ടൊറന്റോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയശേഷം, അന്തരിച്ച സഹതാരം ഡിയോഗോ ജോട്ടയ്ക്ക് കണ്ണീരോടെ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍ താരങ്ങള്‍. 2025 ജൂലൈയിലുണ്ടായ കാര്‍ അപകടത്തിലാണ് ജോട്ടയും സഹോദരനും മരിച്ചത്. ജോട്ടയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 21-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓര്‍മ്മ പുതുക്കിയത്.
ജോട്ടയുടെ ചരമവാര്‍ഷികം കൂടിയാണിന്ന്. 'നമ്മള്‍ ജയിച്ചത് ഡിയോഗോയ്ക്കുവേണ്ടിയാണ്, പിന്നെ പോര്‍ച്ചുഗലിനും വേണ്ടി! മുന്നോട്ട് പോകാം'. മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എക്‌സില്‍ കുറിച്ചു. ജോട്ടയുടെ 21 നാം നമ്പര്‍ ജേഴ്‌സി പിടിച്ചു കൊണ്ട് സഹതാരങ്ങള്‍ക്കും കോച്ച് അടക്കമുള്ള ടീമംഗങ്ങളുമൊത്തുള്ള ചിത്രവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ ഫൈനല്‍ വിസിലിന് പിന്നാലെ ജോട്ടയുടെ 21-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നിറകണ്ണുകളോടെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി. ടീം ഒന്നാകെ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ചു. പോര്‍ച്ചുഗലിന്റെ ഏറ്റവും വിശ്വസ്തനായ ഫോര്‍വേഡുമാരില്‍ ഒരാളായിരുന്ന ജോട്ടോ, 49 മത്സരങ്ങളില്‍നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട്. പോര്‍ട്ടോ, വോള്‍വര്‍ഹാംപ്ടണ്‍, ലിവര്‍പൂള്‍ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മൂന്നിന് പോര്‍ച്ചുഗല്‍ അതിര്‍ത്തിക്കടുത്തുള്ള സമോറയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ലിവർപൂൾ ഫോർവേഡായ ഡിയോഗോ ജോട്ടയും സഹോദരന്‍ സില്‍വയും മരിച്ചത്. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ജോട്ടയുടെ കാറിന്റെ ടയർ പൊട്ടുകയും തുടർന്ന് അപകടത്തിൽപ്പെടുകയുമായിരുന്നു. മരിക്കുന്നതിന് 10 ദിവസം മുന്‍പ് മാത്രമായിരുന്നു ജോട്ട, ബാല്യകാല സുഹൃത്തും പ്രണയിനിയുമായ റൂത്തിനെ വിവാഹം കഴിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates