

മോണ്ടെവിഡിയോ: ഉറുഗ്വെ ദേശീയ ഫുട്ബോൾ ടീമിൽ പുതിയ അധ്യായത്തിന് തുടക്കമാകുന്നു. ഇതിഹാസ താരവും മുൻ നായകനുമായ ഡീഗോ ഫോർലാനെ പുതിയ പരിശീലകനായി നിയമിച്ചു. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പുറത്താകലോടെ ഇതിഹാസ പരിശീലകൻ മാഴ്സെലോ ബിയേൽസ രാജിവെച്ചതിനെത്തുടർന്നാണ് ഫോർലാൻ സ്ഥാനമേൽക്കുന്നത്. ഫോർലാനെ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായി നിയമിച്ചതായി ഉറുഗ്വെ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
47കാരനായ മുൻ സൂപ്പർ സ്ട്രൈക്കർ തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെയാണ് ഇപ്പോൾ അഭിമുഖീകരിക്കാൻ പോകുന്നത്. വലിയ പ്രതീക്ഷകളോടെ ലോകകപ്പിനെത്തി ഒടുവിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ പ്രകടനം നടത്തി മടങ്ങേണ്ടി വന്ന ഒരു ദേശീയ ടീമിനെ വീണ്ടെടുക്കുക എന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള ലക്ഷ്യം.
സ്പെയിൻ, കാബോ വെർദെ, സൗദി അറേബ്യ എന്നിവരുൾപ്പെട്ട ഗ്രൂപ്പിൽ കേവലം രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഉറുഗ്വെ ഇത്തവണ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ പോയ വൻ പരാജയത്തോടെയാണ് മാഴ്സെലോ ബിയേൽസയുടെ യുഗം അവസാനിച്ചത്. ലോകകപ്പിൽ നിന്നു പുറത്തായതിനു തൊട്ടുപിന്നാലെ അർജന്റീനക്കാരനായ ബിയേൽസ പടിയിറങ്ങുകയായിരുന്നു.
ഫോർലാന്റെ പ്രാഥമിക കരാർ 2027 മാർച്ച് വരെ ആയിരിക്കുമെന്ന് ഉറുഗ്വെ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും കരാർ നീട്ടണോ അതോ അടുത്ത ലോകകപ്പ് സൈക്കിളിലേക്ക് പുതിയൊരു പരിശീലകനെ കണ്ടെത്തണോ എന്ന് ഫെഡറേഷൻ തീരുമാനിക്കുക.
സീനിയർ ദേശീയ ടീമിനെ നയിക്കുന്നതിന് പുറമെ ഉറുഗ്വെയുടെ അണ്ടർ 20 ദേശീയ ടീമിന്റെ മുഖ്യപരിശീലകനായും ഫോർലാൻ തുടരും. രാജ്യത്തിന്റെ അടുത്ത തലമുറയിലെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായകമായ 2027ലെ സൗത്ത് അമേരിക്കൻ അണ്ടർ 20 ചാംപ്യൻഷിപ്പിൽ യുവനിരയെ അദ്ദേഹം നയിക്കും.
ലോകകപ്പ് ഹീറോയിൽ മുഖ്യ പരിശീലകനിലേക്ക്
ഫോർലാന്റെ ഈ നിയമനത്തിനു പിന്നിൽ വൈകാരികവും പ്രതീകാത്മകവുമായ പ്രാധാന്യമുണ്ട്. ഉറുഗ്വെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അദ്ദേഹം ആഗോള ഫുട്ബോളിന്റെ നെറുകയിലേക്ക് 'ലാ സെലെസ്റ്റെ'യെ തിരികെ കൊണ്ടുവന്ന സുവർണ തലമുറയുടെ പ്രധാന നട്ടെല്ലായിരുന്നു.
2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം ഒരു ഉറുഗ്വെ താരം ലോകകപ്പ് ചരിത്രത്തിൽ തന്നെ കാഴ്ചവെച്ച ഏറ്റവും മികച്ച ഒന്നായി ഇന്നും ഓർമിക്കപ്പെടുന്നു. അന്ന് ടൂർണമെന്റിലുടനീളം അഞ്ച് ഗോളുകൾ നേടുകയും ടീമിനെ ഒറ്റയ്ക്ക് വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഫോർലാൻ ഉറുഗ്വെയെ സെമിഫൈനൽ വരെയെത്തിച്ചു. അന്ന് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ക്ലബ് തലത്തിൽ മാഞ്ചസ്റ്റർ യുനറ്റഡ്, വിയ്യാറൽ, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്ത അദ്ദേഹം, തന്റെ ക്ലിനിക്കൽ ഫിനിഷിങ്, കരുത്തുറ്റ ഷോട്ടുകൾ, കളിയിലെ വൈദഗ്ധ്യം, നേതൃപാടവം എന്നിവ കൊണ്ട് ആ തലമുറയിലെ ഏറ്റവും മികച്ച ഫോർവേഡുമാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയ താരം കൂടിയാണ്.
പരിമിത പരിശീലക പരിചയവും വെല്ലുവിളികളും
ഒരു കളിക്കാരൻ എന്ന നിലയിൽ ഫോർലാന്റെ കരിയർ സമാനതകളില്ലാത്തതാണെങ്കിലും, ഒരു പരിശീലകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ബയോഡാറ്റ ഇപ്പോഴും ചെറുതാണ്. ഉറുഗ്വെയിലെ പ്രമുഖ ക്ലബായ പെനറോളിൽ 11 മത്സരങ്ങളിലും, സിഎ അഥീനാസിൽ 12 ഔദ്യോഗിക മത്സരങ്ങളിലും മാത്രമാണ് അദ്ദേഹം ഇതിനുമുൻപ് പരിശീലകനായി ഇരുന്നിട്ടുള്ളത്.
ലോകകപ്പിൽ മാഴ്സെലോ ബിയേൽസയ്ക്ക് കീഴിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടിയ ഒരു ടീമിന്റെ പോരാട്ടവീര്യം വീണ്ടെടുക്കുക എന്നതാവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ബിയേൽസയുടെ തനത് ശൈലിയായ കടുത്ത പ്രസിങും ആക്രമണ ഫുട്ബോളും ഈ ലോകകപ്പിൽ ചില നിമിഷങ്ങളിൽ മാത്രമാണ് കാണാനായത്. ഒപ്പം മുന്നേറ്റനിരയിലെ ക്ലിനിക്കൽ ഫിനിഷിങിന്റെ കുറവും പ്രതിരോധത്തിലെ ഗുരുതരമായ പിഴവുകളുമാണ് ഉറുഗ്വെയെ നേരത്തെ തന്നെ പുറത്താക്കിയത്.
ലോകകപ്പ് നിരാശയ്ക്കിടയിലും അന്താരാഷ്ട്ര തലത്തിൽ വലിയ പരിചയസമ്പത്തുള്ള ഒരു കൂട്ടം സീനിയർ കളിക്കാരും ഉയർന്നുവരുന്ന യുവപ്രതിഭകളും അടങ്ങുന്ന മികച്ചൊരു സ്ക്വാഡ് ഉറുഗ്വെയ്ക്കുണ്ട്. ഇവരെ കൃത്യമായി സമന്വയിപ്പിച്ച് ലോകകപ്പ് തോൽവിയിൽ തളർന്നു കിടക്കുന്ന ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാവും ഫോർലാന്റെ പ്രധാന ദൗത്യം.
കഠിനമായ പ്രതിസന്ധികളിൽ നിന്നും ശക്തമായി തിരിച്ചടിച്ച ചരിത്രമാണ് ഉറുഗ്വെയ്ക്കുള്ളത്. 1930, 1950 വർഷങ്ങളിലെ ലോകകപ്പ് ചാംപ്യൻമാരും 2010ലെ സെമി ഫൈനലിസ്റ്റുകളുമായ ലാ സെലെസ്റ്റെ തങ്ങളുടെ എക്കാലത്തെയും വലിയ ഐക്കണുകളിൽ ഒരാൾക്ക് കീഴിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. ലോക ഫുട്ബോളിലെ തങ്ങളുടെ പഴയ പ്രതാപവും സിംഹാസനവും തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates