ലഖ്‌നൗ: അപരാജിത സെഞ്ച്വറിയുമായി കളം വാണ കെഎല്‍ രാഹുലിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 5 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എ ടീമുകളുടെ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍സ് ചെയ്‌സ് ചെയ്തുള്ള വിജയം കുറിച്ചാണ് ധ്രുവ് ജുറേലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കളം വിട്ടത്. ഓസ്‌ട്രേലിയ എ ടീം 2022ല്‍ ശ്രീലങ്ക എ ടീമിനെതിരെ ചെയ്‌സ് ചെയ്തു സ്വന്തമാക്കിയ 367 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. 2003ല്‍ നോട്ടിങ്ഹാംഷെയറിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എ ടീം 340 റണ്‍സ് ചെയ്‌സ് ചെയ്തു വിജയിച്ചതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നേട്ടം. ഈ റെക്കോര്‍ഡും ഇന്ത്യ തിരുത്തി.
ചരിത്ര ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ത്തിനു സ്വന്തമാക്കി. ആദ്യ പോരാട്ടം സമനിലയില്‍ അവസാനിച്ചിരുന്നു.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 412 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇന്ത്യ 413 റണ്‍സെടുത്താണ് ചരിത്രമെഴുതിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 420 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 194 റണ്‍സില്‍ അവസാനിച്ചു. 226 റണ്‍സിന്റെ മികച്ച ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിനു പക്ഷേ കാലിടറി. അവരെ 185 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യക്കായി. പിന്നാലെയാണ് ഇന്ത്യ 413 റണ്‍സടിച്ചത്.
രാഹുലിനൊപ്പം സായ് സുദര്‍ശനും സെഞ്ച്വറിയുമായി തിളങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അംഗങ്ങളായ രാഹുല്‍, സായ് എന്നിവര്‍ സെഞ്ച്വറി നേടിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. പന്തിന്റെ അഭാവത്തില്‍ ടെസ്റ്റ് ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇറങ്ങാനൊരുങ്ങുന്ന ധ്രുവ ജുറേലും ചെയ്‌സിങില്‍ നിര്‍ണായകമായി. താരം അര്‍ധ സെഞ്ച്വറി നേടി.
രാഹുല്‍ 210 പന്തുകള്‍ നേരിട്ട് 16 ഫോറും 4 സിക്‌സും സഹിതം 176 റണ്‍സുമായി പുറത്താകാതെ നിന്നു. സായ് 9 ഫോറും ഒരു സിക്‌സും സഹിതം 100 റണ്‍സ് കണ്ടെത്തി. ജുറേല്‍ 56 റണ്‍സെടുത്തു. ഓപ്പണര്‍ എന്‍ ജഗദീശന്‍ 36 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താകാതെ 16 റണ്‍സും എടുത്തു. ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍, മാനവ് സുതര്‍ (5 റണ്‍സ് വീതം) എന്നിവര്‍ മാത്രമാണ് തിളങ്ങാതെ പോയത്.
ഒന്നാം ഇന്നിങ്‌സിലും സായ് സുദര്‍ശന്‍ തിളങ്ങിയിരുന്നു. താരമാണ് ടോപ് സ്‌കോററായത്. 75 റണ്‍സാണ് സായ് നേടിയത്. എന്‍ ജഗദീശന്‍ 38 റണ്‍സെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഓസീസിന് 400നു മുകളില്‍ സ്‌കോര്‍ സമ്മാനിച്ചത്. ജാക്ക് എഡ്വേഡ്‌സാണ് ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായത്. താരം 88 റണ്‍സെടുത്തു. പത്താമനായി ക്രീസിലെത്തിയ ടോഡ് മര്‍ഫി 76 റണ്‍സെടുത്തു. ക്യാപ്റ്റന്‍ നതാന്‍ മക്‌സ്വീനി (74)യാണ് അര്‍ധ സെഞ്ച്വറിയടിച്ച മറ്റൊരാള്‍. ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനു അര്‍ധ സെഞ്ച്വറി ഒറ്റ റണ്‍സില്‍ നഷ്ടമായി. താരം 49 റണ്‍സ് കണ്ടെത്തി. ജോഷ് ഫിലിപ്പ് 39 റൺസും അടിച്ചെടുത്തു. 11ാം സ്ഥാനത്തിറങ്ങിയ ഹെന്റി പുറത്താകാതെ 32 റണ്‍സെടുത്തു.
ഓസ്‌ട്രേലിയക്കായി രണ്ടാം ഇന്നിങ്‌സിലും മക്‌സ്വീനി അര്‍ധ സെഞ്ച്വറി നേടി. താരം 85 റണ്‍സുമായി പുറത്താകാതെ നിന്നു. ജോഷ് ഫിലിപ്പും ഓസീസിനായി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി കണ്ടെത്തി. താരം 50 റണ്‍സെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി മാനവ് സുതര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. ഗുര്‍ണൂര്‍ ബ്രാര്‍ 3 വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സിലു മാനവ് തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം 8 വിക്കറ്റുകള്‍ സ്വന്തമാക്കി. ഗുര്‍ണൂര്‍ ബ്രാറും 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് രണ്ടിന്നിങ്‌സിലുമായി 3 വിക്കറ്റുകള്‍ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates