Lionel Messi x
Fifa World Cup 2026

മെസി ഇനി പെനാൽറ്റി എടുക്കുമോ?

അർജന്റീന- സ്വിറ്റ്സർലൻഡ് ക്വാർട്ടർ പോരാട്ടം നാളെ രാവിലെ ഇന്ത്യൻ സമയം 6.30 മുതൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പെനാൽറ്റി കിക്ക് എടുക്കുന്നതിൽ സമീപ കാലത്ത് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അർജന്റീനയുടെ പ്രധാന പെനാൽറ്റി ടേക്കർ ലയണൽ മെസി തന്നെയെന്ന് പരിശീലകൻ ലയണൽ സ്കലോനി. ക്യാപ്റ്റൻ സ്വയം മാറിനിൽക്കാൻ തീരുമാനിക്കാത്ത പക്ഷം ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സ്വിറ്റ്‌സർലൻഡിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് സ്കലോനി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ഈജിപ്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ ഗോളിന് വഴിയൊരുക്കിയതും സമനില ഗോൾ നേടിയതും മെസിയായിരുന്നു. ഇതോടെ ഈ ടൂർണമെന്റിൽ 410 മിനിറ്റ് കളിയിൽ നിന്ന് 8 ഗോളുകളും ഒരു അസിസ്റ്റും 15 ഗോൾ അവസരങ്ങളും മെസി സൃഷ്ടിച്ചു കഴിഞ്ഞു. പെനാൽറ്റി പിഴവുകൾ മാറ്റിനിർത്തിയാൽ പോലും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെ അദ്ദേഹത്തിന്റെ കണക്കുകൾ അതിശയിപ്പിക്കുന്നതാണ്. 15 ഗോളുകൾ, 4 അസിസ്റ്റുകൾ, 36 ഗോൾ അവസരങ്ങൾ. കഴിഞ്ഞ ജൂൺ 24നു മെസിക്ക് 39 വയസ് തികഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയിൽ വലിയ കുറവൊന്നും സ്കലോനി കാണുന്നില്ല.

'ആദ്യമേ പറയട്ടെ ലിയോയ്ക്ക് താത്പര്യമുണ്ടെങ്കിൽ അദ്ദേഹം തന്നെ പെനാൽറ്റികൾ എടുക്കും. പെനാൽറ്റി എടുക്കാൻ കെൽപ്പുള്ള മറ്റ് കളിക്കാരും ടീമിലുണ്ട്. എന്നാൽ മെസിക്ക് എടുക്കണമെന്നുണ്ടെങ്കിൽ അദ്ദേഹം തന്നെ അത് ചെയ്യും.'

ഈ ലോകകപ്പിൽ ലഭിച്ച രണ്ട് പെനാൽറ്റി കിക്കുകളും ലക്ഷ്യത്തിലെത്തിക്കാൻ മെസിക്ക് കഴിഞ്ഞിരുന്നില്ല. 2022 ലോകകപ്പിന് ശേഷം ദേശീയ ടീമിനായി എടുത്ത അവസാന ഏഴ് പെനാൽറ്റികളിൽ നാലെണ്ണം മാത്രമാണ് താരത്തിന് ഗോളാക്കാൻ സാധിച്ചത്. എങ്കിലും മെസിയുടെ ഇതിഹാസ പദവിയും നിലവിലെ മികച്ച ഫോമും കണക്കിലെടുത്ത് തീരുമാനം പൂർണമായും അദ്ദേഹത്തിന് വിട്ടുനൽകുകയാണെന്നാണ് സ്കലോനി വ്യക്തമാക്കിയത്.

കളിക്കളത്തിൽ എവിടെ വേണമെങ്കിലും നീങ്ങി കളി മെനയാനുള്ള പൂർണ സ്വാതന്ത്ര്യം മെസിക്കുണ്ടെന്ന് സ്കലോനി വീണ്ടും ഓർമ്മിപ്പിച്ചു. പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ 3-2 ന് ജയിച്ച ആവേശകരമായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസി വലതു വിങ്ങിലേക്ക് മാറി കളി നിയന്ത്രിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

'സത്യത്തിൽ ഈ ദിവസങ്ങളിൽ അദ്ദേഹം കൂടുതൽ സമയവും മധ്യനിരയിലാണ് കളിക്കുന്നത്. എന്നാൽ ഞങ്ങളുടെ മുഴുവൻ ടീമും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചുറ്റും കളിക്കുന്നവർ മെസിയുടെ നീക്കങ്ങൾക്ക് അനുസരിച്ചാണ് കളിക്കുന്നത്. അത് തികച്ചും സ്വാഭാവികമാണ്. മത്സരത്തിന്റെ ഒഴുക്കിൽ അത് തനിയെ സംഭവിക്കുന്നതാണ്. ആ വശത്തുനിന്ന് മെസി വലിയ അപകടം സൃഷ്ടിക്കുന്നുണ്ടെന്ന് ടീം തിരിച്ചറിഞ്ഞു. പ്രത്യേകിച്ചും മൈതാനത്തിന്റെ മറുഭാഗത്തേക്ക് സഹതാരങ്ങൾക്ക് കൃത്യമായ പാസുകൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. അത് വളരെ വ്യക്തമായിരുന്നു എന്നാണ് എന്റെ വിശ്വാസം.'

'ലിയോ എപ്പോഴും ഓടാറുള്ള അത്രയും തന്നെയാണ് ഇപ്പോഴും ഓടുന്നത്. അദ്ദേഹം വല്ലാതെ കൂടുതലോ കുറവോ ഓടുന്നില്ല. വ്യത്യാസം എന്തെന്നാൽ ഇപ്പോൾ മെസി ചെയ്യുന്നതെല്ലാം മത്സരത്തിൽ കൂടുതൽ നിർണായകമായി മാറുന്നു 39ാം വയസിലും അദ്ദേഹം ഈ നിലവാരത്തിൽ കളിക്കുമെന്ന് പ്രതീക്ഷിക്കാത്ത അദ്ദേഹത്തെ കൃത്യമായി അറിയാത്ത ആളുകൾക്ക് ഒരുപക്ഷേ ഇത് അത്ഭുതമായിരിക്കാം. ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്. കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹം തന്നെയായിരിക്കും ഏറ്റവും മികച്ചത്. അതെന്റെ വിശ്വാസമാണ്. ഞാൻ മെസിയുടെ കോച്ച് ആയതുകൊണ്ടല്ല ഇത് പറയുന്നത്. ഉള്ളിൽ ആഗ്രഹമുള്ളിടത്തോളം കാലം അദ്ദേഹം ലോകത്തെ മികച്ചതായി തുടരും'- സ്കലോനി കൂട്ടിച്ചേർത്തു.

Scaloni says Lionel Messi remains first choice from the spot, praises his influence on the team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം'; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

വിഡി സതീശന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍; മുഖ്യമന്ത്രിയായ ശേഷം ആദ്യ ദര്‍ശനം - വിഡിയോ

മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തി; കളിയാക്കിയ ബ്രസീല്‍ ആരാധകനെ അര്‍ജന്റീന ആരാധകര്‍ തല്ലിക്കൊന്നു

കലാ-സാംസ്കാരിക ഗവേഷണത്തിന് കേന്ദ്ര സഹായം; 12 ലക്ഷം വരെ ഫെലോഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം

മൂക്കുത്തി മോഷ്ടിക്കാനെത്തി, പാലക്കാട് അരുംകൊല?; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി മൊഴി, അന്വേഷണം