

വാഷിങ്ടൺ: ലോകം മുഴുവൻ 'ഫുട്ബോൾ' എന്നു പേരിട്ടു വിളിക്കുന്ന കായിക വിനോദം അമേരിക്കക്കാർക്ക് 'സോക്കർ' ആണ്. അവർക്ക് 'അമേരിക്കൻ ഫുട്ബോൾ' എന്ന മറ്റൊരു കായിക വിനോദമുണ്ട്. ഫുട്ബോളും റഗ്ബിയും കൂടിക്കലർന്ന 11 പേർ കളിക്കുന്ന കായിക വിനോദമാണ് അമേരിക്കൻ ഫുട്ബോൾ. ഫിഫയുടെ പരിഷ്കരിച്ച ലോകകപ്പ് പോരാട്ടത്തിന്റെ കന്നി നടത്തിപ്പുകാരിൽ മുഖ്യ ആതിഥേയർ അമേരിക്കയാണെങ്കിലും ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോഴും ലോകകപ്പിനോട് മുഖം തിരിച്ചു നിൽക്കുകയാണെന്നു പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ ലോകകപ്പ് പോരാട്ടങ്ങൾ അമേരിക്കൻ സോക്കർ ആരാധകർക്ക് ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം യുഎസ് പൗരൻമാരും ലോകകപ്പിനെ വലിയ കാര്യമായി കാണുന്നതേ ഇല്ല എന്നാണ് സർവേ ഫലങ്ങൾ.
അസോസിയേറ്റഡ് പ്രസ്സിന് (എപി) മാത്രമായി 'ഇപ്സോസ് സ്പോർട്സ്' നൽകിയ പുതിയ പോളിങ് വിവരങ്ങൾ പ്രകാരം ലോകകപ്പ്, നിലവിലുള്ള സോക്കർ ആരാധകരെ ആവേശഭരിതരാക്കുകയും പല അമേരിക്കക്കാരിലും കൗതുകം ഉണർത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും, യുഎസിലെ മുഖ്യധാരാ കായിക വിനോദങ്ങളുടെ ജനപ്രീതിയിലേക്ക് ഉയരാൻ സോക്കറിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു തന്നെയാണ് സർവേ ഫലങ്ങൾ തരുന്ന സൂചനകൾ. യുഎസ് ടീം ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയതിന് ശേഷവും, നോക്കൗട്ട് റൗണ്ടിൽ ബോസ്നിയ- ഹെർസഗോവിനയ്ക്കെതിരെ വിജയിക്കുന്നതിന് മുൻപുമായി ജൂൺ 26- 28 തീയതികളിലാണ് ഈ സർവേ നടത്തിയത്.
യുഎസ് ടീം നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയതിൽ പത്തിൽ ആറ് സോക്കർ ആരാധകരും അങ്ങേയറ്റം ആവേശം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പൊതുവായി അമേരിക്കക്കാരിൽ 25 ശതമാനം ആളുകൾ മാത്രമാണ് ഈ ആവേശം പങ്കുവെച്ചത് എന്നതാണ് സർവേയിലെ ശ്രദ്ധേയ കാര്യം.
ചെറിയൊരു വിഭാഗത്തിന്റെ പിന്തുണ മാത്രമുണ്ടായിട്ടും യുഎസ് നോക്കൗട്ട് ഘട്ടത്തിൽ എത്തിയതിൽ ഭൂരിഭാഗം ആരാധകരും സന്തുഷ്ടരാണ്. ദേശീയ ടീമിന്റെ പ്രകടനത്തിൽ തൃപ്തരുമാണ് അവർ. ഇനിയുള്ള മത്സരങ്ങൾക്കായി വലിയ ആവേശത്തോടെയാണ് അവർ കാത്തിരിക്കുന്നത്.
നോക്കൗട്ട് റൗണ്ടുകളിൽ എത്തുമ്പോൾ പരാജയപ്പെടുന്നതായിരുന്നു ഇതുവരെയുള്ള ലോകകപ്പിലെ യുഎസ് റെക്കോർഡ്. ഇത്തവണ നോക്കൗട്ടിലെത്തിയതു മാറ്റി നിർത്തിയാൽ അവർ അവസാനമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ചത് 2002ൽ ആയിരുന്നു. 24 വർഷങ്ങളുടെ കാത്തിരിപ്പിനാണ് സ്വന്തം മണ്ണിൽ അവർ അവസാനം കുറിച്ചത്.
ബോസ്നിയയ്ക്കെതിരായ വിജയത്തിന് തൊട്ടുമുൻപാണ് സർവേ നടത്തിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ യുഎസ് ടീമിന്റെ മികച്ച പ്രകടനത്തിന് ആരാധകർ വലിയ മാർക്ക് നൽകിയിട്ടുണ്ട്. 55 ശതമാനം സോക്കർ ആരാധകരും ടീമിന്റെ പ്രകടനം അങ്ങേയറ്റം മികച്ചത് എന്നാണ് വിലയിരുത്തിയത്. നാലിലൊന്ന് പേർ മോശമില്ല എന്ന അഭിപ്രായക്കാരാണ്. മെക്സിക്കോ, കനാഡ എന്നിവർക്കൊപ്പമുള്ള അമേരിക്കയുടെ ലോകകപ്പ് നടത്തിപ്പും മികച്ചതാണെന്നു ആരാധകർ അടിവരയിടുന്നു.
അതേസമയം ലോകകപ്പ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഫിഫയുടെ പ്രവർത്തനങ്ങളിൽ ആരാധകർ അത്ര തൃപ്തരല്ല. മൂന്നിലൊന്ന് സോക്കർ ആരാധകർ മാത്രമാണ് ഫിഫയുടെ പ്രവർത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. ടൂർണമെന്റിലുടനീളം കളിയുടെ ഒഴുക്ക് നഷ്ടപ്പെടുത്തുന്ന നിർബന്ധിത ഹൈഡ്രേഷൻ ബ്രേക്കുകൾ (വെള്ളം കുടിക്കാനുള്ള ഇടവേളകൾ) നടപ്പിലാക്കിയതും ഇറാനെതിരെയുള്ള യാത്രാ നിയന്ത്രണങ്ങളും വിസ നിഷേധങ്ങളുമായി ബന്ധപ്പെട്ടും ട്രംപ് ഭരണകൂടത്തോടു സഹകരിച്ച ഫിഫയുടെ നടപടിയും ആരാധകർ വലിയ രീതിയിലാണ് വിമർശിച്ചത്.
ഫിഫയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ അമേരിക്കക്കാരും സോക്കർ ആരാധകരും ഒരുപോലെ ഇരു പക്ഷത്താണ്. 20 ശതമാനം ആളുകൾക്ക് ഫിഫയെക്കുറിച്ച് നല്ല അഭിപ്രായം തന്നെയാണ്. 25 ശതമാനം പേർക്ക് എതിർപ്പുണ്ട്. ഭൂരിഭാഗം അമേരിക്കക്കാർക്കും (55 ശതമാനം) ഇക്കാര്യത്തിൽ പ്രത്യേക അഭിപ്രായമില്ല.
ഈ ലോകകപ്പോടെ അമേരിക്കക്കാർ സോക്കറിലേക്ക് തിരിയുമോ? സാധ്യത കുറവാണ്. സ്വന്തം നാട്ടിൽ ലോകകപ്പ് നടന്നിട്ട് പോലും അമേരിക്കക്കാരെ സോക്കറിലേക്ക് ആകർഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു ഫിഫ വീണ്ടും തിരിച്ചറിഞ്ഞിട്ടുണ്ട്.
അമേരിക്കക്കാരിൽ വെറും 20 ശതമാനം മാത്രമേ തങ്ങളെ അന്താരാഷ്ട്ര അല്ലെങ്കിൽ യുഎസ് സോക്കറിന്റെ ആരാധകരായി കണക്കാക്കുന്നുള്ളു. ഇത് അമേരിക്കൻ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ബേസ്ബോൾ എന്നിവയുടെ ആരാധകരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. മൂന്നിലൊന്ന് അമേരിക്കക്കാർ മാത്രമാണ് ലോകകപ്പിനെക്കുറിച്ച് കാര്യമായി കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടുള്ളത്. ബാക്കി മത്സരങ്ങളെക്കുറിച്ച് ആവേശത്തോടെ കാര്യങ്ങൾ പറഞ്ഞത് വെറും 17 ശതമാനം ആളുകൾ മാത്രം. മെയ് മാസത്തിലെ സർവേയെക്കാൾ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും, അമേരിക്കയെ ഒരു സോക്കർ പ്രിയ രാജ്യമാക്കി മാറ്റുന്നതിൽ ഇനിയും ഏറെ കടമ്പകൾ താണ്ടണമെന്നു ചുരുക്കം.
ലോകകപ്പ് മറ്റ് അമേരിക്കക്കാരിൽ സോക്കറിനോടുള്ള താത്പര്യം കൂട്ടുമെന്ന് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ തങ്ങൾക്ക് വ്യക്തിപരമായി താത്പര്യം കൂടിയെന്ന് പറഞ്ഞവർ കുറവാണ്. 60 ശതമാനം അമേരിക്കക്കാരും ലോകകപ്പ് കാരണം പൊതുവെ ആളുകൾക്ക് സോക്കറിനോട് താത്പര്യം കൂടുമെന്ന് കരുതുമ്പോൾ, വ്യക്തിപരമായി താത്പര്യം കൂടിയെന്ന് പറഞ്ഞത് 24 ശതമാനം മാത്രമാണ്. എങ്കിലും സോക്കർ ആരാധകർ വലിയ ശുഭാപ്തിവിശ്വാസത്തിലാണ്. അമേരിക്കയിലെ മുക്കാൽ ഭാഗം സോക്കർ ആരാധകരും ഈ വർഷത്തെ ലോകകപ്പ് ആളുകളുടെ താത്പര്യം വർധിപ്പിക്കുമെന്ന് കരുതുന്നു.
മത്സരങ്ങൾ കാണുന്നതിന് പുറമെ, അമേരിക്കൻ ജനത ലോകകപ്പിൽ പങ്കാളികളാകാൻ മറ്റ് വഴികളും തേടുന്നുണ്ട്. പത്തിൽ നാല് അമേരിക്കക്കാർ (ആരാധകരിൽ പകുതിയോളം) ടീമുകളെയും കളിക്കാരെയും പിന്തുടരാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. നാലിലൊന്ന് അമേരിക്കക്കാർ കളി കാണാൻ റെസ്റ്റോറന്റുകളിലോ ബാറുകളിലോ പോയിട്ടുണ്ട് അല്ലെങ്കിൽ പോകാൻ പദ്ധതിയിടുന്നു. 20 ശതമാനം പേർ വാച്ച് പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ലോകകപ്പിന് വേദിയാകുന്ന നഗരങ്ങളിൽ നേരിട്ടു പോയി കളി കണ്ടത് വെറും 8 ശതമാനം അമേരിക്കക്കാർ മാത്രം!
20 ശതമാനം അമേരിക്കക്കാരും (ആരാധകരിൽ 33 ശതമാനം) ഔദ്യോഗിക ജേഴ്സികൾ, പോസ്റ്ററുകൾ, സ്കാർഫുകൾ എന്നിവ വാങ്ങിയിട്ടുണ്ട്. യുഎസ് ടീമിന്റെ വിജയത്തോടെ ലോകകപ്പ് ബെറ്റിങ് പ്രതീക്ഷിച്ചതിലും ഉയർന്നതായും ഫലങ്ങൾ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത പത്തിൽ ഒരാൾ മത്സരങ്ങളിൽ ഔദ്യോഗികമായി പന്തയം വെച്ചതായി സമ്മതിച്ചു. 5 ശതമാനം പേർ പ്രെഡിക്ഷൻ മാർക്കറ്റുകൾ വഴി ഫലങ്ങൾ പ്രവചിക്കുന്നു.
സർവേ വിവരങ്ങൾ: ഇപ്സോസ് പ്രോബബിലിറ്റി അടിസ്ഥാനമാക്കിയുള്ള നോളജ് പാനലിൽ നിന്നു തിരഞ്ഞെടുത്ത 1,027 മുതിർന്ന വ്യക്തികളിലാണ് ജൂൺ 26- 28 തീയതികളിൽ ഈ സർവേ നടത്തിയത്. ഇതിന്റെ മാർജിൻ ഓഫ് എറർ പ്ലസ് അല്ലെങ്കിൽ മൈനസ് 3.5 ശതമാനമാണ്.
An Ipsos poll finds the USMNT's World Cup run has boosted interest, but soccer still trails football basketball and baseball in the US
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates