Morocco fans clash ap
Fifa World Cup 2026

മൊറോക്കോ തോറ്റത് 'യുഎസിൽ', കൈയാങ്കളിയും കലാപവും 'ലണ്ടനിൽ'; പേടിച്ച 'പാരിസിൽ' എല്ലാം 'ഭായ്- ഭായ്'!

2022നു പിന്നാലെ 2026ലും ഫ്രാൻസിനോട് തോറ്റ് മൊറോക്കോ ഫിഫ ലോകകപ്പിൽ നിന്ന് പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: മൊറോക്കോയുടെ ഫിഫ ലോകകപ്പ് സ്വപ്നങ്ങൾ ഫ്രാൻസിന് മുന്നിൽ വീണ്ടും തകർന്നടിഞ്ഞു. എന്നാൽ കളിയിലെ തോൽവിയേക്കാൾ വേഗത്തിൽ ആഗോള ശ്രദ്ധ നേടിയത് ലണ്ടൻ തെരുവുകളിൽ മൊറോക്കൻ ആരാധകരും പൊലീസും തമ്മിൽ ഉണ്ടായ നാടകീയമായ സംഘർഷങ്ങളാണ്. വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടായേക്കാമെന്ന ഭീതി നിലനിന്നിരുന്നെങ്കിലും മൊറോക്കോ കുടിയേറ്റ ജനത ഏറെയുള്ള ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് വളരെ ശാന്തമായിരുന്നു. ആക്രമണം ഭയന്ന് മത്സരത്തിനു മുൻപ് തന്നെ പാരിസിൽ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ അടി പൊട്ടിയത് ലണ്ടനിലായിരുന്നു.

ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും മൊറോക്കോയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ ഫ്രാൻസിന് കഴിഞ്ഞു. നേരത്തെ 2022 ലോകകപ്പ് സെമി ഫൈനലിലും മൊറോക്കോയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ചത് ഫ്രാൻസ് ആയിരുന്നു.

മത്സരത്തിന് പിന്നാലെ വിജയാഹ്ലാദവും തോൽവിയുടെ നിരാശയും തെരുവുകളിലേക്ക് പടർന്നതോടെ ലണ്ടനിലെ എഡ്ജ്‌വെയർ റോഡ് സംഘർഷഭരിതമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വൻതോതിൽ കലാപ വിരുദ്ധ പൊലീസ് സേനയെ തന്നെ വിന്യസിക്കേണ്ടി വന്നു. പലയിടങ്ങളിലും മൊറോക്കൻ പതാകകൾ വീശിയും വാഹനങ്ങൾക്ക് മുകളിൽ കയറിയും ആരാധകർ തടിച്ചുകൂടിയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു.

കലാപം വലിയ തോതിൽ അരങ്ങേറിയതോടെ പുകപടലങ്ങൾ നിറഞ്ഞ തെരുവുകളിലൂടെ പ്രതിരോധ കവചങ്ങൾ ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ മുന്നേറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിന് നേരെ ആരാധകർ ഫ്ലെയറുകളും പടക്കങ്ങളും കുപ്പികളും എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥൻ റോഡിൽ കിടക്കുന്നതും മറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.

ഇംഗ്ലീഷ് ചാനലിന് അപ്പുറത്തുള്ള ഫ്രാൻസിന്റെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. ഈ വർഷം ആദ്യം പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തിയതിനു പിന്നാലെ നടന്ന വിജയാഘോഷം തെരുവിൽ വൻ തോതിലുള്ള അക്രമങ്ങളിലാണ് കലാശിച്ചത്. ഇത് ആവർത്തിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് ഫ്രഞ്ച് അധികൃതർ പാരിസിലുടനീളം 8,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഫ്രാൻസിന്റെയും മൊറോക്കോയുടെയും ആരാധകർ പ്രശസ്തമായ ഷാംപ്സ് എലിസെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമാധാനപരമായി ഒത്തുചേർന്നു. ഗതാഗത തടസങ്ങൾ ഉണ്ടായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

ഫ്രഞ്ച്, മൊറോക്കൻ പതാകകൾ ഏന്തിയ കാറുകൾ ഹോൺ മുഴക്കി ആരാധകർ ഒന്നിച്ച് ആഘോഷിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി മാറി. ലോകത്തിലെ ഏറ്റവും വലിയ മൊറോക്കൻ പ്രവാസി സമൂഹങ്ങമുള്ളത് ഫ്രാൻസിലാണ്.

അതേസമയം, മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിൽ കളിക്ക് മുൻപുണ്ടായിരുന്ന ശുഭപ്രതീക്ഷ തോൽവിക്ക് ശേഷം വലിയ നിരാശയ്ക്ക് വഴിമാറി. ഈ ടൂർണമെന്റിൽ അവശേഷിച്ച ഏക ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ. എങ്കിലും, ഒന്നിലധികം ലോകകപ്പുകളിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടത്തോടെയാണ് മൊറോക്കോ ഇത്തവണ മടങ്ങുന്നത്. 2022ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും അവർ സ്വന്തമാക്കിയിരുന്നു.

Morocco's FIFA World Cup 2026 dream ended with another defeat to France, but the fallout off the pitch quickly grabbed global attention as dramatic clashes erupted between fans and police in London

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളാടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു, മരണം ഏഴായി; കരാർ കമ്പനിയെ പഴിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രണയം അല്പം സ്പെഷ്യൽ ആയി തോന്നും; ദുൽഖർ- പൂജ ഹെ​ഗ്ഡെ ചിത്രം 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക്

സ്റ്റീവ് വോയ്ക്കൊപ്പം മോദി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍, കുട്ടിത്താരങ്ങളുമായി കുശലം; ബിഗ് ബാഷ് ചെന്നൈയില്‍ എത്തും

ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും മഴയത്ത് 12 മണിക്കൂർ നീണ്ട സംഘട്ടന രം​ഗം; കയ്യടി നേടി ചിരഞ്ജീവി, 'ചിരു 158' പുരോ​ഗമിക്കുന്നു

'ഒരു പെനാൽറ്റി എടുക്കാൻ 3 മിനിറ്റോ? കിലിയനെ കാത്തു നിൽപ്പിച്ച 'വാർ' കടുപ്പം തന്നെ'