മുസ്തഫിസുർ റഹ്മാൻ ICC x
Sports

ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കുമോ? അവസാന ശ്രമത്തിന് ഐസിസി

ബംഗ്ലാദേശിലെത്തി ബോര്‍ഡ് അംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി നേരിട്ടെത്തി ചര്‍ച്ച ചെയ്യാനുള്ള നീക്കവുമായി ഐസിസി. ഐസിസി പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ ബംഗ്ലാദേശിലെത്തി ബോര്‍ഡ് അധികൃതരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിലെ തീരുമാനം അനുസരിച്ചായിരിക്കും ബംഗ്ലാദേശ് ടീമിന്റെ ലോകകപ്പിലെ ഭാവി.

ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നിലപാടിലേക്ക് എത്തിയത്. ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച ബംഗ്ലാദേശ് ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നതിനു വിലക്കുമേര്‍പ്പെടുത്തി.

ലോകകപ്പ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐസിസി- ബിസിബി പ്രതിനിധികള്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സമവായമായില്ല. ഇന്ത്യയില്‍ ടീം സുരക്ഷിതരായിരിക്കില്ലെന്ന കാര്യം പറഞ്ഞാണ് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെടുന്നത്. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. ബംഗ്ലാദേശും തീരുമാനത്തില്‍ ഉറച്ചു നിന്നതോടെയാണ് പങ്കാളിത്തത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നത്.

ആദ്യ ഘട്ട ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ തീരുമാനം തള്ളിയതിനു പിന്നാലെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന ആവശ്യം ബംഗ്ലാദേശ് ഐസിസിയ്ക്കു മുന്നില്‍ വീണ്ടുമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നേരിട്ട് കണ്ടുള്ള ചര്‍ച്ചയ്ക്കായി ഐസിസി പ്രതിനിധികളെ അയയ്ക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയിലെ വേദികളില്‍ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതംഗീകരിക്കാന്‍ ഐസിസി തയ്യാറായില്ല. വേദി മാറ്റം സാധ്യമല്ലെന്നു വിര്‍ച്വലായി ചേര്‍ന്ന യോഗത്തില്‍ ഐസിസി ബംഗ്ലാ ബോര്‍ഡിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് അവര്‍ വീണ്ടും ആവശ്യം ആവര്‍ത്തിച്ചത്.

സുരക്ഷാ ആശങ്കകള്‍ കൂടുതലായി വിവരിച്ചുള്ളതാണ് രണ്ടാമത്തെ കത്ത്. ഈ കത്തിലും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കണമെന്നു ഐസിസി ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് രണ്ടാമത്തെ കത്ത് അയച്ചതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.

ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു. 2026ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഞായറാഴ്ചയാണ് ഐസിസിക്ക് ആദ്യ കത്തു നല്‍കിയത്.

ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്.

The ICC will meet the Bangladesh Cricket Board in Bangladesh before deciding on Bangladesh's participation in the 2026 T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവില വര്‍ധന ഉടനില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

'റെഡ് വുള്‍ഫ്'; പുതിയ കളര്‍ വേരിയന്റില്‍ യെസ്ഡി റോഡ്‌സ്റ്റര്‍, ഫീച്ചറുകള്‍

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'തൃഷയ്ക്ക് പെണ്ണുങ്ങളോടാണ് താല്പര്യം, വിജയ് അവരുടെ കയ്യിലെ പാവ'; ​നടിക്കെതിരെ ആരോപണവുമായി ​ഗായിക

നല്ലതാണെന്ന് കരുതി ഓവർ ആകരുത്, അമിതമായാൽ ബീറ്റ്റൂട്ടും വിഷം

SCROLL FOR NEXT