ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ഗുസ്തി താരങ്ങൾ. ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി സാക്ഷി മാലിക് രംഗത്തെത്തി. ഒളിംപിക്സ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ നേടിയ താരവുമാണ് സാക്ഷി.
സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് പ്രതിഷേധവുമായി സാക്ഷി, വിനേഷ് ഫോഗട്, ബജ്‌റംഗ് പുനിയ എന്നിവർ മാധ്യമങ്ങളെ കണ്ടത്. അതിനിടെയാണ് സാക്ഷിയുടെ പ്രഖ്യാപനം.
മുൻ ഗുസ്തി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നൽകി പ്രതിഷേധവുമായി രംഗത്തെത്തിയ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട് എന്നിവരാണ് ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെ പത്രസമ്മേളനം നടത്തിയത്. അതിനിടെയാണ് സാക്ഷിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഷൂ എടുത്തുയർത്തിയാണ് താരം ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് ഷൂ ഉപേക്ഷിച്ചാണ് വാർത്താ സമ്മേളനത്തിൽ നിന്നു മടങ്ങിയത്.
ബ്രിജ് ഭൂഷൻ ശരൺ സിങ്ങുമായി ബന്ധമുള്ള ആരും ഫെഡറേഷനിലേക്ക് വരില്ലെന്ന് കായിക മന്ത്രി രേഖാമൂലം പറഞ്ഞിരുന്നു. എന്നാൽ വനിതാ താരങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. ഇനി ജുഡീഷ്യറിയിൽ മാത്രമാണ് വിശ്വാസമെന്നും ചിലപ്പോൾ പോരാട്ടം തലമുറകൾ തുടരേണ്ടി വരുമെന്നും താരം പ്രതികരിച്ചു.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ് ഇന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ബ്രിജ് ഭൂഷന്റെ പാനലിനു തന്നെയാണ് തെരഞ്ഞെടുപ്പില്‍ ആധിപത്യം.
ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയായിരുന്നു. അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 40 വോട്ടുകളാണ് സഞ്ജയ് സിങ് നേടിയത്. യുപി ഗുസ്തി അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ദീര്‍ഘ നാളായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സഞ്ജയ് സിങ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates