ഡാലസ്: കാല്‍പ്പന്തുകളിയുടെ ചക്രവര്‍ത്തി ലോകകിരീടം എന്ന സ്വപ്‌നം ബാക്കിയാക്കി മടങ്ങുന്നു. ഫുട്‌ബോളിന്റെ വിശ്വവേദിയില്‍ ഇനി ആ 'സ്യൂ' മുഴക്കം കേള്‍ക്കാനാകില്ല. ഒരു തലമുറയുടെ മുഴുവന്‍ ആഘോഷമായി മാറിയ, ഗോളടിച്ചതിനു ശേഷം ഓടി, വായുവില്‍ ഉയര്‍ന്നുചാടി, ഇരുവശങ്ങളിലേക്കും കൈകള്‍ വീശിയുള്ള വിഖ്യാതമായ ആ ആഹ്ലാദപ്രകടനം ഇനിയുണ്ടാകില്ല. ലോകകപ്പെന്ന ഫുട്‌ബോളിന്റെ വിശ്വവേദിയില്‍ നിന്നും, ആരാധകരുടെ പ്രിയ സിആര്‍ 7 പടിയിറങ്ങി.
ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍മാര്‍ പൊതുവെ 9, 10 നമ്പറുകളോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍, 7-ാം നമ്പറിനെ തന്റെ പ്രതിഭ കൊണ്ട് പത്തിനേക്കാളും വലുതാക്കിയ, ലോക ഫുട്‌ബോളിന്റെ നെറുകയില്‍ വിരാജിച്ച താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകിരീടം എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാത്ത സ്വപ്‌നം ബാക്കിയാക്കി, സ്‌പെയിനിനോടുള്ള തോല്‍വിക്ക് ശേഷം വികാരാധീനനായാണ് റൊണാള്‍ഡോ മൈതാനത്തു നിന്നും മടങ്ങിയത്.
മത്സരശേഷം റൊണാള്‍ഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് നൊമ്പരക്കാഴ്ചയായി. അവസാന ലോകകപ്പ് കളിച്ച റൊണാള്‍ഡോ കണ്ണീരോടെ മൈതാനം വിടുന്ന കാഴ്ച ഫുട്‌ബോള്‍ പ്രേമികളെയും നൊമ്പരത്തിലാഴ്ത്തി. അഞ്ച് ബലോന്‍ ദ് ഓര്‍, യൂറോ കപ്പ്, പ്രീമിയര്‍ലീഗിലും, ലാ ലിഗയിലും, ഇറ്റാലിയന്‍ ലീഗിലും, സൗദി പ്രോ ലീഗിലും വിസ്മയങ്ങള്‍ സൃഷ്ടിച്ച റോണോ. പക്ഷേ ലോകകിരീടം മാത്രം അകന്നു നിന്നു.
2006ല്‍ ജര്‍മനിയില്‍ തുടങ്ങി ആറു ലോകകപ്പുകളില്‍ പറങ്കിപ്പടയുടെ നട്ടെല്ലായി നിന്ന ആ ഏഴാം നമ്പര്‍ ജഴ്‌സിക്കാരന്‍, ഒരുപിടി റെക്കോര്‍ഡുകളോടെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും ബൂട്ടഴിക്കുന്നത്. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെയാണ് സിആര്‍7ന്റെ പടിയിറക്കം. ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മത്സരത്തിനു മുന്‍പു തന്നെ 41 കാരനായ റൊണാള്‍ഡോ പറഞ്ഞിരുന്നു.
തുടർച്ചയായ ആറു ലോകകപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ചരിത്രത്തിലെ ഏക പുരുഷ ഫുട്ബോൾ താരമാണ് റൊണാൾഡോ. ഈ ലോകകപ്പിൽ മൂന്നു ഗോളുകളാണ് റോണോ നേടിയത്. ആറു ലോകകപ്പുകളിൽനിന്ന് ആകെ 11 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഫുട്ബോളിന്റെ വിശ്വവേദിയിൽ ആ ഏഴാം നമ്പർ ജഴ്സിയുടെ യുഗത്തിന് പരിസമാപ്തി. എന്നാൽ കളിക്കളത്തിൽ സിആർ7 അവശേഷിപ്പിച്ച പോരാട്ടവീര്യവും റെക്കോർഡുകളും വരുംതലമുറയിലെ കായികപ്രേമികൾക്ക് എക്കാലവും ആവേശമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates