ലോക ക്രിക്കറ്റ് ചരിത്രത്തിലെ വിപ്ലവകരമായ ഒരു നീക്കമായിരുന്നു ഐസിസി 2007ൽ പുരുഷന്മാരുടെ ടി20 ലോകകപ്പ് സംഘടിപ്പിക്കാനുള്ള നീക്കം. ആദ്യ ടൂർണമെന്റിന്റെ ഫൈനലിൽ മലയാളി താരം ശ്രീശാന്ത് പാകിസ്ഥാൻ താരം മിസ്ബാ ഉൾ ഹഖിനെ ക്യാച്ചിലൂടെ പുറത്താക്കി കന്നി കീരീടം ഇന്ത്യയ്ക്ക് നേടി നൽകിയ ആ നിമിഷം ആരാധകരെ സംബന്ധിച്ച് മറക്കാൻ കഴിയുന്ന ഒന്നല്ല. ആ ഇന്ത്യ–പാകിസ്ഥാൻ ഫൈനൽ പോരാട്ടം ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തിയതോടെ ടി20 ക്രിക്കറ്റിന് വലിയ സ്വീകാര്യത ലഭിക്കാൻ തുടങ്ങി.
12 ടീമുകൾ പങ്കെടുത്ത ആദ്യ ടൂർണമെന്റിൽ നിന്നും ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന പത്താമത് പതിപ്പിലേക്ക് എത്തുമ്പോൾ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 20 ആയി ഉയർന്നു. ഇതുവരെ ആറു വ്യത്യസ്ത ടീമുകൾ കിരീടം സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ എന്നിവരാണ് രണ്ട് തവണ കിരീടം ഉയർത്തിയ ഏക ടീമുകൾ. ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കഴിഞ്ഞ പത്ത് വർഷത്തെ ടി20 ലോകകപ്പിലെ ചരിത്രത്തിലേക്ക് ഒന്ന് പോയി വരാം.
പുതിയ പ്രേക്ഷകരെ ക്രിക്കറ്റിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ടി20 ക്രിക്കറ്റ് രൂപം കൊണ്ടത്. 2003ൽ ഇംഗ്ലണ്ടിൽ പ്രൊഫഷണൽ തലത്തിൽ അവതരിപ്പിച്ച ഈ ഫോർമാറ്റ് വളരെ വേഗം ലോകമെമ്പാടും ശ്രദ്ധ നേടി. 2007ൽ ടി20 ലോകകപ്പ് ആരംഭിച്ചതോടെ ഈ ഫോർമാറ്റിന്റെ സാധ്യതകൾ മറ്റൊരു തലത്തിലേക്ക് ഉയർന്നു. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ ടൂർണമെന്റിന്റെ ആദ്യ പന്തിൽ തന്നെ ഫോർ അടിച്ചു ചരിത്രത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തി.
ഒരുപാട് നല്ല ഓർമകളാണ് 2007ലെ ടൂർണമെന്റിൽ ഉടനീളം ഉണ്ടായിരുന്നത്. ബൗൾ-ഔട്ട് വഴി വിജയിയെ തീരുമാനിച്ച ഇന്ത്യ–പാകിസ്ഥാൻ മത്സരം, ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗിന്റെ ഒരു ഓവറിലെ ആറു സിക്സുകൾ അങ്ങനെ പലതും ആരാധകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ട്. ഫൈനലിൽ മിസ്ബാഹ്-ഉൽ-ഹഖിന്റെ വിക്കറ്റോടെ ഇന്ത്യൻ നേടിയ ആദ്യ ടി20 ലോകകപ്പിൽ ഇന്ത്യ ആദ്യ ചാമ്പ്യന്മാരായി കിരീടം ഉയർത്തി.
ആദ്യ ടൂർണമെന്റിന്റെ ഫൈനലിൽ തോൽവി അറിഞ്ഞ പാകിസ്ഥാൻ തളർന്നില്ല. രണ്ടാം പതിപ്പിൽ അവർ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയുടെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ കപ്പ് നേടാൻ സഹായിച്ചത് എന്ന് സംശയം കൂടാതെ പറയാം. ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാണ് കപ്പ് ഉയർത്തി. ആതിഥേയരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് നെതർലൻഡ്സ് നേടിയ വിജയം രണ്ടാം പതിപ്പിലെ വൻ അട്ടിമറികളിൽ ഒന്നായിരുന്നു.
നെതർലൻഡ്സിനോട് തോറ്റ ക്ഷീണം മറക്കാൻ രണ്ടും കൽപ്പിച്ചാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പിലെ മൂന്നാം പതിപ്പിൽ ജേഴ്സിയണിഞ്ഞത്. ആറ് ഇന്നിംഗ്സുകളിൽ 248 റൺസ് നേടിയ കെവിൻ പീറ്റേഴ്സണിന്റെ കരുത്തുറ്റ പോരാട്ട മികവിൽ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തി. ടി20 ലോകകപ്പിലെ മൂന്നാം പതിപ്പിൽ അവർ ആദ്യ കിരീടം സ്വന്തമാക്കി.
ടി20 ലോകകപ്പിലെ നാലാം സീസണിൽ വെസ്റ്റ് ഇൻഡീസിന്റെ തിരിച്ചു വരവായിരുന്നു ക്രിക്കറ്റ് ആരാധകർ കണ്ടത്. ആതിഥേയരായ ശ്രീലങ്കയെ 36 റൺസിന് പരാജയപ്പെടുത്തി അവർ കീരിടത്തിൽ മുത്തമിട്ടു. ഫൈനലിൽ മാർലൻ സാംവൽസ് നേടിയ 78 റൺസും സുനിൽ നരൈൻ വീഴ്ത്തിയ 3 വിക്കറ്റുമാണ് ശ്രീലങ്കയെ തകർക്കാൻ സഹായിച്ചത്.
2014ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്റിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിലായിരുന്നു ഫൈനൽ മത്സരം. കരുത്തുറ്റ ശ്രീലങ്കൻ പടയ്ക്കെതിരെ ഇന്ത്യ പൊരുതി നോക്കിയെങ്കിലും വിജയം ശ്രീലങ്കയ്ക്ക് ഒപ്പമായിരുന്നു. മുൻ ചാമ്പ്യന്മാരായ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ആദ്യമായി പുരുഷന്മാരുടെ ടി20 ലോകകപ്പ് കിരീടം നേടി. ഈ വിജയത്തോടെ ശ്രീലങ്കൻ ഇതിഹാസ താരങ്ങളായ കുമാർ സംഗക്കാരയും മഹേള ജയവർധനെയും അവരുടെ ടി20 ക്രിക്കറ്റിലെ വിടവാങ്ങലും പ്രഖ്യാപിച്ചു.
ടി20 ലോകകപ്പിലെ നാലാം സീസണിലെ വിജയത്തിന് ശേഷം ഈ ഫോർമാറ്റിൽ ഫേവറേറ്റുകളായി വെസ്റ്റ് ഇൻഡീസ് മാറിയിരുന്നു. ആറാം സീസണിലും തങ്ങളുടെ കരുത്ത് എന്താണെന്ന് ലോകത്തെ കാണിക്കുന്ന പ്രകടനമാണ് അവർ പുറത്തെടുത്തത്.
സെമിഫൈനലിൽ ആതിഥേയരായ ഇന്ത്യയെ തോൽപ്പിച്ച ശേഷം കൊൽക്കത്തയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഇൻഡീസ് കപ്പ് ഉയത്തിയത്. ബെൻ സ്റ്റോക്സിനെതിരെ അവസാന ഓവറിൽ കാർലോസ് ബ്രാത്ത്‌വെയ്റ്റ് അടിച്ച നാല് തുടർച്ചയായ സിക്സുകൾ ആരാധകരുടെ ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ട്.
2016ൽ വെസ്റ്റ് ഇൻഡീസ് രണ്ടാമതും കിരീടം സ്വന്തമാക്കിയപ്പോൾ ഒരു റെക്കോർഡും കൂടി അവർ സ്വന്തമാക്കി, ഒന്നിലധികം തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ്.
2021ൽ യുഎഇയിലും ഒമാനിലുമായി നടന്ന ടൂർണമെന്റിലാണ് ക്രിക്കറ്റ് ലോകത്തെ കരുത്തന്മാരായ ഓസ്ട്രേലിയയ്ക്ക് കിരീടം നേടാനായത്. ഫൈനലിൽ ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. ഡേവിഡ് വാർണറും മിച്ചൽ മാർഷും ഫൈനലിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ടീമിനെ അന്ന് വിജയതീരത്ത് എത്തിച്ചത്.
2022ൽ ടി20 ലോകകപ്പിലെ എട്ടാം പതിപ്പില്‍ ഇംഗ്ലണ്ട് വീണ്ടും ചരിത്രം കുറിച്ചു. പുരുഷന്മാരുടെ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ഒരേസമയം സ്വന്തമാക്കുന്ന ടീമായി അവർ മാറി. ഫൈനലിലും ടൂർണമെന്റിലുമുള്ള മികച്ച താരമായി സാം കറൻ തെരഞ്ഞെടുക്കപ്പെട്ടു.
2024ലെ പുരുഷന്മാരുടെ ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ആണ് സംഘടിപ്പിച്ചത്. ഈ പതിപ്പിൽ, ഇന്ത്യ 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കിരീടം തിരിച്ചുപിടിച്ചു. സൂര്യകുമാർ യാദവിന്റെ ക്യാച്ചും രോ- കോ കോമ്പോഴുമൊക്കെയാണ് കപ്പ് വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ചത്. 20 ടീമുകൾ പങ്കെടുത്ത 2024 പതിപ്പിൽ കാനഡയും ഉഗാണ്ടയും ആദ്യമായി ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പാകിസ്ഥാനെ തോൽപ്പിച്ച് സൂപ്പർ എട്ടിലേക്ക് കടന്ന യു എസിന്റെ അട്ടിമറി വിജയവും ഈ സീസണിൽ കണ്ടതാണ്.
ഫൈനലിൽ വിരാട് കോഹ്‌ലിയുടെ 76 റൺസും ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ബൗളിങ് ആക്രമണവും കൂടി ചേർന്നപ്പോൾ ഇന്ത്യ ഏഴ് റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി.
2026ൽ ടി20 ലോകകപ്പ് പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ ഇറ്റലി ആദ്യമായി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ പിന്മാറ്റത്തിലൂടെ ടൂർണമെന്റിൽ പങ്കെടുക്കാൻ നെതർലൻഡ്‌സിന് ലഭിച്ച അവസരമൊക്കെ ഈ സീസൺ കൂടുതൽ ആവേശത്തിലാകും. ടി20 ലോകകപ്പിന്റെ പത്താം എഡിഷനിൽ ആരാകും കപ്പ് ഉയർത്തുക എന്നറിയാൻ മാർച്ച് 8 വരെയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates