

ഡാലസ്: ആവേശപ്പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 ന് സമനില പാലിച്ചതിനെത്തുടർന്നാണ് പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണയിക്കപ്പെട്ടത്. 4-2 നായിരുന്നു ഈജിപ്തിന്റെ ചരിത്ര വിജയം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്ത് നേടുന്ന ചരിത്രത്തിലെ ആദ്യ വിജയം കൂടിയാണിത്.
മത്സരത്തിന്റെ അധികസമയത്തെ അവസാന സെക്കൻഡുകളിൽ ഓസ്‌ട്രേലിയൻ പരിശീലകൻ ടോണി പോപോവിച്ച് എടുത്ത ഒരു സാഹസിക തീരുമാനം കളിയിലെ നിർണായക വഴിത്തിരിവായി മാറുകയായിരുന്നു. സ്റ്റാർട്ടിങ് ഗോൾ കീപ്പർ പാട്രിക് ബീച്ചിന് പകരം പരിചയസമ്പന്നനായ മാറ്റ് റയാനെ ഷൂട്ടൗട്ട് ലക്ഷ്യമിട്ട് അദ്ദേഹം കളത്തിലിറക്കി. പെനാൽറ്റി തടുക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം കൂടിയാണ് മാറ്റ് റയാൻ. ഇതാണ് കോച്ചിനെ ഈ സാഹസിക നീക്കത്തിനു പ്രേരിപ്പിച്ചത്. എന്നാൽ അതു വിജയിച്ചതേയില്ല. അതിനൊരു കാരണം കൂടിയുണ്ട്.
സോക്കറൂസ് പരിശീലകന്റെ നിർണായക നീക്കത്തെ പ്രതിരോധിക്കാൻ ഈജിപ്ഷ്യൻ കളിക്കാർ ഒരു പ്രത്യേക തന്ത്രം പ്രയോഗിച്ചു. ഷൂട്ടൗട്ടിന് തൊട്ടുമുൻപ് ഈജിപ്ത് താരങ്ങൾ റയൽ മാഡ്രിഡിനായി കിലിയൻ എംബാപ്പെ എടുത്ത പെനാൽറ്റി കിക്കിന്റെ വിഡിയോ അവർ ഒന്നിച്ചിരുന്നു കണ്ടു. ടാബിലാണ് ഈ വിഡിയോ ഈജിപ്ഷ്യൻ താരങ്ങൾ കണ്ടത്.
ലാ ലിഗയിൽ ഇക്കഴിഞ്ഞ സീസണിൽ ലെവാന്റെ ഗോൾ കീപ്പറായിരുന്നു മാറ്റ് റയാൻ. ലെവാന്റെ- റയൽ പോരാട്ടത്തിൽ മാറ്റ് റയാൻ ആയിരുന്നു ഗോൾ കീപ്പർ. ഈ മത്സരത്തിൽ മാറ്റ് റയാനെ പരാജയപ്പെടുത്തി കിലിയൻ എംബാപ്പെ പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റുന്നുണ്ട്. പെനാൽറ്റി കിക്കുകളിൽ റയാന്റെ പ്രതികരണങ്ങളും ചലനങ്ങളും മനസിലാക്കാനാണ് ഈജിപ്ത് ഈ വിഡിയോ ഉപയോഗിച്ചത്. ഈജിപ്തിന്റെ തന്ത്രം ഫലം കാണുകയും ചെയ്തു.
ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയുടെ ഹാരി സൗട്ടറിന്റെ ആദ്യ കിക്ക് പുറത്തുപോയപ്പോൾ, 18 കാരനായ ലൂക്കാസ് ഹെറിങ്ടണിന്റെ നാലാം ശ്രമം ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഈജിപ്തിനായി അവസാനത്തെയും നിർണായകവുമായ കിക്ക് എടുത്ത 25 കാരനായ ഡിഫെൻഡർ ഹൊസാം അബ്ദുൽ മജീദ് പന്ത് വലയിലെത്തിച്ച് ടീമിന് ചരിത്ര വിജയവും സമ്മാനിച്ചു. ഷൂട്ടൗട്ടിൽ മാറ്റ് റയാന് ഒരു കിക്ക് പോലും തടുക്കാനായതുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates