അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി തന്റെ ഫുട്ബോൾ കരിയറിൽ ആദ്യമായി ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പ് സെമി ഫൈനലാണ് ക്ലാസിക്ക് പോരിന്റെ വേദി. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തെക്കുറിച്ച് ശ്രദ്ധേയ നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇതിഹാസ ഇംഗ്ലീഷ് താരം വെയ്ൻ റൂണി. സഹ താരമായി റൂണിയ്ക്കൊപ്പം കളിച്ചിട്ടുള്ള മൈക്ക റിച്ചാർഡും ശ്രദ്ധേയ ചില കാര്യങ്ങൾ പറയുന്നുണ്ട്. ബിബിസി സ്‌പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വെയ്ൻ റൂണിയും മൈക്ക് റിച്ചാർഡ്സും ശ്രദ്ധേയ നിരീക്ഷണങ്ങൾ പങ്കിട്ടത്.
മെസി പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിക്കാറില്ല എന്നത് അർജന്റീനയുടെ ഒരു ബലഹീനതയായി മാറാമെന്നും, ഇംഗ്ലണ്ട് അത് ബുദ്ധിപൂർവം ചൂഷണം ചെയ്യണമെന്നുമാണ് റൂണി അഭിപ്രായപ്പെടുന്നത്. മെസി കളികളിൽ പുലർത്തുന്ന മാരകമായ മികവിനെ റൂണി അങ്ങേയറ്റം പ്രശംസിക്കുന്നുമുണ്ട്.
'പ്രതിരോധത്തിന്റെ കാര്യത്തിൽ മെസി അർജന്റീനയുടെ ഒരു ബലഹീനതയായേക്കാം. അദ്ദേഹം പന്തിനായി പിന്നോട്ട് ഓടാറില്ല. എങ്കിലും ജൂഡ് ബെല്ലിങ്ഹാമിനെപ്പോലെ കളിയിലെ നിർണായക നിമിഷങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാൻ മെസിക്ക് സാധിക്കും. കളിയിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സമാനതകളില്ലാത്തതാണ്. ചില പ്രത്യേക നിമിഷങ്ങളിൽ അദ്ദേഹം പെട്ടെന്ന് ഉണർന്നു പ്രവർത്തിക്കുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. മെസിയെ മാർക്ക് ചെയ്യുക എന്നത് പൂർണമായ ഏകാഗ്രതയും കളിക്കാർ തമ്മിലുള്ള ആശയവിനിമയവും ആവശ്യപ്പെടുന്ന ഒന്നാണ്. സാധാരണയായി ഡിഫൻഡർമാർ നിൽക്കാത്ത പൊസിഷനുകളിലേക്ക് മാറിനിന്ന് മെസിയെ പൂട്ടാൻ സഹകളിക്കാരുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം'- റൂണി പറയുന്നു.
ഇംഗ്ലണ്ടിന്റെ വേഗം മെസിയുടെ മാന്ത്രികത
സാങ്കേതിക മികവുള്ള ഒട്ടനവധി കളിക്കാർ നിലവിൽ ഇംഗ്ലണ്ട് നിരയിലുണ്ട്. പ്രത്യേകിച്ച് ജൂഡ് ബെല്ലിങ്ഹാം തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നു. അതിനാൽ കളിയിലെ വേഗത കൊണ്ട് അർജന്റീനയെ മറികടക്കാൻ ഇംഗ്ലണ്ടിന് സാധിച്ചേക്കും. എന്നാൽ ശരിയായ സമയത്ത് കളിയിലേക്ക് തിരിച്ചെത്താൻ മെസിക്കുള്ള സവിശേഷമായ കഴിവിനെക്കുറിച്ച് ഹാരി കെയ്നും സംഘവും അതീവ ജാഗ്രത പുലർത്തണമെന്ന് മൈക്ക് റിച്ചാർഡ്‌സ് ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നൽകുന്നു.
'മെസിയെ മാർക്ക് ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം അദ്ദേഹം പ്രതിരോധത്തിലേക്ക് ഓടിയെത്താറില്ല. സാധാരണ ഗതിയിൽ ഒരു കളിക്കാരനും നിൽക്കാത്ത മൈതാനത്തെ വളരെ ചെറിയ ഇടങ്ങളിലാണ് അദ്ദേഹം നിലയുറപ്പിക്കുന്നത്.'
'കൃത്യമായ സമയങ്ങളിൽ അദ്ദേഹം കളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക തികവുള്ള കളിക്കാരനാണദ്ദേഹം. മൈതാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധവും മികച്ച ഷോട്ടുകൾ ഉതിർക്കാനുള്ള കഴിവും അതിശയകരമാണ്.'
'എല്ലാറ്റിനുമുപരി ജൂഡ് ബെല്ലിങ്ഹാമിനുള്ളതു പോലെയുള്ള ഓറ മെസിക്കുമുണ്ട്. ലോക ഫുട്ബോളിൽ മറ്റേതൊരു കളിക്കാരനേക്കാളും ഉയർന്ന തലത്തിലാണ് മെസിയുടെ മികവ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരം കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്'- മൈക്ക റിച്ചാർഡ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates