

ഫിഫ ലോകകപ്പിൽ നിന്നു പോർച്ചുഗലിന്റെ വേദനാജനകമായ പുറത്താകലിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇൻ്റർനെറ്റിൽ വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായി. ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം, യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പ് ലോകകപ്പിനോളം തന്നെ വലിയതാണെന്ന് റൊണാൾഡോ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോർച്ചുഗൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കിരീടം നേടിയ യുവേഫ യൂറോ 2016ലെ വിജയത്തെ അനുസ്മരിച്ചുകൊണ്ട് 'ദശലക്ഷങ്ങളുടെ വിജയം' എന്ന് റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചത്.
യൂറോ കപ്പ് വിജയത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് റൊണാൾഡോ ഈ പോസ്റ്റ് പങ്കുവെച്ചതെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം ലോകകപ്പിൽ നിന്ന് പുറത്തായ പോർച്ചുഗലിന്റെ ആരാധകരിൽ വലിയൊരു വിഭാഗത്തിന് ഈ നടപടി ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. റൊണാൾഡോ ഇപ്പോഴും 'ഭൂതകാലത്തിലാണ് ജീവിക്കുന്നത്' എന്ന് പറഞ്ഞ് ചിലർ താരത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
വേൾഡ് കപ്പിൽ നിന്ന് പുറത്തായിട്ടും യൂറോ ട്രോഫിയുമായി ഒരു പോസ്റ്റിട്ടു. റൊണാൾഡോയ്ക്ക് എന്തൊരു അപകർഷതാബോധമാണ്. അദ്ദേഹത്തിന്റെ ആ ചെറിയ മനസിനെ ഓർത്ത് എനിക്ക് കഷ്ടം തോന്നുന്നു. എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. റൊണാൾഡോയ്ക്ക് ഒട്ടും നാണമില്ല. വേൾഡ് കപ്പിൽ നിന്ന് പുറത്തായിട്ടും അദ്ദേഹം 2016ലെ യൂറോ ട്രോഫിയുടെ ചിത്രമാണ് പോസ്റ്റ് ചെയ്യുന്നത്. മറ്റൊരാൾ കുറിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകകപ്പ് നേടാനാകാത്തതിന്റെ വിഷമം ഒരിക്കലും മാറില്ല. പോർച്ചുഗൽ സ്പെയിനിനോട് തോറ്റ് പുറത്താകുന്നു. തൊട്ടുപിന്നാലെ, ലോകകപ്പ് ജയിക്കുന്നതും യൂറോ കപ്പ് ജയിക്കുന്നതും ഒരുപോലെയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം പോർച്ചുഗലിന്റെ യൂറോ കപ്പ് വിജയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇടുന്നു. എന്ത് കഷ്ടമാണിത്! മറ്റൊരു ആരാധകൻ പൊട്ടിത്തെറിച്ചു.
കായിക താരങ്ങൾ തങ്ങളുടെ സുവർണകാലത്തെക്കുറിച്ചും മുൻകാല കിരീട നേട്ടങ്ങളെക്കുറിച്ചും ഓർമിക്കുന്നത് സാധാരണമാണ്. എന്നാൽ റൊണാൾഡോ ഈ പോസ്റ്റ് പങ്കുവെച്ച സമയമാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരയാക്കിയത്. ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്‌പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിന് തൊട്ടുപിന്നാലെ യൂറോ ചാംപ്യൻഷിപ്പ് ലോകകപ്പിനോളം തന്നെ വലുതാണെന്ന് റൊണാൾഡോ അവകാശപ്പെട്ടിരുന്നു.
'ഞാൻ പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുൻപ് പോർച്ചുഗൽ ഒരൊറ്റ കിരീടം പോലും നേടിയിട്ടില്ല. ദേശീയ ടീം നേടിയതിൽ വച്ച് ഏറ്റവും വലിയ കിരീടം 2016ലെ യൂറോപ്യൻ ചാംപ്യൻഷിപ്പാണ്. സത്യസന്ധമായി പറഞ്ഞാൽ അത് എനിക്ക് ഒരു ലോകകപ്പിനോളം തന്നെ പ്രാധാന്യമുള്ളതാണ്.'
യുവേഫ യൂറോ 2016 കിരീടത്തിലേക്കും ചരിത്രത്തിലെ ആദ്യത്തെ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും പോർച്ചുഗലിനെ നയിച്ച റൊണാൾഡോ തന്നെയാണ് ഇപ്പോഴും രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതുമായ താരം. ഇത്തവണ ലോകകപ്പ് കിരീടം ഉയർത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായിരുന്നു പോർച്ചുഗൽ. എന്നാൽ പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ട് അവർ ഒരിക്കൽ കൂടി നിരാശയോടെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചു.
സ്‌പെയിനുമായുള്ള മത്സരത്തിന് മുന്നോടിയായി തന്നെ ഇത് തന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സ്പെയിന്റെ മികേൽ മെറിനോ നേടിയ ഗോളും, റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ഉൾപ്പെടെയുള്ള പോർച്ചുഗൽ താരങ്ങൾ വരുത്തിയ നിരവധി ഗോൾ അവസരങ്ങളുടെ നഷ്ടവും പോർച്ചുഗലിന് വീണ്ടും തിരിച്ചടിയായി. ഒടുവിൽ കടുത്ത വേദനയോടെയും കണ്ണീരോടെയുമാണ് ഇതിഹാസ സ്ട്രൈക്കർ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയോട് വിട പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates