ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാക് ക്രിക്കറ്റ് തലപ്പത്ത് അവസാനിക്കുന്നില്ല. ടീമിന്റെ മങ്ങിയ പ്രകടനത്തിന്റെ പേരില്‍ പാക് സെലക്ഷന്‍ പാനൽ അംഗമെന്ന നിലയിലുള്ള സ്ഥാനം രാജിവച്ച് മുന്‍ അന്താരാഷ്ട്ര അംപയര്‍ അലീം ദാര്‍.
മോശം പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല രാജി. മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്റെ ടീം തെരഞ്ഞെടുപ്പിലെ അമിതാധികാര പ്രയോഗങ്ങളിലുള്ള വിയോജിപ്പും രേഖപ്പെടുത്തിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കോച്ചിന്റെ ഈ അമിതാധികാര പ്രവണതയ്‌ക്കെതിരെപാനലിലെ സഹ അംഗവും മുന്‍ താരവുമായ അക്വിബ് ജാവേദ് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും അദ്ദേഹം ഉര്‍ത്തി.
2024 ഒക്ടോബറിലാണ് അലീം ദാര്‍ പാക് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകുന്നത്. പാക് ടീമിന്റെ ലോകകപ്പില്‍ നിന്നുള്ള പുറത്താകലിനു ശേഷം പാക് ക്രിക്കറ്റ് തലപ്പത്ത് നടക്കുന്ന ആദ്യ രാജി കൂടിയാണിത്.
സെലക്ഷന്‍ കമ്മിറ്റിയില്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് സമയത്തു തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അലീം ദാറിനെ ചൊടിപ്പിച്ചിരുന്നു. ഇരുവരേയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അലീം ദാര്‍ സ്വീകരിച്ചത്. ലോകകപ്പ് തുടങ്ങും മുന്‍പ് വരെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നടത്തിയ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു.
എന്നാല്‍ അതൊന്നും വകവയ്ക്കാതെ മൈക്ക് ഹെസ്സന്‍ ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ അധികാര വിനിയോഗങ്ങളില്‍ അലീം ദാര്‍ അതൃപ്തനായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ച പ്രധാന സംഭവം.
ലോകകപ്പിന്റെ സെമി കാണാതെ പുറത്തായതിനു പിന്നാലെ പിസിബി പാക് താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് പിഴ ശിക്ഷ ചുമത്തിയെന്ന വാര്‍ത്തകളാണ് വന്നത്. മോശം പ്രകടനത്തിന്റെ പേരില്‍ ടീം അംഗങ്ങളില്‍ നിന്നു ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.
പിഴയ്‌ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികള്‍ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയും ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തി വിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates