സാൻ ഫ്രാൻസിസ്കോ: ഈ ലോകകപ്പിനു മുന്നോടിയായി ഫിഫയും അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡും (ഐഎഫ്എബി) ശ്രദ്ധേയമായ ചില നിയമങ്ങൾ പുതിയതായി ചേർത്തിരുന്നു. അതിലൊന്നാണ് കളത്തിൽ ഇരു ടീമുകളും തമ്മിൽ തർക്കമുണ്ടാകുമ്പോൾ എതിർ താരത്തെ നോക്കി വായ പൊത്തിപ്പിടിച്ച് സംസാരിക്കുന്നതിനുള്ള വിലക്ക്. ഇങ്ങനെ സംസാരിച്ചാൽ റഫറിക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകാനുള്ള അനുവാദവും നൽകിയിരുന്നു.
തുർക്കി- പരാഗ്വെ പോരിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ച താരത്തിനു ചുവപ്പ് കാർഡ് നൽകിയിരിക്കുകയാണ് ഇപ്പോൾ. പരാഗ്വെ താരം മിഗ്വേൽ അൽമിറോണിനാണ് റെഡ് കാർഡ് വാങ്ങി പുറത്തു പോകേണ്ടി വന്നത്. വാക്കുതർക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിന് ലോകകപ്പിൽ റെഡ് കാർഡ് ലഭിക്കുന്ന ആദ്യ കളിക്കാരനാണ് മിഗ്വേൽ അൽമിറോൺ.
മത്സരം ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് നീണ്ടപ്പോൾ തുർക്കി താരം മെർട് മുൾഡറും മിഗ്വേലും തമ്മിൽ തർക്കമുണ്ടായി. അതിനിടെ മിഗ്വേൽ വായ പൊത്തിപ്പിടിച്ച് മുൾഡറോട് എന്തോ പറഞ്ഞു. പിന്നാലെ മിഗ്വേൽ വായ പൊത്തിപ്പിടിച്ച് സംസാരിച്ചത് മുൾഡർ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. റഫറി മോണിറ്റർ പരിശോധന നടത്തി. വാർ പരിശോധനയിൽ നിയമ ലംഘനം ശരിവയ്ക്കപ്പെട്ടതോടെയാണ് താരത്തിനു പുറത്തു പോകേണ്ടി വന്നത്.
വംശീയ വിദ്വേഷ വിവാദങ്ങളും മറ്റും ഫുട്ബോൾ കളത്തിൽ വ്യാപകമായതോടെയാണ് ഫിഫ ഇത്തരമൊരു നിയമവുമായി രംഗത്തെത്തിയത്. വായ പൊത്തിപ്പിടിച്ച് എതിർ താരത്തിനു നേരെ മോശം പദപ്രയോഗങ്ങളും വംശീയത നിറഞ്ഞ വാക്കുകളും പ്രയോഗിക്കുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫിഫ നിയമം നടപ്പിലാക്കിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മിഗ്വേലിനെ നഷ്ടമായിട്ടും പരാഗ്വെ തുർക്കിയെ ഒറ്റ ഗോളിൽ പരാജയപ്പെടുത്തി. കരുത്തരായ തുർക്കിയുടെ ഈ ലോകകപ്പിലെ തുടരെയുള്ള രണ്ടാം തോൽവിയാണിത്. അവരുടെ നോക്കൗട്ട് പ്രതീക്ഷകൾക്കും തോൽവി വലിയ തിരിച്ചടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates