കൊളംബോ: ടി20 ലോകകപ്പ് ടൂർണമെന്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുകയാണ്. നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച 11 പേർ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരായ മത്സരത്തിൽ വയറുവേദന കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഓപ്പണർ റോളിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഏഷ്യ കപ്പ് 2025 ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് കൊളംബോയിലും അത് തുടരുമെന്നാണ് ടീമിന്റെ വിലയിരുത്തൽ.
സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു കൂട്ടം മികച്ച ബൗളർമാരെ കൊണ്ടാണ് പാകിസ്ഥാൻ കളിക്കാനിറങ്ങുക. ഇന്ത്യൻ ബൗളിങ് ലൈൻ അപ്പ് കൂടുതൽ ശക്തമാക്കാൻ മൂന്നാമത് ഒരു സ്പിന്നറെ കൂടെ ഉൾപ്പെടുത്തും. കുല്‍ദീപ് യാദവിനാകും ടീമിൽ ഇടം ലഭിക്കുക എന്നാണ് റിപ്പോർട്ട്. താരം നാളെ ഗ്രൗണ്ടിൽ ഇറങ്ങുമെന്ന സൂചന സൂര്യകുമാർ യാദവ് നൽകിയിട്ടുമുണ്ട്.
അങ്ങനെ ആണെങ്കിൽ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കിയാകും കുല്‍ദീപ് യാദവിന് അവസരം നൽകുക. അല്ലെങ്കിൽ, ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതെ പോയ റിങ്കു സിങ്ങിനെ പുറത്തിരുത്തിയ ശേഷം അർഷ്ദീപ് സിങ്ങിന് അവസരം നൽകിയേക്കാം. കുല്‍ദീപിന്റെ വരവ് ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് ശക്തി കൂട്ടുമെന്നാണ് വിലയിരുത്തൽ. അക്‌സർ പട്ടേൽ, വരുണ്‍ ചക്രവർത്തി എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നേഴ്സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates