അഹമ്മദാബാദ്: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി. 169 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹൈദരാബാദിന് 14.5 ഓവറിൽ 86 റൺസ് നേടാനേ കഴിഞ്ഞുള്ളു. 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ഗുജറാത്തിന്റെ കഗിസോ റബാഡയാണ് കളിയിലെ താരം.
ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് സായ് സുദര്‍ശന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.
വാഷിങ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
169 റൺസ് എന്ന ലക്ഷ്യം അനായാസം മറികടക്കാമെന്ന സൺറൈസേഴ്സിന്റെ ആത്മവിശ്വാസം തകർക്കുന്ന പ്രകടനമാണ് ഗുജറാത്ത് ബൗളർമാർ പുറത്തെടുത്തത്. 19 റൺസ് നേടിയ പാറ്റ് കമ്മിൻസ് ഒഴികെ ആർക്കും ഹൈദരാബാദ് ബാറ്റിങ് നിരയിൽ തിളങ്ങാൻ ആയില്ല. കഗിസോ റബാഡ, ജാസന്‍ ഹോള്‍ഡര്‍ എന്നിവർ ഗുജറാത്തിനായി മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും സിറാജ്,റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി ഹൈദരാബാദിന്റെ പതനം പൂർത്തിയാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates