ഞായറാഴ്ച നടന്ന ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയ്‌ക്കെതിരെ നേടിയ ഗോളോടെ കിലിയൻ എംബാപ്പെ 2026 ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസിക്കൊപ്പമെത്തി. പെനാൽറ്റി സ്പോട്ടിൽ നിന്നു എംബാപ്പെ നേടിയ ഏക ഗോളിന്റെ കരുത്തിൽ ഫ്രാൻസ് 1-0 കഠിന വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ഗോളോടെ നിലവിലെ ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് എംബാപ്പെയുടെ ഗോൾ സമ്പാദ്യം 7 ആയി.
എന്നാൽ, കാബോ വെർദെയ്‌ക്കെതിരെയുള്ള റൗണ്ട് ഓഫ് 32 മത്സരത്തിൽ അവസാന ഗോൾ നേടിയ മെസി 4 കളികളിൽ നിന്നാണ് 7 ഗോളുകൾ തികച്ചത്. ആകെ ലോകകപ്പ് ഗോളുകളുടെ കാര്യത്തിൽ 19 ഗോളുകളുമായി എംബാപ്പെ മെസിക്ക് (20 ഗോൾ) തൊട്ടുപിന്നിൽ ഒരു ഗോൾ അകലെയുണ്ട്. ഹാരി കെയ്ൻ, എർലിങ് ഹാളണ്ട് എന്നിവർ 5 ഗോളുകളുമായി മൂന്നാം സ്ഥാനത്തും ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒയാർസബാൽ, ഇസ്മായില സാർ, വിനീഷ്യസ് ജൂനിയർ എന്നിവർ 4 ഗോളുകൾ വീതവും നേടിയിട്ടുണ്ട്. അതേസമയം 4 മത്സരങ്ങളിൽ നിന്ന് വെറും 3 ഗോളുകൾ മാത്രം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ ടൂർണമെന്റിൽ തിളങ്ങാനായിട്ടില്ല.
മത്സരത്തിന്റെ 70ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ തന്റെ പതിവ് സ്റ്റട്ടർ സ്റ്റെപ്പ് ശൈലിയിലൂടെ പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിനെ കീഴടക്കി എംബാപ്പെ കളിയിലെ ഡെഡ്‌ലോക്ക് തകർക്കുയായിരുന്നു. തന്റെ 19ാം ലോകകപ്പ് മത്സരത്തിലെ 19-ാം ഗോളായിരുന്നു ഇത്. വാർ പരിശോധനയ്ക്ക് ശേഷം ഡീഗോ ഗോമസ് ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രഞ്ച് ക്യാപ്റ്റന് പെനാൽറ്റി അനുവദിച്ചത്.
മൂന്ന് ലോകകപ്പുകളുടെ നോക്കൗട്ട് ഘട്ടങ്ങളിൽ കുറഞ്ഞത് മൂന്ന് ഗോളുകളെങ്കിലും നേടുന്ന ഏക കളിക്കാരനായി എംബാപ്പെ മാറി. മെസിയുമായി റെക്കോർഡ് നേട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എംബാപ്പെ പുറത്തെടുക്കുന്നത്.
കാബോ വെർദെയ്‌ക്കെതിരായ അർജന്റീനയുടെ 3- 2 വിജയത്തിലാണ് മെസി തന്റെ കരിയറിലെ 20ാം ലോകകപ്പ് ഗോൾ നേടിയത്. 39 കാരനായ ഇതിഹാസ താരം തുടർച്ചയായ എട്ട് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.
ടൂർണമെന്റ് അവസാനിക്കുമ്പോൾ ഗോൾഡൻ ബൂട്ട് പട്ടികയിൽ കളിക്കാർ തുല്യത പാലിക്കുകയാണെങ്കിൽ, ഫിഫ ആദ്യം അസിസ്റ്റുകളും ഇതും തുല്യമായാൽ ഏറ്റവും കുറഞ്ഞ മിനിറ്റുകൾ കളിച്ചതും ടൈബ്രേക്കറായി കണക്കാക്കും. അസിസ്റ്റുകളുടെ കാര്യത്തിൽ എംബാപ്പെ മെസിയേക്കാൾ 2-0 ന് മുന്നിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates