മുംബൈ: ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായതും വിവാദങ്ങൾക്ക് വഴിവച്ചതുമായ സംഭവമാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് മലയാളി പേസറും മുൻ ഇന്ത്യൻ താരവുമായ എസ് ശ്രീശാന്തിനെ പരസ്യമായി തല്ലിയത്. ഐപിഎൽ പോരാട്ടത്തിനിടെയുണ്ടായ ഈ സ്ലാപ് ഗേറ്റ് വിവാദം സമീപകാലത്ത് വീണ്ടും കുത്തിപ്പൊങ്ങിയിരുന്നു.
ഇപ്പോഴിതാ വീണ്ടുമൊരിക്കൽ കൂടി ആ വിവാദം എയറിൽ വരികയാണ്. അന്നത്തെ കണക്ക് താൻ ബോക്സിങ് റിങിൽ തീർക്കാൻ ഒരുക്കമാണെന്നു ശ്രീശാന്ത് ഹർഭജനെ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളിക്ക് പക്ഷേ ഹർഭജൻ സിങ് സമവായത്തിന്റെ പാതയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് മറ്റൊരു കൗതുകം. പഴയ കാര്യങ്ങൾ മറന്ന് മുന്നോട്ടു പോകാൻ താൻ തയ്യാറാണെന്നും ഒരുമിച്ച് ഒരു മുറിയിൽ സമയം ചെലവിട്ട് സംസാരിച്ച് പരിഹരിക്കാം എന്നുമാണ് ഹർഭജൻ പറയുന്നത്.
പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ സമവായ വഴി സ്വീകരിച്ച് പ്രതികരിച്ചത്. ഒരു മുറിയിൽ താമസിച്ചാൽ തീരുന്ന തെറ്റിദ്ധാരണകൾ മാത്രമാണ് തങ്ങൾക്കിടയിൽ എന്നാണ് ഹർഭജൻ പറയുന്നത്.
'ഞങ്ങൾ ഇരുവരും ഒരേ മുറിയിലാണെങ്കിൽ കാര്യങ്ങൾ വലിയൊരു പരിധി വരെ പരിഹരിക്കപ്പെടും. ആ കാഴ്ചപ്പാടിലാണ് ഞാൻ കാണുന്നത്. നിങ്ങൾക്ക് അദ്ദേഹത്തെ എന്റെ റൂംമേറ്റ് ആക്കാം. എനിക്ക് യാതൊരു പ്രശ്നവുമില്ല'- ഹർഭജൻ സിങ് വ്യക്തമാക്കി.
ബോക്സിങ് വെല്ലുവിളി
ഹർഭജനും താനും ബോക്സിങ് ഗ്ലൗസ് ധരിച്ചു നിൽക്കുന്ന പഴയൊരു ചിത്രം കാണിച്ചാണ് ശ്രീശാന്തിന്റെ പുതിയ വെല്ലുവിളി. തന്നെ റിങിൽ നേരിടാൻ ഹർഭജനു ധൈര്യമുണ്ടോ എന്നാണ് ശ്രീശാന്തിന്റെ പരസ്യമായ ചോദ്യം.
'ഇതേ രംഗം ശരിക്കും കാണിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോടു ചോദിക്കുന്നു. എന്നോടൊപ്പം റിങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ. ഗ്ലൗസ് ധരിച്ച് റിങിലേക്ക് വരാമോ. ഇത് അഭിനയമല്ല. ഞാൻ ചിരിക്കുകയാണ്. നിങ്ങൾക്ക് ചിരിക്കാൻ പോലും കഴിയുന്നില്ല. നിങ്ങൾ എന്ത് ചെയ്യുമെന്നു നോക്കട്ടെ. നമുക്ക് കാണാം. ഇതൊരു പരസ്യമായ വെല്ലുവിളി തന്നെയാണ്'- ശ്രീശാന്ത് വ്യക്തമാക്കി.
സ്ലാപ് ഗേറ്റ്
2008ലെ പ്രഥമ ഐപിഎൽ സീസണിൽ നടന്ന കിങ്സ് ഇലവൻ പഞ്ചാബ് (ഇന്ന് പഞ്ചാബ് കിങ്സ്), മുംബൈ ഇന്ത്യൻസ് മത്സര ശേഷമാണ് വിവാദ സംഭവം. മത്സര ശേഷം ഇരു ടീമുകളിലേയും താരങ്ങൾ ഗ്രൗണ്ടിൽ നിൽക്കെയാണ് പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിനെ മുംബൈ താരമായ ഹർഭജൻ തല്ലിയത്. ശ്രീശാന്തിന്റെ മുഖത്താണ് ഹർഭജൻ തല്ലിയത്. അന്ന് ശ്രീശാന്ത് കരയുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തിനു പിന്നാലെ ഹർഭജൻ സിങിനു 11 മത്സരങ്ങളിൽ വിലക്കും കനത്ത പിഴയും ശിക്ഷയും കിട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates