് ബലോഗന് റെഡ് കാർഡ് കിട്ടിയത്. പിന്നീട് 10 താരങ്ങളെ വച്ചാണ് യുഎസ്എ കളി മുന്നോട്ടു കൊണ്ടുപോയത്.
78ാം മിനിറ്റിൽ യുഎസ്എ വീണ്ടും ബോസ്നിയൻ വല കുലുക്കി. എന്നാൽ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ഗോൾ നഷ്ടപ്പെട്ടതിന്റെ നിരാശ തീരും മുൻപ് തന്നെ യുഎസ്എയ്ക്ക് അടുത്ത സുവർണാവസരം വീണുകിട്ടി. 81ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് യുഎസ്എ മുതലെടുത്തു. ബോക്സിന് തൊട്ടുപുറത്തു നിന്നു ഫ്രീകിക്ക് എടുത്ത മാലിക് ടിൽമാൻ പോസ്റ്റിന്റെ ഇടതു മൂലയിലൂടെ ഗോൾ വല കുലുക്കി. ഇഞ്ച്വറി പത്ത് മിനിറ്റിലും ബോസ്നിയ ആശ്വാസ ഗോളെങ്കിലും കിട്ടുമോ എന്നു ആഞ്ഞു ശ്രമിച്ചു നോക്കി. പക്ഷേ അമേരിക്ക കുലുങ്ങിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates