ഡാലസ്: അന്താരാഷ്ട്ര ഫുട്ബോളിലെ തന്റെ ഭാവി സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് വിരമാമിട്ട് പോർച്ചുഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ അസാധാരണമായ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിലെ അവസാന ടൂർണമെന്റായിരിക്കും 2026ലെ ഫിഫ ലോകകപ്പെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥിരീകരിച്ചു. തന്റെ രാജ്യത്തിന്റെ ലോകകപ്പ് പോരാട്ടം എങ്ങനെ അവസാനിച്ചാലും പൂർണ സംതൃപ്തിയോടെയായിരിക്കും താൻ അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ നിന്ന് പടിയിറങ്ങുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡാലസിൽ സ്പെയിനിനെതിരെയുള്ള പോർച്ചുഗലിന്റെ പ്രീ ക്വാർട്ടർ (റൗണ്ട് ഓഫ് 16) മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് 41കാരനായ റൊണാൾഡോ തന്റെ ഭാവി സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് വിരാമമിട്ടത്. പോർച്ചുഗലിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുക എന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കുമ്പോഴും, തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായത്തിനാണ് ഈ ടൂർണമെന്റ് സാക്ഷ്യം വഹിക്കുന്നതെന്ന് റൊണാൾഡോ സമ്മതിച്ചു.
'ഇത് അവസാന ലോകകപ്പാണോ എന്ന് നിങ്ങൾ എപ്പോഴും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നത്. ഞാൻ ഈ ലോകകപ്പ് പരമാവധി ആസ്വദിക്കുകയാണ്. കാരണം ഇത് എന്റെ അവസാനത്തെ ലോകകപ്പായിരിക്കും. എന്നാൽ സ്പെയിനിനെതിരായ മത്സരം ലോകകപ്പിലെ എന്റെ അവസാന കളിയാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് കാണാം. ശ്രദ്ധ മുഴുവൻ വിരമിക്കൽ കാര്യത്തിലേക്ക് തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന് വലിയ പ്രാധാന്യമില്ല. പോർച്ചുഗൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നുണ്ടോ എന്നതാണ് പ്രധാനം.'
'ആ ദിവസം വരും. എന്നാൽ, സത്യസന്ധമായി പറഞ്ഞാൽ നാളെ എന്ത് സംഭവിച്ചാലും ഞാൻ 100 ശതമാനമല്ല 1000 ശതമാനം സംതൃപ്തിയോടെയായിരിക്കും പടിയിറങ്ങുക. കാരണം ഫുട്ബോളിനായി ഞാൻ എന്റെ സർവതും നൽകിയിട്ടുണ്ട്. ഞാൻ നന്നായി ജീവിക്കുന്നു. ഫുട്ബോളിനോടുള്ള അഭിനിവേശമാണ് എന്നെ കളത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. എനിക്ക് അത്രമേൽ ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ ഫുട്ബോൾ കളിക്കുന്നത്.'
2003 ഓഗസ്റ്റിൽ കസാഖിസ്ഥാനെതിരെ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ചതു മുതൽ അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി മാറിയതു വരെയുള്ള തന്റെ കരിയറിനെ റൊണാൾഡോ അനുസ്മരിച്ചു. നിലവിൽ പോർച്ചുഗലിനായി 232 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടിയ അദ്ദേഹം ലോകകപ്പ് നേടുന്നത് തന്റെ കരിയറിന്റെ മഹത്വത്തെ നിർവചിക്കുന്ന ഒന്നാകില്ലെന്ന് വ്യക്തമാക്കി.
'എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ദൈവം എന്നോട് വളരെ ഉദാരനായിരുന്നു. ഞാൻ ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും ക്രിസ്റ്റ്യാനോയുടെ മൂല്യം കൂടുകയോ കുറയുകയോ ഇല്ല. വിമർശനങ്ങൾ എന്റെ കരിയറിന്റെ ഭാഗമാണ്. അത് എന്നെ കൂടുതൽ ശക്തനാക്കിയിട്ടേ ഉള്ളു. 23 വർഷമായി എന്നെ തകർക്കാൻ പലരും ശ്രമിക്കുന്നു. അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തിട്ട് കാര്യമില്ല. പോർച്ചുഗലിലെ ജനങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ട്. അവർ എപ്പോഴും എന്റെ കൂടെയുണ്ട്. പ്രായം നിങ്ങൾക്ക് പക്വതയും അനുഭവസമ്പത്തും നൽകുന്നു. എനിക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പോലും ഞാൻ നന്ദി പറയുന്നു. അങ്ങനെയാണ് നിങ്ങൾ ഒരു വ്യക്തിയായി വളരുന്നത്. അത് എന്നെ കൂടുതൽ ശക്തനാക്കി.'
'ഓരോ ദിവസവും ഇത് നിങ്ങളുടെ അവസാന ലോകകപ്പ് എന്നതു പോലെ ആസ്വദിക്കണം. സ്പെയിനിനെതിരായ പോരാട്ടം എന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കില്ലെന്നു തന്നെ പ്രതീക്ഷിക്കുന്നു'- പുഞ്ചിരിയോടെ അദ്ദേഹം വ്യക്തമാക്കി.
ചരിത്രപരമായ നാഴികക്കല്ലുകൾ
പല പുതിയ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചുകൊണ്ടാണ് റൊണാൾഡോ സ്പെയിനിനെതിരെയുള്ള മത്സരത്തിന് ഒരുങ്ങുന്നത്. ഈ ടൂർണമെന്റിൽ ഗോൾ നേടിയതോടെ പുരുഷ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി റൊണാൾഡോ മാറി. 39 വയസും ഒമ്പത് മാസവുമുള്ളപ്പോൾ ഗോൾ നേടി റെക്കോർഡ് ഇട്ട മുൻ പോർച്ചുഗൽ താരം പെപ്പെയെയാണ് അദ്ദേഹം മറികടന്നത്.
2010, 2014, 2018, 2022, 2026 ലോകകപ്പുകളിലും ഗോൾ കണ്ടെത്തിയതോടെ 6 വ്യത്യസ്ത ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനെന്ന അതുല്യ നേട്ടവും റൊണാൾഡോ സ്വന്തമാക്കി. ഈ ലോകകപ്പിലെ അദ്ദേഹം മൂന്ന് ഗോളുകളാണ് ഇതുവരെ നേടിയത്.
ക്വാർട്ടർ ലക്ഷ്യമിട്ട് പോർച്ചുഗലും സ്പെയിനും
റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തോടെ പോർച്ചുഗലും സ്പെയിനും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരത്തിന് പ്രാധാന്യവും വർധിച്ചു. ഡാലസിൽ നടക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാൽ 5 തവണ ബാല്ലൺ ഡി ഓർ ജേതാവായ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് ഇവിടെ വിരാമമാകും. എന്നാൽ വിജയം അദ്ദേഹത്തിന്റെ കരിയറിലെ ഏക അപൂർണതയായ ലോകകപ്പ് കിരീടത്തിലേക്കുള്ള ദൂരം ഒരു മത്സരം കൂടി നീട്ടി നൽകും. തന്റെ അവസാന ലോകകപ്പ് യാത്ര അത്ര പെട്ടെന്ന് അവസാനിക്കില്ലെന്ന് ഉറപ്പാക്കാനുള്ള കഠിന ശ്രമത്തിലാണ് ഫുട്ബോൾ ചരിത്രം തിരുത്തിയെഴുതിയ ഇതിഹാസ താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates