സാന്‍ ഫ്രാന്‍സിസ്‌ക്കോ: യൂറോപ്യന്‍ കരുത്തരായ തുര്‍ക്കിക്കെതിരെ കളിയുടെ 65ാം സെക്കന്‍ഡില്‍ തന്നെ ഗോളടിച്ച് നില ഭദ്രമാക്കി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഒരു താരത്തെ നഷ്ടമായി 10 പേരായി ചുരുങ്ങി. അടുത്ത പകുതിയുടെ 45 മിനിറ്റും കടും പ്രതിരോധം. തുര്‍ക്കിയുടെ വമ്പന്‍ ആക്രമണത്തെ പ്രതിരോധ കോട്ട പണിത് തടഞ്ഞ് പരാഗ്വെ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. തുടരെ രണ്ടാം മത്സരം തോറ്റ തുര്‍ക്കിയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച മട്ടുമായി.
33 തവണയാണ് തുര്‍ക്കി പരാഗ്വെ പോസ്റ്റ് ലക്ഷ്യമിട്ട് ആക്രമിച്ചത്. ആറ് ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളും. 638 പാസുകളും 78 ശതമാനം പന്തടക്കവും അവര്‍ക്കു തന്നെ. പക്ഷേ ഗോള്‍ മാത്രം നേടാനായില്ല.
മറുഭാഗത്ത് പരാഗ്വെ 6 തവണ മാത്രമാണ് തുര്‍ക്കി പോസ്റ്റിലേക്ക് പന്തെത്തിച്ചത്. അതില്‍ തന്നെ 2 തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തത്. പക്ഷേ അതിലൊന്ന് അവര്‍ ഗോളാക്കി. വെറും 22 ശതമാനം മാത്രമാണ് അവര്‍ പന്ത് കൈവശം വച്ചത്. നല്‍കിയത് വെറും 154 പാസുകളും.
കളി തുടങ്ങിയതിനു പിന്നാലെ തുര്‍ക്കി ഗോള്‍ മുഖത്തേക്ക് പരാഗ്വെ ഇരച്ചു കയറുകയായിരുന്നു. പാസ് ചെയ്തു കിട്ടിയ പന്ത് മത്യാസ് ഗലാര്‍സ് ബോക്‌സിനു പുറത്തു നിന്നു നെടനീളന്‍ ഷോട്ടിലൂടെ വലയുടെ ഇടത് മൂലയിലേക്ക് അടിച്ചു കയറ്റുമ്പോള്‍ സമയം ഒരു മിനിറ്റ് മാത്രമേ പിന്നിട്ടിരുന്നുള്ളു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളും നിലവില്‍ ഇതുതന്നെ.
കളി 45 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് പരാഗ്വെ താരം മിഗ്വേല്‍ അല്‍മിറോണ്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത്. തുര്‍ക്കി താരം മെര്‍ട് മുള്ളറുമായി തര്‍ക്കിക്കുന്നതിനിടെ താരം വായ പൊത്തി സംസാരിച്ചതാണ് വിനയായത്. കളത്തില്‍ താരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ വായ പൊത്തി സംസാരിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കി ചുവപ്പ് കാര്‍ഡ് നേരിട്ട് നല്‍കാമെന്ന പുതിയ നിയമം ഫിഫ ഈ ലോകകപ്പില്‍ നടപ്പാക്കിയിരുന്നു. ഈ നിയമത്തിന്റെ പേരില്‍ ആദ്യമായി ചുവപ്പ് കാര്‍ഡ് കിട്ടുന്ന താരമായും മിഗ്വേല്‍ മാറി. രണ്ടാം പകുതിയില്‍ പരാഗ്വെ 10 പോരായി കളിച്ചിട്ടും പക്ഷേ തുര്‍ക്കിക്ക് ഗോള്‍ കണ്ടെത്താന്‍ മാത്രം പക്ഷേ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates