

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഏറ്റവും മികച്ച അറ്റാക്കിങ് നടത്തിയ താരം ആരാണ്? ആറ് ഗോൾ നേടിയ അർജന്റീന ഇതിഹാസം ലയണൽ മെസിയോ അല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അടക്കമുള്ള സൂപ്പർ താരങ്ങളോ ഒന്നുമല്ല എന്നതാണ് രസകരമായ വസ്തുത.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം മെസിയാണ്. ഈ ലോകകപ്പിൽ വെറും 3 കളിയിൽ നിന്നു ആറ് ഗോളുകളാണ് മെസി നേടിയത്. മൊത്തം ലോകകപ്പ് ഗോൾ നേട്ടം 19ൽ എത്തിച്ചാണ് മെസി റെക്കോർഡും പേറി നിൽക്കുന്നത്.
ഗോൾ കണക്ക് ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങളിലെ 'ഫിഫ പവര്‍ റാങ്കിങ്' അനുസരിച്ചുള്ള കണക്കിൽ ലയണൽ മെസി പക്ഷേ ഒന്നാം റാങ്കിൽ ഇല്ല. മെസിക്ക് പവർ റാങ്കിങിൽ രണ്ടാം സ്ഥാനമാണുള്ളത്. ഈ ലോകകപ്പില്‍ നാല് ഗോളുകള്‍ വീതം നേടിയ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, എർലിങ് ഹാളണ്ട് ഇവരിൽ ആരെങ്കിലും ആയിരിക്കും ഒന്നാം റാങ്കിലെന്നു കരുതിയാലും തെറ്റി.
ജര്‍മന്‍ താരം ഡെനിസ് ഉണ്ടാവാണ് ഒന്നാമന്‍. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയാണ് ഉണ്ടാവ് നേട്ടത്തിലെത്തിയത്. അറ്റാക്കിങില്‍ 8.36, ക്രിയേറ്റിവിറ്റിയില്‍ 6.78, പ്രതിരോധത്തില്‍ 4.7 എന്നിങ്ങനെയാണ് ഉണ്ടാവിന്‍റെ സ്റ്റാറ്റിസ്റ്റിക്സ്. മൂന്ന് ഗോളുകൾ നേടിയ താരം 2 ഗോളുകൾക്കും വഴിയൊരുക്കി.
രണ്ടാമതുള്ള മെസിക്കാവട്ടെ അറ്റാക്കിങില്‍ 8.34, ക്രിയേറ്റിവിറ്റിയില്‍ 6.43, പ്രതിരോധത്തില്‍ 5.14 എന്നിങ്ങനെയാണ് സ്കോര്‍. എംബാപ്പെയാണ് മൂന്നാമന്‍ (8.13, 7.25, 4.59), വിനീഷ്യസ് നാലാമതും (7.92, 6.39, 4.75). പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 79ാം സ്ഥാനത്താണെന്നതാണ് ഈ പട്ടികയിലെ കൗതുകം. അറ്റാക്കിങില്‍ 5.72, ക്രിയേറ്റിവിറ്റിയില്‍ 4.98, പ്രതിരോധത്തില്‍ 4.74 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോര്‍.
കളിയിലെയും ടൂര്‍ണമെന്‍റിലെയും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പവര്‍ റാങ്കിങ് നിശ്ചയിക്കുന്നതെന്ന് ഫിഫ പറയുന്നു. ഇതനുസരിച്ച് ടൂര്‍ണമെന്‍റിലെ താരങ്ങളുടെ ആകെയുള്ള പ്രകടനത്തിന് 0–10 ഇടയില്‍ സ്കോര്‍ നല്‍കും. ഗോള്‍ കീപ്പര്‍മാരാണെങ്കില്‍ ഗോള്‍ തടുക്കുന്നതിനെയും പൊസഷനേയും അടിസ്ഥാനമാക്കിയാകും സ്കോര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates