

ബോസ്റ്റൺ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫ്രാൻസിനു അനുകൂലമായി പെനാൽറ്റി കിട്ടിയിരുന്നു. ഫൗളിനു പിന്നാലെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈ ചൂണ്ടുകയായിരുന്നു. എന്നാൽ ഏറെ നേരത്തെ ആശയക്കുഴപ്പത്തിനൊടുവിലാണ് എംബാപ്പെ പെനാൽറ്റി കിക്കെടുത്തത്. റഫറിയുടെ ഈ വൈകിപ്പിക്കൽ നടപടിയിൽ കടുത്ത അതൃപ്തിയാണ് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് പങ്കിട്ടത്. ആദ്യ പകുതിയിൽ ലഭിച്ച ഈ പെനാൽറ്റി കിക്ക് എംബാപ്പെക്ക് പക്ഷേ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോ അത് തടുത്തിടുകയായിരുന്നു
മൊറോക്കോ താരം നൗസായിർ മസ്റായി എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസ് അനുകൂലമായി പെനാൽറ്റി കിട്ടിയത്. ഫൗളിനെ തുടർന്നാണോ എംബാപ്പെ ഡൈവ് ചെയ്തത് എന്ന് പരിശോധിക്കാൻ പിന്നീട് വാർ പരിശോധന നടന്നു. ഇത് ഏതാണ്ട് മൂന്ന് മിനിറ്റിലധികം സമയമെടുത്തു. ഈ നീണ്ട കാത്തിരിപ്പ് എംബാപ്പെയുടെ ശ്രദ്ധ തിരിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടാകാമെന്ന് ദെഷാംപ്സ് സൂചിപ്പിച്ചു. എന്നാൽ, ഈ പെനാൽറ്റി പിഴവ് ഫ്രാൻസിന് തിരിച്ചടിയായില്ല.
'വാർ പരിശോധനയും അതിനുശേഷം ഫൗളിന്മേൽ രണ്ടാമതൊരു പരിശോധനയും ഉണ്ടായി. അതിന് രണ്ട് മിനിറ്റിലധികം സമയമെടുത്തു. അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല. അതിന് കുറച്ചധികം സമയമെടുത്തു എന്നെനിക്ക് മനസിലായി. ആ സമയത്ത് കിലിയൻ കിക്ക് എടുക്കാൻ പൂർണ സജ്ജനായി നിൽക്കുകയായിരുന്നു. ഞാൻ ഒഴികഴിവുകൾ പറയുകയല്ല, എങ്കിലും ഈ സമയം വൈകൽ അത്ര നിസാരമല്ല.'
പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും, ഫ്രാൻസിനെ തുടർച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനലിലേക്ക് നയിച്ചുകൊണ്ട് 27കാരനായ എംബാപ്പെ ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് ഒരിക്കൽ കൂടി തങ്കലിപികൽ തുന്നിയിട്ടു. ഫിഫ ലോകകപ്പിൽ 20 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും 20 ലോകകപ്പ് ഗോളുകൾ അതിവേഗം നേടുന്ന താരമായും എംബാപ്പെ മാറി.
ബോസ്റ്റൺ സ്റ്റേഡിയത്തിലായിരുന്നു എംബാപ്പെയുടെ ചരിത്ര നേട്ടം. ആദ്യ പകുതിയിലെ പെനാൽറ്റി പിഴവിൽ നിന്ന് ശക്തമായി തിരിച്ചുവന്ന താരം കളിയുടെ 60ാം മിനിറ്റിൽ ഗോൾ നേടുകയും പിന്നീട് സഹതാരം ഒസ്മാനെ ഡെംബെലെയ്ക്ക് രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
എംബാപ്പെ റെക്കോർഡുകൾ
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് 30 മത്സരങ്ങളുമായി അർജന്റീനയുടെ ലയണൽ മെസിയുടെ പേരിലാണെങ്കിലും, 20 മത്സരങ്ങളോടെ ഫ്രാൻസിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൽ കളിച്ച താരമെന്ന റെക്കോർഡ് എംബാപ്പെ സ്വന്തമാക്കി. മുൻ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനൊപ്പമാണ് എംബാപ്പെ ഇപ്പോൾ ഈ റെക്കോർഡ് പങ്കിടുന്നത്. അന്റോയിൻ ഗ്രീസ്മാൻ, ഒലിവിയർ ജിറൂദ്, റാഫേൽ വരാനെ എന്നിവരെ താരം പിന്നിലാക്കി.
ഈ ലോകകപ്പ് ടൂർണമെന്റിലെ തന്റെ എട്ടാം ഗോളോടെ, മൂന്ന് പതിപ്പുകളിലായി (2018, 2022, 2026) വെറും 20 മത്സരങ്ങളിൽ നിന്ന് എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 20 ആയി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ലയണൽ മെസിയുടെ (21 ഗോളുകൾ) റെക്കോർഡിന് ഒപ്പമെത്താൻ എംബാപ്പെയ്ക്ക് ഇനി ഒരൊറ്റ ഗോൾ കൂടി മതി.
ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറിയ കിലിയൻ എംബാപ്പെ തന്റെ മൂന്ന് ലോകകപ്പ് പങ്കാളിത്തങ്ങളിലൂടെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഈ ലോകകപ്പിൽ സ്വീഡനെതിരെ ഫ്രാൻസ് നേടിയ 3-0 വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (15 വിജയങ്ങൾ) നേടുന്ന ഫ്രഞ്ച് താരമെന്ന റെക്കോർഡ് എംബാപ്പെ സ്വന്തമാക്കിയിരുന്നു. പരാഗ്വെയ്ക്കെതിരായ പതിനാറാം വിജയത്തോടെ ബ്രസീലിന്റെ കഫുവിന്റെ റെക്കോർഡിനൊപ്പമെത്തി. ഇപ്പോൾ മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തോടെ 17 വിജയങ്ങളുമായി ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമാണ് താരം. ഇനി ലയണൽ മെസി (20 വിജയങ്ങൾ) മാത്രമാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്.