

ഫിലഡാൽഫിയ: ഫ്രാൻസ്- പരാഗ്വെ ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടം കളിക്കപ്പുറം കൈയാങ്കളി കൊണ്ടും ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ രണ്ട് തവണയാണ് ഇരു ടീമുകളിലേയും താരങ്ങൾ ഏറ്റുമുട്ടിയത്. എന്നാൽ മത്സരം അവസാനിച്ച് ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെ മറ്റൊരു നാണംകെട്ട സംഭവം കൂടിയ മൈതാനത്ത് അരങ്ങേറി. മത്സരത്തിലുടനീളം ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയെ പരാഗ്വെ താരങ്ങൾ നിരന്തരം ഫൗൾ ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് 2 തവണ കൈയാങ്കളി അരങ്ങേറിയത്.
പിന്നാലെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ പരാഗ്വെ ഗോൾ കീപ്പർ ഒർലാൻഡോ ഗില്ല് പന്ത് പിടിച്ച് മടങ്ങാൻ തുടങ്ങുമ്പോൾ തൊട്ടടുത്തു നിന്ന എംബാപ്പെയുമായി ഹസ്തദാനത്തിനു ശ്രമിച്ചിരുന്നു. എന്നാൽ ഗിൽ കൈ നീട്ടിയപ്പോൾ എംബാപ്പെ ഗില്ലിനെ ശ്രദ്ധിക്കാൻ പോലും മിനക്കെടാതെ നടന്നു നീങ്ങി. ഇതോടെ പരാഗ്വെ ഗോൾ കീപ്പറുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വികാരം നിയന്ത്രിക്കാൻ സാധിക്കാതെ ഗിൽ കൈയിലുണ്ടായിരുന്ന പന്ത് എംബാപ്പെയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞാണ് ദേഷ്യം തീർത്തത്. എന്നാൽ അപ്പോഴും എംബാപ്പെ ഒന്നും പ്രതികരിക്കാതെ, എന്തിന് തിരിഞ്ഞു പോലും നോക്കാതെ നടന്നു നീങ്ങി. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
കഠിന പോരാട്ടത്തിനൊടുവിൽ ഫ്രാൻസ് 1-0 നു വിജയം ഉറപ്പാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവങ്ങൾ. എംബാപ്പെയെ ഹസ്തദാനം ചെയ്ത് അഭിനന്ദിക്കാനായി ഗിൽ അദ്ദേഹത്തിനടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. എന്നാൽ വിജയാഘോഷത്തിലായിരുന്ന ഫ്രഞ്ച് ക്യാപ്റ്റൻ ഈ സൗഹൃദ നീക്കം ശ്രദ്ധിക്കാതെ പരാഗ്വെ ഗോൾകീപ്പറെ മറികടന്ന് മുന്നോട്ട് പോയി.
ഇതിൽ നിരാശനും ക്രുദ്ധനുമായാണ് ഗിൽ, തിരിഞ്ഞു നടന്ന എംബാപ്പെയുടെ മുതുകത്തേക്ക് പന്ത് വലിച്ചെറിഞ്ഞത്. എന്നാൽ എംബാപ്പെ ഇതിനോട് പ്രതികരിക്കാൻ നിൽക്കാതെ ഫ്രാൻസിന്റെ ക്വാർട്ടർ പ്രവേശം ആഘോഷിക്കുന്നത് തുടർന്നതിനാലാണ് കാര്യങ്ങൾ കൂടുതൽ വഷളാകാതിരുന്നത്.
രണ്ട് വട്ടം ലോക ചാംപ്യന്മാരായ ഫ്രാൻസിനെ അത്രമാത്രം അസ്വസ്ഥരാക്കാൻ പരാഗ്വെ 90 മിനിറ്റും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. കളി പലപ്പോഴും അതിനാൽ തന്നെ പരുക്കനുമായി.
റൗണ്ട് ഓഫ് 32ൽ ജർമനിയെ പെനാൽറ്റിയിൽ അട്ടിമറിച്ച പരാഗ്വെ, ഈ മത്സരത്തിലും മികച്ച പ്രതിരോധം കാഴ്ചവെക്കുകയും ഫ്രാൻസിന്റെ അക്രമണ നിരയെ ദീർഘ നേരം തടഞ്ഞു നിർത്തുകയും ചെയ്തു. ഗോൾകീപ്പർ ഗിൽ തന്നെ നിരവധി മികച്ച സേവുകളിലൂടെ ഫ്രാൻസിന്റെ ഗോൾ മാർജിൻ ഉയരാതെ കാത്തു. മത്സരത്തിന്റെ അവസാന മിനിറ്റുകളിലും ഇൻഞ്ച്വറി ടൈമിൽ രണ്ട് തവണയും എംബാപ്പെയുടെ ഉറപ്പായ ഗോളുകൾ ഗിൽ തടഞ്ഞിരുന്നു.
'സോറി, പറ്റിപ്പോയി'
മത്സരശേഷമുണ്ടായ സംഭവത്തെക്കുറിച്ചും ഗിൽ മനസ് തുറന്നു. ആ നിമിഷത്തിലെ നിരാശയും ദേഷ്യവുമാണ് തന്നെ അങ്ങനെ ചെയ്യിച്ചതെന്ന് അദ്ദേഹം സമ്മതിച്ചു.
'അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാൻ കൈ നീട്ടിയതാണ്. പക്ഷേ, അദ്ദേഹം എന്നെ ശ്രദ്ധിച്ചതേയില്ല. ഞാൻ അവിടെ ഇല്ലാത്തതു പോലെ അദ്ദേഹം നടന്നു നീങ്ങുകയായിരുന്നു. ആ നിമിഷത്തിൽ എനിക്ക് കടുത്ത ദേഷ്യമാണ് വന്നത്. ദേഷ്യത്തിലും വികാരവിക്ഷോഭത്തിലും എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അത്രമാത്രം. അതിനുശേഷം ഞാൻ ശാന്തനായി. അദ്ദേഹത്തെ അഭിനന്ദിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം'- സംഭവത്തെക്കുറിച്ച് ഗിൽ പിന്നീട് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates