ഇന്ത്യൻ താരങ്ങളായ പ്രതിക റാവൽ, ജെമിമ റോ‍ഡ്രി​ഗസ് എന്നിവർ പരിശീലനത്തിൽ, Ind-W vs Aus-W  pti
Sports

തുടര്‍ ജയത്തിനു കടിഞ്ഞാണ്‍ വീണ അതേ മണ്ണ്! മുന്നില്‍ മൈറ്റി ഓസീസ്; ഇന്ത്യന്‍ വനിതകള്‍ക്ക് കഠിന പരീക്ഷ

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം, മത്സരം വൈകീട്ട് 3 മുതല്‍

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: കഴിഞ്ഞ ദിവസം അപരാജിത കുതിപ്പിനു കടിഞ്ഞാണ്‍ വീണ അതേ മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ വീണ്ടുമിറങ്ങുന്നു. വനിതാ ലോകകപ്പില്‍ ഇന്ന് തീപാറും പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇതേ പിച്ചില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. കൈയിലിരുന്ന പോരാട്ടം ദക്ഷിണാഫ്രിക്കന്‍ താരം നാദിന്‍ ഡി ക്ലാര്‍ക് ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തു. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചെത്തിയ ഇന്ത്യക്ക് ആ തോല്‍വി വലിയ ഞെട്ടലുണ്ടാക്കുന്നതായി.

തോല്‍വി ഭാരം ഇറക്കി വച്ച് ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇനിയൊരു തോല്‍വി കന്നി ലോകകപ്പ് കിരീടമെന്ന സ്വപ്‌നം ഏറെക്കുറെ അസാധ്യമാക്കുമെന്ന തിരിച്ചറിവിലായിരിക്കും ഹര്‍മന്‍പ്രീത് കൗറും സംഘവും.

മുന്‍നിര ബാറ്റര്‍മാര്‍ക്ക് മികച്ച സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ധാനയും ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും ഇരുവര്‍ക്കും മികച്ച ഇന്നിങ്‌സ് ദീര്‍ഘിപ്പിക്കാന്‍ സാധിക്കുന്നില്ല. ജെമിമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് ഇതുവരെ യഥാര്‍ഥ മികവിലേക്ക് എത്താനുമായിട്ടില്ല.

മധ്യനിരയില്‍ ദീപ്തി ശര്‍മയും വാലറ്റത്ത് റിച്ച ഘോഷും മികവ് കാണിക്കുന്നതിന്റെ ബലത്തിലാണ് ഇന്ത്യ നിലവില്‍ നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ 8ാം സ്ഥാനത്തിറങ്ങി 94 റണ്‍സ് അടിച്ച റിച്ച ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറ് റണ്‍സിനാണ് റിച്ചയ്ക്ക് കന്നി ഏകദിന സെഞ്ച്വറി നഷ്ടമായത്. റിച്ചയുടെ അവസരോചിത ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ദയനീയമായേനെ.

ബൗളിങിലും കാര്യങ്ങള്‍ സുഖകരമല്ല. ദക്ഷിണാഫ്രിക്കക്കെതിരെ ബൗളര്‍മാര്‍ക്കും തിളങ്ങാനായില്ല. നിലവില്‍ അഞ്ച് മുന്‍നിര ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ഹര്‍മന്‍പ്രീത് സ്വയം പന്തെടുക്കുകയും ചെയ്തു. ഇന്ന് ഓസീസിനെതിരെ ഈ ബൗളിങ് നിര മതിയോ എന്നത് ചോദ്യമാണ്. ആറാമതൊരു ബൗളറെ ടീം ഉള്‍പ്പെടുത്തിയാലും അമ്പരക്കേണ്ടതില്ല.

ടൂര്‍ണമെന്റില്‍ കരുത്തോടെ മുന്നേറുകയാണ് നിലവിലെ ചാംപ്യന്‍മാര്‍. ക്യാപ്റ്റന്‍ അലിസ ഹീലി മുതല്‍ 10ാം സ്ഥാനത്തിറങ്ങുന്ന അലന കിങ് വരെ ബാറ്റ് ചെയ്യും. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മുന്‍നിര താരം ബെത് മൂണി സെഞ്ച്വറി നേടിയപ്പോള്‍ പത്താം സ്ഥാനത്തിറങ്ങിയ അലന കിങ് അര്‍ധ സെഞ്ച്വറി നേടി ഓസീസ് നിരയില്‍ രണ്ടാമതായി. ബാക്കി എല്ലാ ബാറ്റര്‍മാരും പരാജയപ്പെട്ടപ്പോഴാണ് ഇരുവരും വേറിട്ടു നിന്നത്.

രണ്ടാം പോരില്‍ ന്യൂസിലന്‍ഡിനെതിരെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ സെഞ്ച്വറി നേടി. താരത്തിന്റെ മികവില്‍ കിവി വനിതകള്‍ക്കെതിരെ 326 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. ഫോബ് ലിച്ഫീല്‍ഡ്, എല്ലിസ് പെറി, കിം ഗാര്‍ത് എന്നിവരും ന്യൂസിലന്‍ഡിനെതിരെ തിളങ്ങിയിരുന്നു. ചുരുക്കത്തില്‍ ബാറ്റിങ് നിര കൊടൂര ഫോമില്‍ നില്‍ക്കുന്നു. ഇന്ത്യക്ക് മുന്നില്‍ കഠിന പരീക്ഷയാണുള്ളത്.

ഓസീസ് മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചാണ് നില്‍ക്കുന്നത്. ഒരു മത്സരം ഉപേക്ഷിച്ചതിനാല്‍ അവര്‍ക്ക് ഒരു പോയിന്റ് അതിലൂടെയുണ്ട്. മൊത്തം 5 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യ മൂന്നില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 3 ജയങ്ങളുമായി ഇംഗ്ലണ്ടാണ് തലപ്പത്ത്.

Ind-W vs Aus-W: Days after a heartbreaking loss to South Africa, a bruised Indian side would like to make a strong comeback.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT