അറ്റ്‌ലാന്‍റ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള റൗണ്ട് ഓഫ് 32ൽ കോംഗോ പൊരുതി വീണെങ്കിലും അവരുടെ ഗോൾ വല കാത്ത ലയണണൽ എംപാസി ആരാധകരുടെ മനം കവർന്നാണ് മൈതാനം വിട്ടത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ താരനിരയുടെ ഉറക്കം കെടുത്തി അവരെ പുറത്താക്കുമെന്ന നിലയിലേക്ക് അയാളുടെ സേവുകൾ നിറഞ്ഞു. അവർക്ക് മുന്നിൽ വന്‍മതില്‍ പോലെ എംപാസി നിലയുറപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ പോലും അവിശ്വസനീയതോടെയാണ് ആ പ്രകടനം കണ്ടത്. ഗോളെന്നുറച്ച ചില ഷട്ടുകൾ അവിശ്വസനീയമാം വിധത്തിലാണ് എംപാസി തട്ടിമാറ്റിയത്.
എംപാസിയുടെ നിർണായകമായൊരു സേവ് പിറന്നത് ജൂഡ് ബെല്ലിങ്ഹാമിന്റെ ഷോട്ട് തടത്താണ്. ബെല്ലിങ്ഹാം വലയ്ക്ക് തൊട്ടു മുന്നിൽ നിന്നു ഹെഡ്ഡ് ചെയ്ത പന്ത് അസാമാന്യ വേഗതയിൽ തട്ടിമാറ്റിയത് വിശ്വസിക്കാൻ ഒരുവേളം ബെല്ലിങ്ഹാമിനു പോലും സാധിച്ചിട്ടുണ്ടാകില്ല. ആ ഷോട്ട് തട്ടിമാറ്റിയതിനു പിന്നാലെ നിലത്തു വീണുകിടന്ന എംപാസിയെ ബെല്ലിങ്ഹാം കെട്ടിപ്പിടിച്ച് പുറത്ത് ചുംബിക്കുന്നുണ്ട്. ഇംഗ്ലീഷ് താരം അദ്ദേഹത്തിന്റെ മികവിനു നൽകിയ ആദരവ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി.
കളിയുടെ 75 മിനിറ്റ് വരെ ഇംഗ്ലണ്ടിനെ പ്രതിരോധിച്ചു നിൽത്തുന്നതിൽ എംപസിയുടെ പങ്ക് വലുതായിരുന്നു. ഒടുവിൽ ഹാരി കെയ്നിന്‍റെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ജയിച്ചുകയറുകയായിരുന്നു. കളിയിലെ യഥാർഥ ഹീറോ എംപാസി തന്നെയെന്ന് എതിരാളികൾ പോലും സമ്മതിക്കും. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ തോറ്റെങ്കിലും, ശരീരവും മനസും ഒരുപോലെ സമർപ്പിച്ചാണ് താൻ വല കാത്തതെന്ന് മത്സര ശേഷം എംപാസി പ്രതികരിച്ചു.
ഫ്രാൻസിലാണ് ലയണൽ എംപാസി ജനിച്ചതും വളർന്നതും. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുടെ യൂത്ത് അക്കാദമിയാണ് എംപാസിയിലെ അസാധാരണ പ്രതിഭയെ കണ്ടെത്തുന്നത്. ഫ്രാൻസിന്റെ അണ്ടർ 16, അണ്ടർ 17, അണ്ടർ 18 ദേശീയ ടീമുകൾക്കായി കളിച്ച താരം കൂടിയാണ് അദ്ദേഹം. എന്നാൽ, സീനിയർ തലത്തിൽ തന്‍റെ ജന്മനാടായ കോംഗോയ്ക്ക് വേണ്ടി കളിക്കുക എന്ന വികാരനിർഭരമായ തീരുമാനമാണ് എംപാസി കൈക്കൊണ്ടത്.
2022ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ദേശീയ ടീമിനായി എംപാസി അരങ്ങേറ്റം കുറിച്ചു. അധികം വൈകാതെ തന്നെ കോംഗോ പ്രതിരോധത്തിന്‍റെ വിശ്വസ്തനായ കാവൽക്കാരനായി മാറാൻ ഈ 32കാരന് സാധിച്ചു.
2023 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ടൂർണമെന്‍റാണ് എംപാസിയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ്. കരുത്തരായ ഈജിപ്തിനെതിരെയുള്ള പ്രീ ക്വാർട്ടർ പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ എംപാസി കോംഗോയുടെ രക്ഷകനായി അവതരിച്ചു. സമ്മർദ്ദഘട്ടത്തിൽ ഈജിപ്ത് ഗോൾകീപ്പർ എടുത്ത പെനാൽറ്റി കിക്ക് തടഞ്ഞിട്ടത് മാത്രമല്ല, കോംഗോയ്ക്കായി നിർണായകമായ അവസാന പെനാൽറ്റി കിക്ക് എടുത്ത് അത് ഗോളാക്കി മാറ്റുകയും ചെയ്ത് എംപാസി രാജ്യത്തിന്‍റെ ഹീറോയായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates