കൊളംബോ: ഐസിസി വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരായ പോരില്‍ ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു. ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നിലവില്‍ 5 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ഗ്രൗണ്ടില്‍ ചെറു പ്രാണികള്‍ നിറഞ്ഞത് കളി ഇടയ്ക്ക് നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കി. പ്രാണികളെ തുരത്തിയ ശേഷം 15 മിനിറ്റുകള്‍ കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. ഇന്ത്യ 35 ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്. 7 റൺസുമായി ദീപ്തി ശർമയും 3 റൺസുമായി സ്നേഹ് റാണയുമാണ് ക്രീസിൽ.
ഹര്‍ലീന്‍ ഡിയോളിനു അര്‍ധ സെഞ്ച്വറി 4 റണ്‍സ് അകലെ നഷ്ടമായി. 65 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം ഹര്‍ലീന്‍ 46 റണ്‍സെടുത്തു. താരത്തെ റമീന്‍ ഷമീമാണ് മടക്കിയത്.
മത്സരം വീണ്ടും തുടങ്ങിയതിനു പിന്നാലെ അഞ്ചാം വിക്കറ്റായി ജെമിമ റോഡ്രിഗസും പുറത്തായി. താരം 37 പന്തില്‍ 5 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു. നസ്‌റ സന്ധുവാണ് ജെമിമയെ വിക്കറ്റിനു മുന്നില്‍ കുരുക്കി മടക്കിയത്.
നേരത്തെ സ്മൃതി മന്ധാന- പ്രതിക റാവല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ സ്മൃതിയെ മടക്കിയാണ് പാകിസ്ഥാന്‍ കൂട്ടുകെട്ട് പൊളിച്ചത്. സ്മൃതി 32 പന്തില്‍ 4 ഫോറുകള്‍ സഹിതം 23 റണ്‍സുമായി മടങ്ങി. പാക് ക്യാപ്റ്റന്‍ ഫാത്തിമ സന സ്മൃതിയ എല്‍ബിഡബ്ല്യു കുരുക്കില്‍പ്പെടുത്തി.
സ്‌കോര്‍ 67ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. പ്രതിക റാവലാണ് മടങ്ങിയത്. താരം 37 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 31 റണ്‍സെടുത്തു. സാദിയ ഇഖ്ബാല്‍ ഇന്ത്യന്‍ ഓപ്പണറെ ക്ലീന്‍ ബൗള്‍ഡാക്കി.
മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് കൂടാരം കയറിയത്. താരം 19 റണ്‍സെടുത്തു. ഡിയാന ബയ്ഗിനാണ് വിക്കറ്റ് വീഴ്ത്തിയത്.
പുരുഷ പോരാട്ടത്തിലെന്ന പോലെ വനിതാ ക്യാപ്റ്റന്‍മാരും പരസ്പരം കൈ കൊടുത്തില്ല. ഇന്ത്യ അമന്‍ജോത് കൗറിനു പകരം രേണുക സിങിനെ ഉള്‍പ്പെടുത്തിയാണ് ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ തുടക്കം തന്നെ പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ നില്‍ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates