കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ തളർച്ചയിലാണെന്ന വാദങ്ങളെ തള്ളി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. മുതിർന്ന നിരവധി താരങ്ങളുടെ വിരമിക്കലിനു ശേഷമുള്ള പരിവർത്തന ഘട്ടത്തിലൂടെയാണ് ടീം കടന്നു പോകുന്നതെന്നും സമീപ കാലത്തെ ഫലങ്ങളെ ആ നിലയിൽ വേണം കാണാനെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ 165 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ 2 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 23 മുതൽ 27 വരെ കൊളംബോയിൽ അരങ്ങേറും. ഈ മത്സരത്തിനു മുന്നോടിയായാണ് ഗംഭീർ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.
'റാങ്കിങിന് വലിയ പ്രസക്തിയില്ല. ടീം ബുദ്ധിമുട്ടുന്നുമില്ല. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ടീം മികച്ച രീതിയിലുള്ള ടെസ്റ്റ് ക്രിക്കറ്റാണ് കളിക്കുന്നത്. വിമർശനങ്ങളെ ആര് ശ്രദ്ധിക്കുന്നു. എന്റെ ജോലി ടീമിനു ട്രോഫികൾ സമ്മാനിക്കുക എന്നതാണ്. ഞാൻ അതിൽ മാത്രമാണ് വിശ്വസിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതാണ് ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ലൈക്കുകളെക്കുറിച്ചോ കാഴ്ചക്കാരെക്കുറിച്ചോ ഞാൻ ആകുലപ്പെടുന്നില്ല.'
'ക്രിക്കറ്റിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. നമ്മൾ കളിക്കാരെ പിന്തുണയ്ക്കുകയും അവർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും വേണം. അത് ഒന്നോ രണ്ടോ മത്സരങ്ങളുടെ പ്രകടനം മാത്രം കണക്കിൽ എടുത്ത് ആകരുത്. 20 വിക്കറ്റുകൾ നേടിത്തരാൻ കഴിയുന്ന മികച്ച ബൗളിങ് നിരയെ കളത്തിലിറക്കാൻ ടീം ശ്രമിക്കും.'
'മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളാണ് ടീമിനു അനുയോജ്യം. കുറഞ്ഞ സമയം കൊണ്ട് മത്സരങ്ങൾ ക്രമീകരിക്കുന്നത് കുഴപ്പമില്ല. ശരീരത്തെ എങ്ങനെ സംരക്ഷിക്കാമെന്നും ആരോഗ്യം വീണ്ടെടുക്കാമെന്നും ഞങ്ങൾക്ക് ധാരണയുണ്ട്. ഓപ്ഷണൽ പ്രാക്ടീസുകൾ നൽകുകയും ബൗളർമാർക്ക് വിശ്രമം അനുവദിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ടെസ്റ്റുകളും പരമ്പരയാണ് ഉചിതം എന്നാണ് ഞാൻ കരുതുന്നത്. ആദ്യ ടെസ്റ്റ് നഷ്ടപ്പെടുന്ന ടീമിനു തിരിച്ചു വരാൻ കഴിയില്ല 2 ടെസ്റ്റ് മാത്രമാകുമ്പോൾ. അവർക്ക് പരമാവധി സമനില മാത്രമേ കിട്ടു'- ഗംഭീർ വ്യക്തമാക്കി.
ഗംഭീർ മുഖ്യ പരിശീലകനായ ശേഷം ഇന്ത്യ വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ടെസ്റ്റിൽ അമ്പേ പരാജയമായതോടെയാണ് വലിയ രീതിയിൽ വിമർശനമുയർന്നത്. 2025ലെ ചാംപ്യൻസ് ട്രോഫി, പിന്നാലെ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കി. എന്നാൽ ടെസ്റ്റിലെ പ്രകടനത്തിൽ നിരന്തരം വിമർശനം കേൾക്കുന്നു. ടെസ്റ്റ് മത്സരങ്ങൾക്ക് മാത്രമായി മറ്റൊരു പരിശീലകൻ എന്ന ആശയവും ചില മുൻ താരങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഗംഭീർ വന്നതിനു പിന്നാലെയാണ് രോഹിത് ശർമ, വിരാട് കോഹ്‍ലി, ആർ അശ്വിൻ എന്നിവർ വിരമിച്ചത്. നാട്ടിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരേയും ഓസ്ട്രേലിയയിൽ അവർക്കെതിരേയും ഇന്ത്യ മോശം പ്രകടനമാണ് നടത്തിയത്. 2025ൽ ന്യൂസിലൻഡിനോട് 3-0ത്തിനും ദക്ഷിണാഫ്രിക്കയോട് 2-0ത്തിനുമാണ് ഇന്ത്യ പരമ്പര തോറ്റത്. നാട്ടിൽ രണ്ട് ടെസ്റ്റ് പരമ്പരകളിൽ വൈറ്റ്‍വാഷ് നേരിടേണ്ടി വന്ന ഏക ഇന്ത്യൻ കോച്ചും ഗംഭീറാണ്. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ പരമ്പര സമനിലയിലാക്കി.
നിലവിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ 10 ടെസ്റ്റ് കളിച്ച ഇന്ത്യ 5 വിജയങ്ങളുമായി അഞ്ചാമതാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് ആദ്യ നാല് സ്ഥാനത്ത്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് റാങ്കിങിൽ ഇന്ത്യക്ക് നില മെച്ചപ്പെടുത്താം. ഫൈനൽ സ്വപ്നം സജീവമാക്കി നിർത്താനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates