ബോസ്റ്റൺ: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഇന്ന് പുലർച്ചെ അരങ്ങേറിയ ജർമനി- പരാഗ്വെ മത്സരത്തിൽ സംഭവിച്ചത്. ജർമനിയെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-3നു വീഴ്ത്തി പരാഗ്വെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ മത്സരം സമനിലയിൽ ആയതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മുൻ ചാംപ്യൻമാർ കൂടിയായ ജർമനി പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി ഏറ്റുവാങ്ങി പുറത്താകുന്നത്.
മത്സരത്തിന്റെ അധിക സമയത്ത് ജർമനി രണ്ടാം ഗോൾ നേടിയിരുന്നു. എന്നാൽ ആദ്യം അനുവദിച്ച ഗോൾ പിന്നീട് വാർ പരിശോധനയിൽ നിഷേധിച്ചു. സംഭവം വലിയ ചർച്ചകൾക്കാണ് ഫുട്ബോൾ ലോകത്ത് തുടക്കമിട്ടിരിക്കുന്നത്. അധിയക സമയത്തിന്റെ 101ാം മിനിറ്റിൽ ജർമൻ പ്രതിരോധ താരം ജൊനാഥൻ തായാണ് ഹെഡ്ഡറിലൂടെ വല ചലിപ്പിച്ചത്. കോർണർ കിക്കിൽ നിന്നു വന്ന പന്താണ് ജൊനാഥൻ താ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്. ജർമനി പ്രീ ക്വാർട്ടർ ഉറപ്പിച്ച നിമിഷം. എന്നാൽ ജർമൻ പ്രതിരോധ താരം വാൽഡെമർ ആന്റൺ പരാഗ്വെ ഗോൾ കീപ്പർ ഒർലാൻഡോ ഗില്ലിനെ തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി റഫറി ജലാൽ ജായേദ് വാർ പരിശോധനയിലൂടെ ആ ഗോൾ നിഷേധിച്ചു.
ഇത്രയും വലിയൊരു മത്സരത്തിൽ, കളിക്കളത്തിലെ റഫറിയുടെ തീരുമാനം മാറ്റാൻ മാത്രമുള്ള കൃത്യമായ തെളിവുകളോ മാനദണ്ഡങ്ങളോ വാർ പരിശോധനയിൽ ഉണ്ടായിരുന്നില്ല എന്നാണ് മുൻ താരങ്ങളടക്കമുള്ളവർ വ്യക്തമാക്കുന്നത്. ബിബിസിയിൽ സംസാരിക്കവെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലൻ ഷിയറർ ഗോൾ കീപ്പറുടെ പെരുമാറ്റത്തെയും റഫറിയുടെ തീരുമാനത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചു.
'ഞാൻ ആ തീരുമാനത്തോട് ഒട്ടും യോജിക്കുന്നില്ല. ചെറുതായൊന്നു സ്പർശിച്ചപ്പോൾ തന്നെ ഗോൾ കീപ്പർ നിലത്തു വീണു. അത് വളരെ സോഫ്റ്റ് ആയ ടച്ചാണെന്നു ആർക്കും ബോധ്യപ്പെടും. അതൊരു ഭയങ്കരമായ തീരുമാനമായിപ്പോയി. ഇതൊരു കോൺടാക്റ്റ് സ്പോർട്സ് ആണെന്ന് മനസിലാക്കണം. ഗോൾ കീപ്പർ റഫറിയെയും വാറിനെയും പറ്റിക്കുകയായിരുന്നു. അദ്ദേഹം നിലത്തു വീണ രീതി പരമ ദയനീയമായിരുന്നു'- അലൻ ഷിയറർ തുറന്നടിച്ചു.
വിവാദ തീരുമാനത്തിനെതിരെ മുൻ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഒരു ജർമൻ ടെലിവിഷനോടു സംസാരിക്കവേ അദ്ദേഹം പ്രീമിയർ ലീഗ് ചാംപ്യന്മാരായ ആഴ്സണലിനെ പരിഹസിച്ചാണ് ഈ ഗോളിനെക്കുറിച്ച് പറഞ്ഞത്.
'ആ ഗോൾ നിയമവിരുദ്ധമാണെങ്കിൽ, ആഴ്സണൽ ഒരിക്കലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യന്മാരാകില്ല. കാരണം അവരുടെ ഗോളുകളിൽ 60 ശതമാനവും നേടുന്നത് ഇതേ രീതിയിലുള്ള സെറ്റ് പീസുകളിലൂടെയാണ്'- യുർഗൻ ക്ലോപ്പ് പരിഹാസ രൂപേണ വ്യക്തമാക്കി.
മത്സര ശേഷമുള്ള പത്രസമ്മേളനത്തിൽ ജർമൻ മുഖ്യപരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ തന്റെ ദേഷ്യം മറച്ചുവെച്ചില്ല. എങ്കിലും ജർമനിയെപ്പോലൊരു വലിയ രാജ്യം മുന്നോട്ട് പോകാൻ ഒരു റഫറിയുടെ തീരുമാനത്തെ മാത്രം ആശ്രയിക്കേണ്ടി വന്നതിലെ സ്വയം വിമർശനവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
'തികച്ചും നിയമാനുസൃതമായ ഒരു ഗോളായിരുന്നു അത്. ആ ഗോൾ അനുവദിക്കാതിരുന്നത് തികച്ചും ഒരു തമാശയാണ്. എങ്കിലും തോൽവി അംഗീകരിക്കുന്നു. ഇത്രയധികം ടീമുകളുള്ള ഇത്രയും വലിയൊരു ടൂർണമെന്റിന്റെ ആദ്യ നോക്കൗട്ട് റൗണ്ടിൽ തന്നെ പുറത്താകുന്നത് ജർമൻ ഫുട്ബോളിനെ സംബന്ധിച്ച് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്'- നാഗെൽസ്മാൻ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates