വാഷിങ്ടൺ: ലോകകപ്പ് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന അർജന്റീന ടീമിൽ പ്രതിരോധ താരം മാർക്കോസ് സെനസിയെ ഉൾപ്പെടുത്തി. പരിക്കേറ്റ ലിയനാർഡോ ബലേർഡിക്ക് പകരമാണ് സെനസി ടീമിലെത്തിയത്. മാഴ്സെയുടെ സെന്റർ ബാക്കായ ബലേർഡിക്ക് കഴിഞ്ഞ ആഴ്ച വലതു കാലിലെ തുടയ്ക്ക് ഏറ്റ പരിക്കിനെ തുടർന്നാണ് ലോകകപ്പ് നഷ്ടമായത്. 29 കാരനായ സെനസി ഇതുവരെ അർജന്റീനയുടെ സീനിയർ ടീമിനായി 3 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
പ്രീമിയർ ലീഗ് ക്ലബായ ബേൺമത്തിന് വേണ്ടി മികച്ച പ്രകടനമാണ് സീസണിൽ സെനസി പുറത്തെടുത്തത്. ടീമിനെ ചരിത്രത്തിലാദ്യമായി യൂറോപ്യൻ ക്ലബ് മത്സരങ്ങൾക്ക് യോഗ്യത നേടിക്കൊടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. എന്നാൽ ലോകകപ്പ് ടീമിലേക്ക് ആദ്യ ഘട്ടത്തിൽ സെനസിയെ സ്കലോനി ഉൾപ്പെടുത്തിയിരുന്നില്ല. ആരാധകരിൽ വലിയ അമ്പരപ്പുണ്ടാക്കിയ തീരുമാനമായിരുന്നു ഇത്. പിന്നാലെയാണ് അപ്രതീക്ഷിതമായി താരം ടീമിലെത്തുന്നത്.
അടുത്ത സീസണിൽ യൂറോപ്പ ലീഗ് കളിക്കാൻ അവസരമുണ്ടായിട്ടും ബേൺമത്തിന്റെ പുതിയ കരാർ സെനസി നിരസിച്ചിരുന്നു. തുടർന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ അദ്ദേഹം ടോട്ടനം ഹോട്സ്പറിൽ ചേരാൻ തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ റെലഗേഷനിൽ നിന്ന് തലനാരിഴയ്ക്കാണ് ടോട്ടനം രക്ഷപ്പെട്ടത്.
നിലവിലെ ചാംപ്യന്മാരായ അർജന്റീന ഈ മാസം 15ന് അൾജീരിയക്കെതിരെയാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഈ പോരാട്ടത്തിനു മുൻപ് താരം അർജന്റീന ക്യാംപിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates