

ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നിയമങ്ങളും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള രീതികളെയുമാണ് ട്രംപ് പ്രശംസിച്ചത്. കർശനമായ പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' (SAVE America Act) എത്രയും വേഗം യുഎസ് തെരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നും ട്രംപ് നിർദേശിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ'യാണ് ട്രംപ് ഈ അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പരാമർശവും ട്രംപ് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. സാധുവായ ഒരു ഫോട്ടോ ഐഡി പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നത് എന്ന ഗ്യാനേഷ് കുമാറിന്റെ ചോദ്യമാണ് ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64.6 കോടിയോളം വോട്ടർമാരാണ് പങ്കെടുത്തത് എന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ മാർഗ്ഗം വോട്ട് ചെയ്തത്. ഓരോ വോട്ടർക്കും ഫോട്ടോ അടങ്ങിയ തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നു. ഇന്ത്യ ഒരു മാതൃകയാണ്. അതിനാൽ അമേരിക്കയും എത്രയും വേഗം 'സേവ് അമേരിക്ക ആക്ട്' പാസാക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താൻ വോട്ടർ ഐഡി നിർബന്ധമാക്കണമെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്. അതേസമയം ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതികളെ പ്രശംസിച്ച ട്രംപിന്റെ അഭിപ്രായത്തെ, ഇന്ത്യയിലെ യു എസ് അംബാസഡർ സെർജിയോ ഗോറും പിന്തുണച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതിയപ്പറ്റി പ്രസിഡന്റ് ട്രംപ് പറഞ്ഞത് നൂറുശതമാനവും ശരിയാണെന്ന് ഗോർ സമൂഹമാധ്യമത്തിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates